ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ഊർജനിലയങ്ങൾ ആക്രമിക്കും; ഭീഷണിയുമായി ട്രംപ്..ഇനി ഒരു ചർച്ചയുമില്ലെന്ന് മറുപടി


ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അടുത്ത ലക്ഷ്യം ഇറാൻ്റെ ഊർജനിലയങ്ങളാകുമെന്നും ട്രംപ് പറഞ്ഞു.

Advertisement

'അടുത്തയാഴ്ച സ്ഥിതി വളരെ മോശമാകും. വൈദ്യുത നിലയങ്ങളായിരിക്കും ലക്ഷ്യം വെയ്ക്കുക. അതിന് പിന്നാലെ പാലങ്ങൾ. ഇറാൻ ഇനിയും ചർചയ്ക്ക് തയ്യാറായിട്ടില്ലെങ്കിൽ എല്ലാ പാലങ്ങളും വൈദ്യുത നിലയങ്ങളും തകർക്കും',ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

Advertisement

നേരത്തേയും ഇത്തരത്തിൽ ട്രംപ് ഭീഷൻി മുഴക്കിയിരുന്നു. മാർച്ചിലായിരുന്നു ഇത്. സമാധാനക്കരാറിന് തയ്യാറായില്ലെങ്കിൽ രാജ്യത്തെ വൈദ്യുത നിലയങ്ങളും ശുദ്ധജല ശുദ്ധീകരണ പ്ലാന്‍റുകളും പൂർണമായും ഇല്ലാതാക്കുമെന്നായിരുന്നു ട്രംപ് അന്ന് ഭീഷണിപ്പെടുത്തിയത്. അതേസമയം തുടർച്ചയായ നാലാം ദിവസവും ഇറാനെതിരായ ആക്രമണം യു.എസ് തുടരുകയാണ്. ഇറാൻ തുറമുഖങ്ങൾക്കെതിരെ വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.

ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ഇറാൻ്റെ തന്ത്രപ്രധാന ദ്വീപ് പ്രദേശങ്ങളാണ് യു.എസ് ലക്ഷ്യം വെയ്ക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്കെതിരായ ഇറാൻ്റ ആക്രമണങ്ങൾ തടുക്കുകയെന്ന ലക്ഷ്യത്തോടെയാണിത് എന്നാണ് യു.എസ് പറയുന്നത്.

അതിനിടെ യു.എസുമായി ഉണ്ടാക്കിയ ധാരണാപത്രത്തിൽ നിന്നും പൂർണമായി തങ്ങൾ പിൻമാറുകയാണെന്ന് ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം ഉണ്ടാക്കിയ ധാരണ അമേരിക്ക തുടർച്ചയായി ലംഘിക്കുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഇറാൻ്റെ തുറമുഖങ്ങൾക്കെതിരെ യു.എസ് ഏർപ്പെടുത്തിയ ഉപരോധം സമാധാന ധാരണകളെ പൂർണമായും തകർത്തുവെന്നും ഇറാൻ ആരോപിച്ചു. ഇനി വെടിനിർത്തൽ കരാറിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ പാലിക്കാനുള്ള ബാധ്യത തങ്ങൾക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

Advertisement

ബുധനാഴ്ചയാണ് ഇറാൻ്റെ തുറമുഖങ്ങൾക്ക് മേൽ യു.എസ് ഉപരോധം ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ഇറാൻ ആക്രമണം നടത്തിയിരുന്നു.അതേസമയം ഹോർമുസ് കടലിടുക്കിന് മേൽ യു.എസിന് യാതൊരു നിയന്ത്രണവും ഇല്ലെന്ന് ഇറാൻ ആവർത്തിച്ചു. എന്തുവിലകൊടുത്തും ഹോർമുസിന് മേലുള്ള പൂർണ പരമാധികാരം തങ്ങൾ വിനിയോഗിക്കുമെന്നും അവർ വ്യക്തമാക്കി. ഒമാന്റെ നിയന്ത്രണത്തിലുള്ള കടലിടുക്കിന്റെ ഭാഗവും ഇതിൽ ഉൾപ്പെടുമെന്ന് ഇറാൻ ഉപ വിദേശകാര്യ മന്ത്രി കസേം ഗരീബാബാദി അറിയിച്ചു.

ഇറാനെതിരെ ഏപ്രിൽ മാസത്തിലും യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഇരുരാജ്യങ്ങളും സമാധാന ചർച്ചയ്ക്ക് തയ്യാറായതോടെ ഉപരോധം പിൻവലിച്ചു. എന്നാൽ ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള പോര് ഇപ്പോൾ വീണ്ടും സംഘർഷം രൂക്ഷമാക്കിയിരിക്കുകയാണ്. ഇരുരാജ്യങ്ങളും നിലപാട് കടുപ്പിച്ചാൽ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുക എളുപ്പമായേക്കില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.