ഇറാനെ തത്കാലം ആക്രമിക്കില്ല, യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഏകദേശ ധാരണ ആയെന്ന് ട്രംപ്

ഇറാനെ ആക്രമിക്കാനുള്ള നീക്കത്തിൽ നിന്നും താത്കാലികമായി പിൻവാങ്ങാൻ യു.എസും ഇസ്രായേലും തമ്മിൽ ധാരണയായെന്ന് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളും അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നീക്കമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഏകദേശ ധാരണയിൽ പശ്ചിമേഷ്യൻ സഖ്യകക്ഷികൾ എത്തിച്ചേർന്നതായും ട്രംപ് വ്യക്തമാക്കി. സോഷ്യൽ പ്ലാറ്റ്ഫോമായ ട്രൂത്ത് പോസ്റ്റിലൂടെയാണ് പ്രതികരണം.

Advertisement

ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാം എന്ന നിർദേശം ഉൾപ്പെടെയാണ് കരാറിൽ ഉള്ളതെന്ന് ട്രംപ് പോസ്റ്റിൽ പറഞ്ഞു. ' സൈനികപരമായും കരുത്തും അധികാരവും കാണിച്ചും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രാജ്യം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആക്രമണത്തിന് യു.എസ് സജ്ജമായതായിരുന്നു. എന്നാൽ ആക്രമണം താത്കാലികമായി അവസാനിപ്പിക്കണമെന്ന് ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും യു.എസിനോട് അഭ്യർത്ഥിച്ചു. ചില കരാർ വ്യവസ്ഥകൾ സംബന്ധിച്ച് ഇറാൻ ഒത്തുതീർപ്പിലെത്തിയെന്നാണ് മനസിലാക്കുന്നത്. ഏറ്റവും വേഗത്തിൽ പൂർണമായി ഹോർമുസ് കടലിടുക്ക് തുറക്കുക, ഇറാൻ ഉയർത്തുന്ന ആണവ ഭീഷണി അവസാനിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ ഉൾപ്പെടെയാണ് കരാറിൽ ഉള്ളത്', ട്രംപ് പറഞ്ഞു.

Advertisement

ഈ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ ലോകത്തിൻ്റെ നൻമയ്ക്ക് വേണ്ടിയും ഇറാൻ്റെ സുസ്ഥിരമായ ഭാവിക്ക് വേണ്ടിയും ഞാൻ ആ ആക്രമണത്തിൽ നിന്ന് പിൻവാങ്ങി എന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാനുമായി യു.എസ് ഉണ്ടാക്കുന്ന കരാറുമായി യോജിച്ച് പോകാൻ ഇസ്രായേലും സന്നദ്ധ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനെതിരെ ഇസ്രായേലിനൊപ്പം ചേർന്ന് കൊണ്ടായിരുന്നു യു.എസ് ആദ്യം ആക്രമണം നടത്തിയത്. ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടിരുന്നു.

യുഎസിൻ്റെ ഭീഷണി

ഇറാനെതിരെ ശക്തമായ സൈനിക ആക്രമണം നടത്തുമെന്നായിരുന്നു വെള്ളിയാഴ്ച ട്രംപിൻ്റെ ഭീഷണി. 'ഞങ്ങൾ ഇറാനെതിരെ കടുത്ത ആക്രമണം നടത്തും. ഒരു ഘട്ടമാകുമ്പോൾ ഇനി ഞങ്ങൾക്ക് സാധിക്കില്ലെന്ന് ഇറാൻ പറയുന്ന തരത്തിലുള്ള ആക്രമണമായിരിക്കും അത്',എന്നായിരുന്നു ക്യാമ്പ് ഡേവിഡിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ആതിഥേയത്വം വഹിച്ച് ട്രംപ് പറഞ്ഞത്. കീഴടങ്ങാൻ ഇറാനെ നിർബന്ധിതരാക്കുക എന്ന ലക്ഷ്യത്തോടെ ഈ ആഴ്ച തന്നെ വലിയൊരു ആക്രമണ പദ്ധതി ട്രംപ് നടത്തുന്നതായി വാൾ സ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തിരുന്നു. യുഎസും ഇസ്രായേലും സംയുക്തമായി ഇറാൻ്റെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യം വെയ്ക്കുന്നുണ്ടെന്ന് സിബിഎസ് റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ഇതിന് ട്രംപ് പച്ചക്കൊടി നൽകിയിട്ടില്ലെങ്കിലും ഇറാനെ തകർക്കാനുള്ള കൃത്യമായ ആസൂത്രണങ്ങളുമായി ഇരുരാജ്യങ്ങളും മുന്നോട്ട് നീങ്ങുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്.