'ഇന്നാണ് മെയ്ല്‍ ആക്‌സസ് കിട്ടിയത്, അമ്മ പൂട്ടാന്‍ പറ്റില്ലല്ലോ? ശ്വേതയുടെ രാജി കിട്ടിയിട്ടില്ല'

കൊച്ചി: ശ്വേത മേനോന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കാത്തത് അമ്മയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ജൂണ്‍ 21ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ താനും തന്റെ കമ്മിറ്റിയും രാജിവെക്കുകയാണ് എന്ന് ശ്വേത പ്രഖ്യാപിച്ചിരുന്നു. ഹാളിന് പുറത്ത് മാധ്യമങ്ങളുടെ മുന്നിലും അവര്‍ ഇക്കാര്യം പറഞ്ഞു. എന്നാല്‍ ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിച്ചില്ല.

Advertisement

അതേസമയം, മല്ലിക സുകുമാരനും ലക്ഷ്മി പ്രിയയും രാജിക്കത്ത് മെയില്‍ ചെയ്തിട്ടുണ്ട്. ശ്വേത മേനോന്‍ രാജി പ്രഖ്യാപിച്ച് പോയെങ്കിലും കണക്കുകളും മറ്റു വിവരങ്ങളും നിലവിലെ താല്‍ക്കാലിക സമിതിക്ക് നല്‍കിയിട്ടില്ല. രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നിലവില്‍ കാര്യങ്ങള്‍ നോക്കുന്നത്. ഇവര്‍ക്ക് ഇന്നാണ് അമ്മയുടെ ഔദ്യോഗിക മെയ്ല്‍ ആക്‌സസ് ലഭിച്ചത് എന്ന് പിഷാരടി പറയുന്നു.

Advertisement

ജനറല്‍ ബോഡിയില്‍ രാജി പ്രഖ്യാപിച്ചു, പിന്നീട് മാധ്യമങ്ങളോടും പറഞ്ഞു. ഈ ഘട്ടത്തില്‍ ജനറല്‍ ബോഡി യോഗം എന്തു ചെയ്യും. സംഘടന പൂട്ടിപ്പോകാന്‍ പറ്റില്ലല്ലോ. ജനറല്‍ ബോഡിയാണ് പുതിയ കമ്മിറ്റിയെ നിയമിച്ചത്. സംഘടനയുടെ ദൈനംദിന കാര്യങ്ങള്‍ നടക്കണമല്ലോ എന്നും രമേശ് പിഷാരടി പ്രതികരിച്ചു. രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് കുക്കു പരമേശ്വരനാണ് തങ്ങളോട് പറഞ്ഞത്. രണ്ടുപേരുടേത് മാത്രമേ കിട്ടിയുള്ളൂ എന്നും അവര്‍ അറിയിച്ചിട്ടുണ്ടെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിലവിലുള്ള താല്‍ക്കാലിക സമിതിയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണ് എന്ന് ഒരു വിഭാഗം പറയുന്നുണ്ട്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അഭ്യൂഹമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിപ്പോള്‍, കോടതിയില്‍ പോകുന്നെങ്കില്‍ പോട്ടെ അത് സംഘടനയെ വഞ്ചിക്കലാകും ശ്വേത ഉള്‍പ്പെടെ ഉത്തരവാദിത്തമില്ലായ്മയാണ് കാണിച്ചത് ഇട്ടെറിഞ്ഞ് പോകുകയായിരുന്നു എന്നാണ് ഗണേഷ്‌കുമാര്‍ നല്‍കിയ മറുപടി.

Advertisement

ഇന്ന് അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കൊച്ചിയിലെ ഓഫീസില്‍ യോഗം ചേര്‍ന്നിരുന്നു. സംഘടയുടെ പതിവ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു എന്നാണ് വിവരം. അതേസമയം, കണക്കുകളും മറ്റും പുതിയ കമ്മിറ്റിക്ക് ശ്വേത കൈമാറിയിട്ടില്ല. ഇതിന് സമയം വേണമെന്ന നിലപാടാണ് അവര്‍ക്കുള്ളത്. കണക്ക് കൃത്യമാക്കിയ ശേഷം കൈമാറുമെന്നാണ് ശ്വേതയുമായി അടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന.

താരസംഘടനയുടെ പ്രവര്‍ത്തനം തകിടംമറിഞ്ഞ മട്ടാണ്. അന്‍സിബ ഹസന്‍, ടിനി ടോം, ലക്ഷ്മി പ്രിയ എന്നിവര്‍ ഉള്‍പ്പെട്ട വിവാദം തുടക്കത്തില്‍ തന്നെ പരിഹരിക്കുന്നതില്‍ ശ്വേതയുടെ നേതൃത്വത്തിന് സാധിക്കാതെ വന്നതാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചത്. തുടര്‍ന്നാണ് അംഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പോലീസിലേക്കും കോടതിയിലേക്കും എത്തിയത്.

Advertisement

നിലവില്‍ ടിനി ടോമിനെതിരെ കോടതി നിര്‍ദേശ പ്രകാരം കടവന്ത്ര പോലീസ് കേസെടുത്തിട്ടുണ്ട്. ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് അന്‍സിബ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.