ചെന്നിത്തല പറഞ്ഞത് കള്ളമെന്ന് അന്‍സിബ, 'കേസെടുത്തിട്ടില്ല സാര്‍..'; തെളിവ് പുറത്തുവിട്ടു

തന്റെ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത് വാസ്തവവിരുദ്ധമെന്ന് നടി അന്‍സിബ ഹസന്‍. പൊലീസിന് നല്‍കിയ പരാതിയിന്‍മേല്‍ അവര്‍ തനിക്ക് തന്ന മറുപടിയുടെ ചിത്രമടക്കം പങ്ക് വെച്ചാണ് അന്‍സിബയുടെ പ്രതികരണം. നേരത്തെ അന്‍സിബയുടെ കാര്യം താന്‍ കമ്മീഷ്ണറോട് തിരക്കിയെന്നും എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Advertisement

എന്നാല്‍ ഇത് ശരിയല്ല എന്നാണ് അന്‍സിബയുടെ പ്രതികരണം വ്യക്തമാക്കുന്നത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ ആഭ്യന്തര മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് എന്നും അന്‍സിബ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അവരുടെ പ്രതികരണം. തന്റെ പരാതിയില്‍ മാനനഷ്ടക്കേസ് മാത്രമാണ് എടുക്കാനാകുക എന്ന് അറിയിച്ച് കൊണ്ടുള്ള പൊലീസിന്റെ മറുപടിയും അന്‍സിബ പങ്ക് വെച്ചിട്ടുണ്ട്.

Advertisement

പരാതിയുടെ കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ചെന്നിത്തല മറുപടി നല്‍കുന്നതിന്റെ വീഡിയോ അടക്കം പങ്ക് വെച്ചുകൊണ്ടായിരുന്നു അന്‍സിബയുടെ പോസ്റ്റ്. 'പൊലീസ് എഫ് ഐ ആര്‍ എടുത്തിട്ടില്ല സാര്‍.. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍. എഫ്‌ഐആആര്‍ ഇടാത്തതിനെ തുടര്‍ന്ന് ഞാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് സാര്‍. കേസെടുക്കാനാവില്ല എന്ന് അവര്‍ കോടതിയിലും പറഞ്ഞിട്ടുണ്ട് സാര്‍,' എന്നാണ് അന്‍സിബ കുറിച്ചത്.

പരാതിക്കാരിക്ക് നേരിട്ട് കോടതിയില്‍ സമര്‍പ്പിക്കാം എന്നാണ് അന്‍സിബയ്ക്ക് പൊലീസ് കൊടുത്ത മറുപടിയില്‍ ഉള്ളത്. ജൂലൈ എട്ടിനാണ് ഇത് സംബന്ധിച്ച് അന്‍സിബയ്ക്ക് മറുപടി ലഭിച്ചത് എന്നും ചിത്രത്തില്‍ വ്യക്തമാണ്. നേരത്തെ പരാതി കൊടുത്തിട്ടും പൊലീസ എഫ് ഐ ആര്‍ ഇടാന്‍ തയ്യാറാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടി അന്‍സിബ ഹസന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

Advertisement

ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അന്‍സിബയുടെ കാര്യം താന്‍ കമ്മീഷ്ണറോട് തിരക്കിയെന്നും എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എഫ്‌ഐആര്‍ ഇട്ടൊരു കേസില്‍ പിന്നെ താന്‍ ഇടപെടുന്നത് ശരിയല്ലെന്നും അന്‍സിബ തന്നെ വിളിച്ചിരുന്നു എന്നും ചെന്നിത്തല പറഞ്ഞിരുന്നു.

