തിരുവനന്തപുരം: കേരളത്തിൽ മഴ തുടരും. അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്‌റ്റ് ഒന്ന് വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പിൽ പറയുന്നത്.
ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ്. ഇന്നലെയും കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ ശക്തമായ മഴയാണ് പെയ്‌തത്.
നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും ശനിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് നിലവിലുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. അതേസമയം, നിലവിൽ അതിതീവ്ര ന്യൂനമര്‍ദ്ദം വടക്കന്‍ ഒഡീഷയുടെ ഉള്‍പ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലുമാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ അടുത്ത 24 മണിക്കൂറിനിടെ ഇത് വടക്കന്‍ ഒഡീഷ, തെക്കന്‍ ഝാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ശക്തമായ കാറ്റും ഇടിമിന്നലും ഒപ്പം ഇന്ന് മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലും; ജൂലൈ 30 മുതൽ ഓഗസ്‌റ്റ് 1 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. മാത്രമല്ല ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.