സ്വര്‍ണ വില 1000 രൂപ കുറഞ്ഞു; ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര കൊടുക്കണം, അറിയാം

കൊച്ചി: സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവരാണോ? ഇന്ന് അല്‍പ്പം സന്തോഷിക്കാന്‍ വകയുണ്ട്. കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഒരു പവന് 1000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. വലിയ വില മുന്നേറ്റത്തിന് സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ ഇടിവ്. സ്വര്‍ണവില കുറയുമോ ഉയരുമോ എന്ന പ്രവചനം നടത്താന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍.

Advertisement

ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഔണ്‍സ് സ്വര്‍ണത്തിന് 4134 ഡോളറാണ് പുതിയ വില. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ ഇനിയും മാറ്റം വന്നേക്കാം. 4200 വരെ ഉയര്‍ന്ന ശേഷമാണ് വില ഇടിഞ്ഞത്. ഇതിന് അനുസരിച്ച് കേരളത്തിലും വില താഴുകയായിരുന്നു. അതേസമയം, രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്.

Advertisement

ക്രൂഡ് ഓയില്‍ വിലയില്‍ അല്‍പ്പം ഉയര്‍ച്ച വന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 72 ഡോളര്‍ കടന്നു. കഴിഞ്ഞ ദിവസം 70 ഡോളര്‍ വരെ താഴ്ന്നിരുന്നു. ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചതോടെ വില താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൂഡ് ഓയില്‍ വില ഡോളറിനെ സ്വാധീനിക്കും. ഡോളര്‍ സൂചിക 100.88 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം 95.32 എന്ന നിരക്കിലുമായി. ഇതെല്ലാം സ്വര്‍ണിലയെ സ്വാധീനിക്കും.

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില അറിയാം

22 കാരറ്റ് ഗ്രാം വില 13315, പവന്‍ വില 106520
18 കാരറ്റ് ഗ്രാം വില 10945, പവന്‍ വില 87560
14 കാരറ്റ് ഗ്രാം വില 8525, പവന്‍ വില 68200
9 കാരറ്റ് ഗ്രാം വില 5495, പവന്‍ വില 43960
വെള്ളി ഗ്രാം വില 240, പത്ത് ഗ്രാമിന് 2400

Advertisement

22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ് ജ്വല്ലറികളിലെ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുക. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയും ഗ്രാം വിലയും പ്രദര്‍ശിപ്പിക്കും. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് കുറച്ച് അധികം ചെലവുണ്ട്. പണിക്കൂലി, ജിഎസ്ടി ഉള്‍പ്പെടെ ഉപഭോക്താവ് നല്‍കണം. സാധാരണ ആഭരണങ്ങള്‍ക്ക് കുറഞ്ഞ പണിക്കൂലിയാണ് ഉണ്ടാകുക. എന്നാല്‍ ഡിസൈന്‍ കൂടിയാല്‍ പണിക്കൂലി ഉയരും.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഏകദേശം 1.15 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷ. പണിക്കൂലിയുടെ മാറ്റത്തിന് അനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകും. സ്വര്‍ണത്തിന്റെ ജിഎസ്ടി മൂന്ന് ശതമാനമാണ്. സ്വര്‍ണവിലയുടെയും പണിക്കൂലിയുടെയും മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ 15 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. സ്വര്‍ണ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്ര നീക്കം.