ഹമാസ് പിന്മാറി; ഗാസയുടെ ഭരണം ഒഴിഞ്ഞു, 20 വര്‍ഷത്തിന് ശേഷം സുപ്രധാന പ്രഖ്യാപനം

ഗാസ സിറ്റി: വെടിനിര്‍ത്തല്‍ കരാറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഗാസയുടെ ഭരണം ഹമാസ് ഒഴിഞ്ഞു. ഹമാസിന്റെ കീഴിലുള്ള ഗവണ്‍മെന്റല്‍ എമര്‍ജന്‍സി കമ്മിറ്റി രാജിവച്ച് ഭരണം നാഷണല്‍ കമ്മിറ്റി ഫോര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസ (എന്‍സിഎജി) എന്ന കമ്മിറ്റിക്ക് കൈമാറി. പലസ്തീന്‍കാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനം എടുത്തത് എന്ന് ഹമാസ് നേതാക്കള്‍ അറിയിച്ചു.

Advertisement

2006ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാണ് ഹമാസ് ഗാസയുടെ ഭരണത്തിലെത്തിയത്. അതുവരെ ഭരണത്തിലുണ്ടായിരുന്ന ഫതഹ് പാര്‍ട്ടി പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ ഗാസയ്‌ക്കെതിരെ ഇസ്രായേല്‍ ഉപരോധം ശക്തിപ്പെടുത്തിയത് ഹമാസിനെ പ്രതിസന്ധിയിലാക്കി. ഇതിനിടെ വലിയ യുദ്ധങ്ങള്‍ നടക്കുകയും ചെയ്തു. 2023 ഒക്ടോബറില്‍ തുടങ്ങിയ യുദ്ധം രണ്ട് വര്‍ഷത്തോളം നീണ്ടു. 2025 ഒക്ടോബറിലാണ് സമാധാന കരാറുണ്ടാക്കിയത്. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഹമാസ് ഭരണം ഒഴിഞ്ഞിരിക്കുന്നത്.

Advertisement

ഹമാസിനെ ചൂണ്ടിക്കാട്ടിയാണ് ഇസ്രായേല്‍ സൈന്യം ഗാസയില്‍ ആക്രമണം അഴിച്ചുവിട്ടിരുന്നത്. ഹമാസിന്റെ പുതിയ പ്രഖ്യാപനം ഇസ്രായേല്‍ എങ്ങനെ സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. ഇന്ന് ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സമാധാന കരാര്‍ ഒപ്പിട്ടിരുന്നു എങ്കിലും ഇസ്രായേല്‍ ആക്രമണം ഗാസയില്‍ തുടരുന്നുണ്ട്.

മുഹമ്മദ് അല്‍ ഫറായുടെ നേതൃത്വത്തിലുള്ള ഭരണസമിതി രാജി സമര്‍പ്പിച്ചു എന്ന് ഹമാസ് സര്‍ക്കാരിന്റെ മീഡിയ ഓഫീസ് മേധാവി ഇസ്മാഈല്‍ അല്‍ തവബ്ത എഎഫ്പിയോട് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച ബോര്‍ഡ് ഓഫ് പീസ് മുന്‍കൈയ്യെടുത്താണ് എന്‍സിഎജി രൂപീകരിച്ചത്. ഇനി ഇവരാകും ഗാസയിലെ ഭരണം നടത്തുക. എത്രയും വേഗം എന്‍സിഎജി ദൗത്യം ഏറ്റെടുക്കണം എന്ന് ഹമാസ് ആവശ്യപ്പെട്ടു.

Advertisement

ഇസ്രായേല്‍ എല്ലാ ആക്രമണവും അവസാനിപ്പിക്കണം. പലസ്തീന്‍കാര്‍ക്ക് സുഗമമായി ജീവിക്കാനുള്ള പശ്ചാത്തലം എന്‍സിഎജി ഒരുക്കണം എന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം ആവശ്യപ്പെട്ടു. അതേസമയം, ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ ജീവനക്കാരും ജോലിയില്‍ തുടരുമെന്ന് ഹമാസ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണിത് എന്നും അവര്‍ വ്യക്തമാക്കി. ഹമാസ് ആയുധം വെടിയണം എന്ന ഇസ്രായേലിന്റെ ആവശ്യേേത്താട് ഹമാസ് പ്രതികരിച്ചിട്ടില്ല.

ഗാസയുടെ ഭരണം ഏറ്റെടുക്കാന്‍ തയ്യാറായി കഴിഞ്ഞു എന്ന് എന്‍സിഎജി മേധാവി അലി ഷാത്ത് അറിയിച്ചു. യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം അടിസ്ഥാനമാക്കിയുള്ള താല്‍ക്കാലിക ഭരണ സംവിധാനമാണ് എന്‍സിഎജി. ഭരണത്തിന് വേണ്ടി എല്ലാ സാഹചര്യവും ഒരുങ്ങേണ്ടതുണ്ടെന്ന് അലി ഷാത്ത് പ്രതികരിച്ചു. എന്നാല്‍ ഹമാസിന്റെ ഭാഗത്ത് നിന്ന് വാഗ്ദാനമല്ല, നടപടികളാണ് വേണ്ടത് എന്ന് ബോര്‍ഡ് ഓഫ് പീസ് ആവശ്യപ്പെട്ടു. പലസ്തീന്‍കാര്‍ക്ക് പ്രാതിനിധ്യമില്ലാത്ത സംഘമാണ് ട്രംപ് രൂപീകരിച്ച ബോര്‍ഡ് ഓഫ് പീസ്.