പ്രളയഭീതിയില്‍ നാല് നാല് ജില്ലകള്‍, മത്സ്യത്തൊഴിലാളികള്‍ ഇറങ്ങുന്നു; റാന്നിയിലും ആറന്മുളയിലും സ്ഥിതി ഗുരുതരം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴ പലയിടത്തും ഇതുവരെ തോര്‍ന്നിട്ടില്ല. സംസ്ഥാനത്താകെ പ്രളയ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്നാണ് വിലയിരുത്തല്‍. കേരളത്തിലെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ടും അഞ്ചിടത്ത് തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും ആണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Advertisement

പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഉള്ളത്. ഈ ജില്ലകളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതി തീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

Advertisement

ഇവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്. അതേസമയം സംസ്ഥാനത്തെ നാല് ജില്ലകള്‍ പ്രളയ ഭീതിയിലാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ആണ് പ്രളയ സമാനമായ സാഹചര്യം നിലനില്‍ക്കുന്നത്.

ഇവിടെ ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ ഇനിയും തോര്‍ന്നിട്ടില്ല. പത്തനംതിട്ട റാന്നിയിലും ആറന്മുളയിലും അതീവ ഗുരുതരാവസ്ഥയാണ്. പമ്പയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും പൂര്‍ണ്ണമായും വെള്ളത്തിനടിയിലായ നിലയിലാണ്. ഇപ്പോഴും ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിനും വിലങ്ങുതടിയായിട്ടുണ്ട്. ആറന്മുളയില്‍ പ്രളയ സമാന സാഹചര്യമാണ് നിലവില്‍ എന്നാണ് റിപ്പോര്‍ട്ട്.

Advertisement

റോഡുകളിലെല്ലാം വെള്ളം കയറി. ആറന്മുള ക്ഷേത്ര പരിസരത്ത് വെള്ളം കയറി. രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികളെ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്ന് മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. റാന്നിയില്‍ വെള്ളം കുറയുമ്പോള്‍ ആറന്മുളയില്‍ വെള്ളം കൂടുന്ന ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. കോഴിക്കോട് ഈങ്ങാപ്പുഴ ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്.

അതേസമയം സംസ്ഥാനത്താകെ മഴക്കെടുതിയില്‍ എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മൂഴിയാര്‍, ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, തൃശൂര്‍ പെരിങ്ങല്‍കുത്ത്, തിരുവനന്തപുരം നെയ്യാര്‍, പാലക്കാട് മംഗലം എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്. പമ്പ, മണിമല നദികളില്‍ അപായകരമായ വിധത്തില്‍ ജലനിരപ്പ് ഉയരുകയാണ് എന്ന് അധികൃതര്‍ അറിയിച്ചു.

Advertisement

സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വി ഡി സതീശന്‍ വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പ് ചെയ്യാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പിന്തുടരണം എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ദുരിത ബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരവും ഫലപ്രദവുമായ ഇടപെടല്‍ നടത്തണം എന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും നാശ നഷ്ടങ്ങള്‍ക്ക് കാലതാമസമില്ലാതെ നഷ്ട പരിഹാരം നല്‍കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങാന്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സി പി എം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.