സാമ്പത്തിക നേട്ടം വേണം; ബോര്‍ഡ് ചോദിച്ചുവാങ്ങണം, അഖില്‍ മാരാറിന്റെ ഓഡിയോ പുറത്തുവിട്ട് ട്വന്റി20

ബിഗ് ബോസ് താരം അഖില്‍ മാരാറുടേത് എന്ന പേരില്‍ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് ട്വന്റി20. സ്ഥാനമാനങ്ങള്‍ വേണമെന്ന് അഖില്‍ പറയുന്നതാണ് ഓഡിയോ സന്ദേശത്തില്‍. പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം അഖില്‍ മാരാര്‍ ട്വന്റി20യില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ പരസ്പരം 'തെളിവുകള്‍' പുറത്തുവിടുകയാണ് ഇരുകൂട്ടരും.

Advertisement

ബിഗ് ബോസ് വിന്നറായ അഖില്‍ മാരാര്‍ കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ട്വന്റി20യുടെ സ്ഥാനാര്‍ഥിയായി തൃക്കാക്കര മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര മണ്ഡലത്തില്‍ മല്‍സരിക്കാനായിരുന്നുവത്രെ അഖില്‍ മാരാറിന് താല്‍പ്പര്യം. എന്നാല്‍ സീറ്റ് കിട്ടിയത് എറണാകുളം ജില്ലയിലാണ്. മണ്ഡലത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ അഖില്‍ മാരാറിന് സാധിച്ചിരുന്നില്ല.

Advertisement

തിരഞ്ഞെടുപ്പ് പ്രചാരണതത്തിന് വേണ്ടത്ര ഫണ്ട് കിട്ടിയില്ല, ബൈക്ക് വില്‍ക്കേണ്ടി വന്നു, സാബു ജേക്കബ് ഫോണ്‍ എടുക്കുന്നില്ല തുടങ്ങി നിരവധി ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച ശേഷം അഖില്‍ മാരാര്‍ ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അഖില്‍ മാരാറും സാബു ജേക്കബും തമ്മില്‍ നല്ല ബന്ധമായിരുന്നില്ല എന്ന സൂചനയും പുറത്തുവന്നിരുന്നു.

ട്വന്റി20 നേതൃത്വവുമായുള്ള വാട്‌സാപ്പ് ചാറ്റുകളുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം അഖില്‍ മാരാര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഖില്‍ മാരാറുടെ ഓഡിയോ സന്ദേശം ട്വന്റി20 പുറത്തുവിട്ടിരിക്കുന്നത്. 'രാഷ്ട്രീയ പാര്‍ട്ടിയുടെ കൂടെ തുടരണം എങ്കില്‍ കൃത്യമായ അക്കമഡേഷന്‍ ഉണ്ടാകണം. ഓപണായി പറയുകയാണ്. സാമ്പത്തികമായി ആണെങ്കില്‍ അങ്ങനെ, നമുക്ക് ജീവിക്കണം. ഞാന്‍ ആ രീതിയില്‍ ജീവിച്ചുവന്ന ആളാണ്....

Advertisement

കോണ്‍ഗ്രസും ബിജെപിയും ദേശീയ പാര്‍ട്ടികളാണ്. ഇന്ത്യയില്‍ എവിടെ ചെന്നാലും അതിന്റെ വാല്യു ഉണ്ടാകും. ഇവിടെ അതില്ല. സെന്‍ട്രലിന്റെ ഏതെങ്കിലും ബോര്‍ഡ് നമുക്ക് വേണ്ടി ചോദിച്ചുവാങ്ങണം. കാരണം നഷ്ടങ്ങള്‍ മാത്രമേയുള്ളൂ. കൊട്ടാരക്കര സീറ്റ് എന്നുള്ളത് മാത്രമാണ് ഈ തീരുമാനം എടുക്കാന്‍ കാരണം' എന്നിങ്ങനെ പോകുന്നു ട്വന്റി20 പുറത്തുവിട്ട ശബ്ദ സന്ദേശം.

സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണ് അഖില്‍ മാരാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളാണ് ഓഡിയോ സന്ദേശത്തിലുള്ളത്. ഇക്കാര്യത്തില്‍ വൈകാതെ അഖില്‍ മാരാര്‍ പ്രതികരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ട്വന്റി20 നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ അഖില്‍ രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അഖില്‍ മാരാര്‍ ട്വന്റി20യില്‍ ചേര്‍ന്നിരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ രാജിവെക്കുകയും ചെയ്തിരിക്കുകയാണ്.