ആലുവയിൽനിന്ന് വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ; സാധ്യതാപഠനത്തിന് എസ്‌സിഎംഎസുമായി ധാരണയായി

ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് പെരിയാർ നദിയിലൂടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സർവീസ് നീട്ടുന്നു. ഇതിനായുള്ള സമഗ്രമായ സാധ്യതാപഠനം നടത്തുന്നതിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ എം ആർ എൽ) എസ്‌സിഎംഎസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

Advertisement

എസ്‌സിഎംഎസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ പ്രൊഫ. പ്രമോദ് തേവന്നൂരും കെ എം ആർ എൽ ജനറൽ മാനേജർ (സിവിൽ) എം ജോ പോളുണ് കരാറിൽ ഒപ്പുവെച്ചത്. കെ എം ആർ എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റയുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം കൈമാറിയത്.

Advertisement

നിലവിലെ മെട്രോ റെയിൽ സർവീസിനെയും ഉൾനാടൻ ജലപാതകളെയും സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തെയും പരസ്പരം ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതിക്ക് ദോഷമില്ലാത്തതും വായു മലിനീകരണം കുറയ്ക്കുന്നതുമായ ഒരു യാത്രാസംവിധാനമാണ് ഇതിലൂടെ ഒരുങ്ങുന്നത്. യാത്രക്കാർക്ക് ഒട്ടും തടസ്സമില്ലാതെ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാൻ പുതിയ വഴി സഹായിക്കും. പ്രകൃതിക്ഷോഭങ്ങളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും അതിജീവിക്കാൻ കഴിയുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പാക്കുക. ആഗോളതലത്തിൽ തന്നെ കൊച്ചിയുടെ യാത്രാമേഖലയ്ക്ക് ഇത് പുതിയൊരു മാതൃകയാകും.

കരാർ പ്രകാരം പഠനത്തിനാവശ്യമായ സാങ്കേതികവും ഗവേഷണപരവുമായ മുഴുവൻ പിന്തുണയും നൽകുന്നത് എസ്‌സിഎംഎസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടാണ്. പുതിയ ജലപാത പ്രായോഗികമാണോ എന്ന് പരിശോധിക്കാൻ വിവിധ ശാസ്ത്രീയ പഠനങ്ങൾ ഇവർ നടത്തും. പെരിയാറിലെ പ്രളയസാധ്യതകൾ, ഒഴുക്കിന്റെ വേഗത, വെള്ളത്തിന്റെ അളവ്, ജലവിഭവ മാനേജ്‌മെന്റ് തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തും.

Advertisement

പഠനത്തിന്റെ ഭാഗമായി കെഎംആർഎൽ നിയോഗിക്കുന്ന സർവേ സംഘങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതും ഇൻസ്റ്റിറ്റ്യൂട്ടാണ്. വിവരങ്ങൾ ശേഖരിക്കേണ്ട രീതികൾ, സാമ്പിളുകൾ എടുക്കേണ്ട സാങ്കേതികവിദ്യ, ഫീൽഡ് പ്രോട്ടോക്കോളുകൾ, കൃത്യത ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇവർ സഹായിക്കും. കെഎംആർഎല്ലിന്റെ അനുമതിയോടെ പ്രളയ പ്രതിരോധ പഠനങ്ങൾ, സുസ്ഥിരതാ വിലയിരുത്തലുകൾ, ആവശ്യമായ സാങ്കേതിക റിപ്പോർട്ടുകൾ തയ്യാറാക്കൽ എന്നിവയും എസ്‌സിഎംഎസ് നിർവ്വഹിക്കുമെന്ന് പ്രമോദ് തേവന്നൂർ വ്യക്തമാക്കി.

പുതിയ വാട്ടർ മെട്രോ പാതയ്ക്ക് കൃത്യമായൊരു ശാസ്ത്രീയ അടിത്തറ ഉറപ്പാക്കാൻ ഈ സഹകരണം സഹായിക്കുമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.