കൊച്ചി: പ്രിയദർശിനി പദ്ധതി ഒരു മാസം തികയ്ക്കുന്ന വേളയിൽ വിശദമായ കുറിപ്പ് പങ്കുവച്ച് കെഎസ്ആർടിസി രംഗത്ത്. ഫേസ്‌ബുക്കിലൂടെയാണ് കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളെ കുറിച്ച് കണക്കുകൾ ഉൾപ്പെടെ പങ്കുവച്ചത്. സ്ത്രീകളുടെ അഭൂതപൂർവമായ പങ്കാളിത്തത്തോടെ വലിയ വിജയമായി പദ്ധതി മുന്നേറുകയാണെന്നാണ് കെഎസ്ആർടിസി വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 3.96 കോടി സ്ത്രീ യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയുടെ പ്രയോജനം നേടിയതെന്ന് കുറിപ്പിൽ പറയുന്നു. പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് കെഎസ്ആർടിസിയിലെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം ശരാശരി 6.48 ലക്ഷമായിരുന്നു. പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ ഇത് 12.78 ലക്ഷമായി ഉയർന്നുവെന്നും കോർപ്പറേഷൻ ചൂണ്ടിക്കാണിക്കുന്നു.
കെഎസ്ആർടിസി ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ്: സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യത്തിനും സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിനും കരുത്തേകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി, സ്ത്രീകളുടെ അഭൂതപൂർവമായ പങ്കാളിത്തത്തോടെ വലിയ വിജയമായി മുന്നേറുകയാണ്. പദ്ധതി ആരംഭിച്ച ജൂൺ 15 മുതൽ ജൂലൈ 15 വരെ 3.96 കോടി സ്ത്രീ യാത്രക്കാരാണ് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയുടെ പ്രയോജനം നേടിയത്. പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് കെഎസ്ആർടിസിയിലെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം ശരാശരി 6.48 ലക്ഷമായിരുന്നു. പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ ഇത് 12.78 ലക്ഷമായി ഉയർന്നു. അതായത്, പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം ഏതാണ്ട് ഇരട്ടിയായി ഉയർന്നു. സ്ത്രീകൾക്കിടയിൽ പദ്ധതിക്ക് ലഭിച്ച വലിയ സ്വീകാര്യതയും പൊതുഗതാഗത സംവിധാനത്തോടുള്ള വർധിച്ച വിശ്വാസവുമാണ് ഈ നേട്ടം വ്യക്തമാക്കുന്നത്. കെഎസ്ആർടിസിയിലെ ആകെ യാത്രക്കാരിൽ സ്ത്രീകളുടെ യാത്രാ പങ്കാളിത്തത്തിലും ശ്രദ്ധേയമായ വർധന രേഖപ്പെടുത്തി. പദ്ധതി ആരംഭിക്കുന്നതിന് മുൻപ് 50.9 ശതമാനമായിരുന്ന സ്ത്രീ യാത്രാ പങ്കാളിത്തം നിലവിൽ 66.3 ശതമാനമായി ഉയർന്നു. സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സംരംഭകത്വം, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിലെ സജീവ പങ്കാളിത്തത്തിന് കൂടുതൽ അവസരമൊരുക്കുന്ന ജനകീയ ഇടപെടലായി പ്രിയദർശിനി പദ്ധതി മാറിയിരിക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന യാത്രാ പങ്കാളിത്തവും ഗുണഭോക്താക്കളുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർധനയും പ്രിയദർശിനി യാത്രാ പദ്ധതിയുടെ ജനകീയ വിജയമാണ് അടയാളപ്പെടുത്തുന്നത്. സ്ത്രീകളുടെ ദൈനംദിന യാത്രാച്ചെലവ് കുറയ്ക്കുന്നതിനൊപ്പം അവരുടെ സഞ്ചാരസ്വാതന്ത്ര്യം വിപുലീകരിക്കാനും വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ സുഗമമാക്കാനും പദ്ധതിക്ക് കഴിഞ്ഞു. സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യത്തിനും സാമ്പത്തിക ആശ്വാസത്തിനും സാമൂഹിക മുന്നേറ്റത്തിനും പുതിയ കരുത്തേകി, സ്ത്രീ പങ്കാളിത്തത്തിന്റെ വിജയമാതൃകയായി പ്രിയദർശിനി യാത്രാ പദ്ധതി മുന്നേറുകയാണ്.