വൈദ്യുതി ഉപഭോഗം ഉയർന്നേക്കും;ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി


സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെ എസ് ഇ ബി. മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും വൈദ്യുതി ഉപയോഗം ഗണ്യമായി വർധിക്കാൻ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം 7 മണിക്കുശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നും വകുപ്പ് അറിയിച്ചു.

Advertisement

'എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.

Advertisement

സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്ന് (13.07.2026) വൈകുന്നേരം 7 മണിക്കുശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം', കെഎസ്ഇബി പ്രസ്താവനയിൽ പറഞ്ഞു.

വൈകുന്നേരം 7 മണിക്ക് ശേഷം വൈദ്യുതി ഉപയോഗിച്ചുള്ള പാചകം ഒഴിവാക്കണമെന്നും കെ എസ് ഇ ബി അഭ്യർത്ഥിച്ചു. ഇങ്ങനെ ചെയ്യുന്നത് വഴി പല ഗുണങ്ങളുണ്ട്. ഒന്നാമതായി വൈദ്യുതി ബില്ലിൽ വലിയ ലാഭം നേടാൻ സാധിക്കും. മാത്രമല്ല രാത്രിയിൽ ലഭ്യമാകുന്ന വൈദ്യുതിയുടെ സിംഹഭാഗവും കൽക്കരി ഇന്ധനമായ താപനിലയങ്ങളിൽ നിന്നുള്ളതായതിനാൽ ഈ സമയത്തെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിനും സഹായകമാണെന്നും വകുപ്പ് വിശദീകരിച്ചു.

Advertisement

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാലവർഷം ദുർബലമാണ്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. അടുത്ത 3 മണിക്കൂറിൽകൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാത്രമല്ല കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു.