'എങ്കിൽ മത്സരിക്കേണ്ടെന്ന് പറഞ്ഞു, അഖിൽ മാരാർ കരഞ്ഞ് കാലുപിടിച്ചു', തിരിച്ചടിച്ച് സാബു ജേക്കബ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് തന്നെ ചതിച്ചു എന്നുളള അഖില്‍ മാരാരുടെ ആരോപണത്തിന് മറുപടിയുമായി ട്വന്റി ട്വന്റി അധ്യക്ഷന്‍ സാബു ജേക്കബ്. കൊട്ടാരക്കര അല്ലെങ്കില്‍ തൃപ്പൂണിത്തുറ സീറ്റാണ് താന്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടത് എന്നും എന്നാല്‍ തന്നെ പറ്റിച്ചുവെന്നുമാണ് അഖില്‍ മാരാര്‍ ട്വന്റി ട്വന്റി വിട്ടതിന് പിന്നാലെ ആരോപിച്ചത്.

Advertisement

എന്നാല്‍ അഖില്‍ മാരാര്‍ക്ക് തങ്ങള്‍ അങ്ങോട്ട് ചെന്ന് സീറ്റ് വാഗ്ദാനം നല്‍കിയിട്ടില്ല എന്നാണ് സാബു എം ജേക്കബ് സമകാലിക മലയാളത്തോട് വെളിപ്പെടുത്തുന്നത്. ഇടനിലക്കാരനായ ഒരാളാണ് കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ അഖില്‍ മാരാര്‍ എന്നൊരാള്‍ക്ക് താല്‍പര്യമുണ്ടെന്ന് പറഞ്ഞ് സമീപിക്കുന്നത്. അഖില്‍ മാരാര്‍ എന്ന പേര് മാത്രമേ തനിക്ക് അപ്പോള്‍ അറിയുമായിരുന്നുളളൂ എന്നും സാബു എം ജേക്കബ് പറഞ്ഞു.

Advertisement

അന്ന് കൊട്ടാരക്കര സീറ്റ് ട്വന്റി ട്വന്റിക്ക് ഉളളതായിരുന്നില്ലെന്നും എന്നാല്‍ അഖില്‍ മാരാരുടെ കാര്യം പറഞ്ഞപ്പോള്‍ എന്‍ഡിഎ നേതൃത്വം സീറ്റ് വിട്ട് തരാമെന്ന് പറഞ്ഞതായും സാബു പറയുന്നു. അതിനിടെ കോണ്‍ഗ്രസില്‍ നിന്ന് ആര്‍ രശ്മി ബിജെപിയിലേക്ക് വന്നതോടെ കൊട്ടാരക്കര സീറ്റ് തിരിച്ചെടുത്ത് അവര്‍ക്ക് നല്‍കി. ഇക്കാര്യം അഖിലിനെ അറിയിക്കുകയും പകരം തൃക്കാക്കര സീറ്റ് നല്‍കാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ തൃപ്പൂണിത്തുറ സീറ്റാണ് അഖില്‍ ചോദിച്ചത്.

അങ്ങനെയെങ്കില്‍ അഖില്‍ മത്സരിക്കേണ്ട എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഭയങ്കരമായി ബഹളം വെച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ കരഞ്ഞ് കാലുപിടിച്ചു. പറഞ്ഞത് തെറ്റായിപ്പോയി എന്ന് പറഞ്ഞു. അപ്പോള്‍ അഖിലിന്റെ ആവശ്യങ്ങളെല്ലാം ഇനി എഴുതി തരണമെന്ന് ആവശ്യപ്പെട്ടു. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നൂറ്റിപ്പത്ത് ശതമാനവും നടപ്പാക്കിയിട്ടുണ്ടെന്നും സാബു ജേക്കബ് പറയുന്നു.

Advertisement

കൊട്ടാരക്കര സീറ്റ് ഇല്ലെങ്കില്‍ മത്സരിക്കുന്നില്ല എന്ന് അഖില്‍ മാരാര്‍ പറഞ്ഞിരുന്നുവെങ്കില്‍ ആരും നിര്‍ബന്ധിച്ച് മത്സരിപ്പിക്കില്ലായിരുന്നു. പക്ഷേ കുഴപ്പമില്ല മത്സരിക്കാം എന്നാണ് അഖില്‍ പറഞ്ഞത്. തൃക്കാക്കരയില്‍ മത്സരിച്ചു എന്നല്ലാതെ അഖില്‍ മാരാര്‍ക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും കൊടുത്തിട്ടില്ല. ഒരു ബൂത്ത് കമ്മിറ്റിയില്‍ പോലും സ്ഥാനം കൊടുത്തിട്ടില്ല. അപ്പോള്‍ പിന്നെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്ന് എങ്ങനെയാണ് പറയുന്നത് എന്നും സാബു ജേക്കബ് ചോദിക്കുന്നു. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും പണം ചെലവഴിക്കുന്നതും പണം കെട്ടി വെയ്ക്കുന്നതും ട്വന്റി ട്വന്റി തന്നെ ആണെന്നും അഖില്‍ മാരാരുടെ കാര്യത്തിലും അത് തന്നെയാണ് നടന്നത് എന്നും സാബു ജേക്കബ് വ്യക്തമാക്കി.