തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷ കെടുതി രൂക്ഷമാവുന്നു. മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്നാണ് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ. രണ്ട് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്. ഇടുക്കിയിലും പത്തനംതിട്ടയിലുമാണ് കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മരണമുണ്ടായത്. പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞൊഴുകയാണ്.
വടക്കൻ കേരളത്തെ അപേക്ഷിച്ച് മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. പത്തനംതിട്ട തൂമ്പാക്കുളത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ തേക്കുതോട് കൊച്ചുപാലം പൂർണമായി വെള്ളത്തിനടിയിലായിരുന്നു. പിന്നാലെ പമ്പ, കക്കട്ടാർ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്ന സാഹചര്യവുമുണ്ട്.
ഇടുക്കി ജില്ലയിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായിരുന്നു. തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾ പൊട്ടലിൽ ഒരു സ്ത്രീയാണ് മരിച്ചത്. മഷിക്കല്ലേൽ രവി നാരയണന്റെ ഭാര്യ സുമതിയാണ് മരണപ്പെട്ടത്. ഇവരുടെ മകൻ രതീഷിനെ നാട്ടുകാർ രക്ഷപ്പെടുത്തി. കോട്ടയം പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫാണ് മരിച്ച രണ്ടാമത്തെയാൾ. കോട്ടയം ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. വണ്ടിപ്പെരിയാറ്റില്‍ തോട് കരകവിഞൊഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ പ്രധാന പാതയായ കെകെ റോഡ് വെള്ളത്തിലായി. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ രാവിലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. അടുത്ത മൂന്ന് മണിക്കൂർ റെഡ് അലർട്ട് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ (റെഡ് അലർട്ട്: അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ (ഓറഞ്ച് അലർട്ട്: അടുത്ത മൂന്ന് മണിക്കൂർ മാത്രം) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.