സ്വർണ വിലയിലെ ഇപ്പോഴത്തെ ഇടിവിൽ ആശ്വസിക്കേണ്ടെന്ന സൂചന നൽകി പ്രമുഖ സാമ്പത്തിക സ്ഥാപനമായ യുബിഎസ്. ഈ വർഷത്തെ രണ്ടാം പകുതിയോടെ സ്വർണ വില വീണ്ടും കുതിച്ച് തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. യു.എസ് ഫെഡറൽ റിസർവ്വ് പലിശ നിരക്കിൽ തുടർന്നും മാറ്റം വരുത്തിയില്ലെങ്കിൽ വില മുകളിലേക്ക് കയറുമെന്നാണ് ഇവരുടെ പ്രവചനം.
പശ്ചിമേഷ്യൻ സംഘർഷമാണ് സ്വർണക്കുതിപ്പിന് സഡൻ ബ്രേക്ക് ഇട്ടത്. നേരത്തേ ഔണ്‍സിന് 5500 ഡോളർ വരെ എത്തിയ സ്വർണം യുദ്ധം കനത്തതോടെ കൂപ്പുകുത്തുകയായിരുന്നു. നിലവിൽ 4033 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിക്ഷേപ താത്പര്യം കുറഞ്ഞതും ജ്വല്ലറി ഡിമാൻ്റ് ഇടിഞ്ഞതുമെല്ലാം സ്വർണ വിലയിലെ കുതിപ്പിന് തടയിട്ടു.
സ്വർണ വില ഉയർന്ന് തുടങ്ങിയതോടെ ആഭരണങ്ങളെ കൈവിട്ട് സ്വർണ നാണയങ്ങളിലേക്കും കട്ടികളിലും സ്വർണപ്രേമികൾ തിരിഞ്ഞിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അവയുടെ ഡിമാൻ്റും ഇടിഞ്ഞെന്നാണ് കണക്കുകൾ പറയുന്നത്. രണ്ടാം പാദത്തിൽ സ്വർണക്കട്ടികളുടെയും നാണയങ്ങളുടെയും ആവശ്യം 307 മെട്രിക് ടണ്ണായി കുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പറയുന്നു. തൊട്ടുമുമ്പത്തെ രണ്ട് പാദങ്ങളിലും ഇത് 400 ടണ്ണിൽ അധികമായിരുന്നു. ഓവർ-ദി-കൗണ്ടർ ഇടപാടുകൾ ഒഴികെയുള്ള നിക്ഷേപ ആവശ്യങ്ങളും കൂപ്പുകുത്തി. മുൻ വർഷം 487 ടണ്ണായിരുന്ന നിക്ഷേപം 262 ടണ്ണായാണ് ഇടിഞ്ഞത്. അതായത് ഇടിഎഫിൽ നിന്നുള്ള കൂട്ടത്തോടെയുള്ള പിൻവാങ്ങലാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം വിലയിടിവിനിടയിലും കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടി. രണ്ടാം പാദത്തിൽ 289 ടണ്‍ സ്വർണമാണ് കേന്ദ്രബാങ്കുകൾ വാങ്ങിയത്. ആദ്യ പാദത്തിൽ ഇത് 345 ടണ്‍ ആയിരുന്നു. ഫെഡ് റിസർവ്വിൻ്റെ നിലപാടായിരിക്കും നേരിയ തോതിൽ നിരക്ക് ഉയർത്തിയാലും സ്വർണ വില 4000 ഡോളറിന് താഴേക്ക് പോകും. വില 3850 ഡോളർ വരെ എത്താനുള്ള സാധ്യതയാണ് യുബിഎസ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം പലിശ നിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിൽ 2027 ആദ്യ പാദത്തോടെ സ്വർണം വീണ്ടും ഉയർന്ന് തുടങ്ങും. ഡോളർ വൈവിദ്യവത്കരണവും പണപ്പെരുപ്പ ഭീതിയിലുമെല്ലാം സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് സ്വർണത്തിൻ്റെ ഡിമാൻ്റ് ഉയർത്തും, യുബിഎസ് വിലയിരുത്തി. പ്രവചനം ഇങ്ങനെ സപ്റ്റംബറോടെ സ്വർണ വില 4400 ഡോളറിലേക്ക് എത്തുമെന്നാണ് യുബിഎസ് പ്രവചനം. ഡിസംബറിൽ ഇത് 4600 ഡോളർ ആയേക്കും. 2027 മാർച്ചോടെ വീണ്ടും 5000 ഡോളർ തൊടും. ജൂണിൽ 5200 ഡോളർ വരെ വില ഉയരാനും സാധ്യതയുണ്ടെന്നും യുബിഎസ് പ്രവചിക്കുന്നു. കേരളത്തിൽ എന്ത് സംഭവിക്കും? പവൻ വില കുതിക്കുമോ? 3850 ഡോളറിന് താഴേക്ക് വില പോയാൽ കേരളത്തിലും വിലയിൽ വലിയ ആശ്വാസമുണ്ടാകും. പവൻ വില 1 ലക്ഷത്തിന് താഴേക്ക് പോകാനുള്ള സാധ്യത ഏറെയാമ്. എന്നാൽ ഓണ കഴിഞ്ഞാൽ വീണ്ടും വില ഉയർന്നേക്കും. അപ്പോഴും ഈ വർഷം സ്വർണത്തിന് വലിയൊരു കുതിപ്പ് പ്രവചിക്കുന്നില്ലെന്നത് ആശ്വാസമാണ്. പരമാവധി 1.30 ലക്ഷം വരെ വില പോയേക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ജി എസ് ടിയും പണിക്കൂലിയുമെല്ലാം ചേരുമ്പോൾ വില എന്തായാലും ഒന്നരലക്ഷം കടന്നേക്കും.
സ്വർണ വിലയെ ഇനി വലിയ തോതിൽ സ്വാധീനിക്കുക. ഓഗസ്റ്റിൽ യു.എസ് ഫെഡ് പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. സെപ്റ്റംബറിലും കാര്യമായ മാറ്റം നിക്ഷേപകർ പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും ഈ വർഷം പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് തന്നെയാണ് വലിയ വിഭാഗം നിക്ഷേപകരുടേയും വിലയിരുത്തൽ.