സ്വർണം അടുത്താഴ്ച വാങ്ങണോ? വില കുറയുമോ അതോ കൂടുമോ? വിദഗ്ധർ പറയുന്നത്

അന്താരാഷ്ട്ര സ്വർണ വിപണിയിൽ വലിയ ചാഞ്ചാട്ടമാണ് സ്വർണത്തിന് രേഖപ്പെടുത്തുന്നത്. ഒരു ദിവസം കുറഞ്ഞാൽ അടുത്ത ദിവസം കുതിക്കുന്നതാണ് കാഴ്ച. പശ്ചിമേഷ്യൻ സംഘർഷമാണ് വിലയെ സ്വാധീനിക്കുന്നത്. ഇറാൻ-യു.എസ് സംഘർഷം കടുക്കുന്നത് ക്രൂഡ് ഓയിൽ വിലയെ ഉയർത്തുന്നതാണ് സ്വർണത്തിന് തിരിച്ചടി. വരും ആഴ്ചകളിൽ സ്വർണം കുറയുമോ അതോ കൂടുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്.

Advertisement

രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 4033 ഡോളറിലാണ് സ്വർണ വ്യാപാരം വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഒരു സമയത്ത് 5500ഡോളർ വരെ ഉയർന്ന വിലയാണ് ഇത്തരത്തിൽ മൂക്കുംകുത്തി വീണതെന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര വിപണി ഇടിഞ്ഞത് കേരളത്തിലെ ആഭരണപ്രേമികൾക്ക് ആശ്വാസമായി. 1.33 ലക്ഷം വരെ ഉയർന്ന വില നിലവിൽ 1.06 ലക്ഷം രൂപയിലാണ് വ്യാപാരം നടത്തുന്നത്.

Advertisement

ഒരാഴ്ച കൊണ്ട് കുറഞ്ഞത് 920 രൂപ

കേരളത്തിൽ കഴിഞ്ഞാഴ്ച സ്വർണത്തിന് വലിയ ഇടിവായിരുന്നു സ്വർണത്തിന് രേഖപ്പെടുത്തിയത്. 27- 1,06,960 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. തൊട്ടടുത്ത ദിവസം വില കുത്തനെ താഴേക്ക് പോയി. പവന് 1,05,720 രൂപയിലെത്തി. 29നും വില കൂപ്പുകുത്തി. അന്ന് പവന് 1,05,240 രൂപയാണ് രേഖപ്പെടുത്തിയത്. അതേസമയം 30 ന് അപ്രതീക്ഷിതമായി വില ഉയർന്നു. പവന് 105840 രൂപയാണ് അന്നത്തെ വില. ശനിയാഴ്ചയും വില നേരിയ തോതിൽ ഉയർന്ന് 1,06,040 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസവും വില ഉയർന്നെങ്കിലും ഒരാഴ്ചത്തെ കണക്കെടുക്കുമ്പോൾ 920രൂപയുടെ ഇടിവാണ് സ്വർണം രേഖപ്പെടുത്തിയത്.

Advertisement

ഇനി സ്വർണം എങ്ങോട്ട്?

പശ്ചിമേഷ്യൻ സംഘർഷം തന്നെയാണ് വരും ദിവസങ്ങളിൽ വിലയെ സ്വാധീനിക്കുക. സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ യുഎസിൽ നിന്നോ ഇറാനിൽ നിന്നോ ഉണ്ടായിട്ടില്ല. അടിക്ക് തിരിച്ചടി എന്ന നിലയിലാണ് ഇരുരാജ്യങ്ങളും മുന്നോട്ട് പോകുന്നത്. ഇതിനിടയിൽ പാക്കിസ്ഥാൻ മധ്യസ്ഥതക്ക് ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം ജോർദാനിൽ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം യുഎസിനെ വീണ്ടും ചൊടിപ്പിച്ചിട്ടുണ്ട്. കൃത്യമായ സമയത്ത് തക്കതായ മറുപടി നൽകുമെന്നാണ് ഭീഷണി. സംഘർഷം വീണ്ടും കടുത്താൽ സ്വാഭാവികമായും ക്രൂഡ് ഓയിൽ വില ഉയരും. ക്രൂഡ് വില ഉയരുന്നത് സ്വർണത്തിന് പ്രതികൂലമാണ്. കാരണം ക്രൂഡ് വില ഉയരുമ്പോൾ ഡോളറിന് മൂല്യം വർധിക്കും. ഇത് സ്വർണത്തെ ഉപേക്ഷിച്ച് ഡോളറിലേക്ക് നിക്ഷേപിക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കും. ഡിമാൻ്റ ് കുറയുന്നത് സ്വർണത്തിൻ്റെ വില ഇടിക്കും.

Advertisement

പണപ്പെരുപ്പ ഭീഷണിയും ആശങ്ക തീർക്കുകയാണ്. പണപ്പെരുപ്പം പ്രതീക്ഷിച്ചത്ര ഉയരാത്തതിനാൽ ഈ മാസം യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയിട്ടില്ല. എന്നാൽ സപ്റ്റംബറിൽ പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത ഏറെയാണെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ പലിശ നിരക്ക് ഉയർത്തുന്നത് പലിശ ലഭിക്കാത്ത സ്വർണത്തിന് തിരിച്ചടിയാകും, വില ഇടിയും.

വില കുറയുമെന്ന് തന്നെ

എന്തായാലും വളരെ പെട്ടെന്ന് സ്വർണത്തിനൊരു തിരിച്ചുകയറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ വിപണി വിദഗ്ധർക്കില്ല. സ്വർണം ഇടിയാൻ തന്നെയാണ് സാധ്യതയെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര തലത്തിൽ വില 3850ലേക്ക് ഇടിയുമെന്നാണ് സാമ്പത്തിക സ്ഥാപനമാണ് യുബിഎസ് ചൂണ്ടിക്കാട്ടുന്നത്. യുഎസിന്റെ പലിശ തീരുമാനമായിരിക്കും വില ഇടിയാൻ കാരണമെന്ന് ഇവർ പറയുന്നു. സപ്റ്റംബറോടെ വില 4400 ഡോളറാകുമെന്നും പ്രവചനത്തിൽ പറയുന്നുണ്ട്. 4000 ഡോളറിന് താഴേക്ക് വില പോയാൽ കേരളത്തിലെ ആഭരണപ്രേമികൾക്കും ആശ്വസിക്കാം. കാരണം വില ഒരു ലക്ഷത്തിന് താഴേക്ക് പോകാനുള്ള സാധ്യത ഏറെയാണ്. എന്തായാലും ഓണത്തിന് വില കത്തിക്കയറില്ലല്ലോയെന്ന ആശ്വാസത്തിലാണ് ഇപ്പോൾ പലരും.