'എഫ്‌ഐആര്‍ ഇട്ടുകഴിഞ്ഞാല്‍ അക്കാര്യം അന്വേഷിച്ച് നടപടിയെടുക്കേണ്ടത് അവരുടെ ഡ്യൂട്ടിയാണ്. കമ്മീഷണര്‍ പറഞ്ഞ കാര്യങ്ങള്‍ നടിയെ അറിയിക്കാന്‍ തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ അവരെ കിട്ടിയില്ല. അതുകൊണ്ട് പറയാനും സാധിച്ചില്ല', എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. നടി ലക്ഷ്മിപ്രിയ യുട്യൂബ് ചാനലിലൂടെ തന്നെ അപമാനിച്ചെന്ന് കാണിച്ചാണ് അന്‍സിബ പരാതി നല്‍കിയത്. പാലാരിവട്ടം പൊലീസില്‍ ആയിരുന്നു പരാതി നല്‍കിയിരുന്നത്.

Advertisement

അന്‍സിബയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

എന്നെ യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും, ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയില്‍ എത്തിച്ച് അസത്യപ്രചാരണം നടത്തുകയും ചെയ്ത പ്രതികള്‍ക്കെതിരെ ഞാന്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ വിഷയം കേവലം ഒരു 'മാനനഷ്ടക്കേസ്' മാത്രമാണ് എന്നാണ് പാലാരിവട്ടം പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്!

അതിനൊപ്പം, അന്‍സിബ നല്‍കുന്ന പരാതികള്‍ അന്വേഷിക്കലല്ല കേരള പോലീസിന്റെ ജോലി എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതായും അറിയാന്‍ കഴിഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നതെന്ന് വ്യക്തമാക്കണം; എങ്കില്‍, ഇത്തരം സാഹചര്യങ്ങളില്‍ നേരിടേണ്ടി വരുന്ന അപമാനങ്ങള്‍ ക്ഷമിച്ചുകളയാന്‍ ഞാന്‍ തയ്യാറാണ്.
പ്രതികളുടെ നിലവിലെ പ്രവര്‍ത്തി എന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് ഞാന്‍ നിയമപരമായി പരാതി നല്‍കിയത്.

Advertisement

ഇനി, അധികാരികള്‍ കാണുന്ന സ്ത്രീകള്‍ക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കില്‍, ഞാന്‍ നല്‍കിയ പരാതിയുടെ പേരില്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പക്ഷേ, ഈ വിഷയത്തില്‍ നീതിതേടി ഏതറ്റം വരെ പോകാനും ഞാന്‍ തയ്യാറാണ്. കാരണം, നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് എന്റെ അന്തസ്സിനെയാണ്, എന്റെ സ്ത്രീത്വത്തെയാണ്. അത് നഷ്ടപ്പെടുമ്പോഴുള്ള വേദന അനുഭവിക്കുന്നവള്‍ക്ക് മാത്രമേ മനസ്സിലാകൂ; നിങ്ങള്‍ക്കത് മനസ്സിലാകില്ല.

കാരണം, ആ വേട്ടക്കാര്‍ നിങ്ങളിലേക്ക് എത്തുന്നതുവരെ നിങ്ങള്‍ സുരക്ഷിതരാണല്ലോ! ഒന്നോര്‍ക്കുക, ഹില്‍പ്പാലസ് കേസിലും കടവന്ത്ര കേസിലും നിങ്ങള്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഒടുവില്‍ നിങ്ങള്‍ക്ക് ജനമധ്യത്തില്‍ നാണംകെട്ട് നീതി നടപ്പിലാക്കേണ്ടി വന്നു. ഈ കേസിലും അതില്‍നിന്നും വ്യത്യസ്തമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

Advertisement

ഈ വിഷയത്തില്‍ ഭരണകൂടത്തിന്റെ സകല ശക്തിയും നിങ്ങള്‍ പാലാരിവട്ടം കേസിനായി ഉപയോഗിച്ചാലും, അതിനെയെല്ലാം അതിജീവിച്ച് എന്റെ സ്ത്രീത്വവും നീതിയും തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുക തന്നെ ചെയ്യും. തീര്‍ച്ച!