'വിജയുടെ ടിവികെയൊക്കെ ശക്തിപ്പെടുകയാണല്ലോ, അഖിൽ മാരാർ ആയത് കൊണ്ട് പറയാൻ പറ്റില്ല', പരിഹസിച്ച് ലക്ഷ്മി പ്രിയ

സാബു എം ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ട്വന്റി ട്വന്റി വിട്ട അഖിൽ മാരാർക്കെതിരെ നടി ലക്ഷ്മി പ്രിയ. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്ന് മത്സരിച്ച അഖിൽ മാരാർക്ക് ട്വന്റി ട്വന്റി പാർട്ടി ഫണ്ട് നൽകിയിട്ടില്ല എന്നുളള ആരോപണം ലക്ഷ്മി പ്രിയ തള്ളി.

Advertisement

അഖിൽ മാരാർക്ക് ഇപ്പോൾ മറ്റേതെങ്കിലും പാർട്ടിയാണ് മെച്ചപ്പെട്ടത് എന്ന് തോന്നിയുണ്ടാകുമെന്നും മുൻപും പല പാർട്ടികളിലുണ്ടായിരുന്ന ആളല്ലേ എന്നും ലക്ഷ്മി പ്രിയ ന്യൂസ് മലയാളം 24ന് നൽകിയ പ്രതികരണത്തിൽ പരിഹസിച്ചു.

Advertisement

ലക്ഷ്മി പ്രിയയുടെ പ്രതികരണം: ''അഖില്‍ മാരാര്‍ പാര്‍ട്ടി വിട്ടതിനെ വേറൊരു തരത്തിലും കാണുന്നില്ല. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. ബിജെപി നല്‍കിയ പാര്‍ട്ടി ഫണ്ട് അദ്ദേഹത്തിന് നല്‍കിയില്ല എന്നൊക്കെ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ബിജെപി എന്ന് പറയുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് അങ്ങനെ പണമോ മറ്റെന്തെങ്കിലുമോ വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന് തനിക്ക് അറിയില്ല. ഓരോരുത്തരും ഓരോ കാര്യത്തിലേക്ക് വരുന്നത് ഓരോ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് ആയിരിക്കും. ഒന്നുകില്‍ പണം അല്ലെങ്കില്‍ അധികാരം അങ്ങനെ എന്തെങ്കിലുമുണ്ടാകും.

അഖില്‍ മാരാര്‍ താരതമ്യേനെ ഒരു ചെറിയ പാര്‍ട്ടി പ്രവര്‍ത്തകനാണ്. 20 ട്വന്റി എന്ന് പറയുന്നത് വളരെ ചെറിയ ഒരു പാര്‍ട്ടിയാണ്. എന്‍ഡിഎയുടെ ഒരു ഘടകക്ഷിയായിട്ടിരിക്കുന്നു എന്നേ ഉളളൂ. ഏത് വലിയ രാഷ്ട്രീയ പാര്‍ട്ടിയെ എടുത്ത് നോക്കിയാലും, സിപിഎം ആയാലും കോണ്‍ഗ്രസ് ആയാലും ബിജെപി ആയാലും തലമുതിര്‍ന്ന നേതാക്കള്‍ അടക്കം വലിയ നേതാക്കള്‍ പാര്‍ട്ടി വിട്ട് പോയിട്ടുണ്ട്. അത്തരത്തില്‍ വളരെ ചെറുതായി മാത്രമേ ഇതിനെ കാണുന്നുളളൂ.

Advertisement

സാബു എം ജേക്കബ് ബിജെപിയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടോ എന്നത് അദ്ദേഹവും അഖില്‍ മാരാരും തെളിയിക്കേണ്ട വിഷയം ആണ്. അതില്‍ താന്‍ അഭിപ്രായം പറയുന്നില്ല. പക്ഷേ തന്റെ അറിവില്‍ മത്സരിച്ച മത്സരാര്‍ത്ഥികളോട് പറഞ്ഞത് പാര്‍ട്ടിയുടെ ഒരു പ്രാദേശിക അംഗത്തോടൊപ്പം ഒരു ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും പ്രചരണത്തിന് ആവശ്യമാണ് മുഴുവന്‍ ഫണ്ടും അതിലേക്ക് വരുമെന്നും വാഹനം അടക്കമുളള കാര്യങ്ങള്‍ക്കും മറ്റ് പ്രചരണ ആവശ്യങ്ങള്‍ക്കും നമ്മുടെ കൂടെ സഹായത്തിനുളള ആളുകള്‍ക്കും അടക്കം ആ പണം ഉപയോഗിക്കാം എന്നും വളരെ വ്യക്തമായി സാബു എം ജേക്കബിന്റെ നിര്‍ദേശം ഉണ്ടായിരുന്നു. അഖില്‍ മാരാരും ആ ഫണ്ടില്‍ നിന്ന് തന്നെയാണ് പ്രചാരണത്തിന് പണം മുടക്കിയത് എന്നാണ് എന്റെ വിശ്വാസം.

Advertisement

ഇത് ഇറങ്ങിപ്പോകുമ്പോള്‍ കുറ്റം പറയാന്‍ വേണ്ടി പറഞ്ഞതുമാകാം. ടിവികെ പോലുളള പാര്‍ട്ടികളൊക്കെ വളരെ ശക്തമായി നില്‍ക്കുകയല്ലേ. അദ്ദേഹത്തിന് തോന്നുന്നുണ്ടാകാം അതിലേക്ക് പോകാന്‍. മുന്‍പും അദ്ദേഹം പല പല പാര്‍ട്ടികളില്‍ നിന്നിട്ടുളള ആളാണല്ലോ. അപ്പോള്‍ അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും ബിജെപിയേക്കാളും 20 ട്വന്റിയേക്കാളും മെച്ചപ്പെട്ടത് മറ്റേതെങ്കിലും പാര്‍ട്ടിയാണെന്ന്.

അഖില്‍ മാരാര്‍ ആയത് കൊണ്ട് പറയാന്‍ പറ്റില്ല ടിവികെയുടെ സംസ്ഥാന പ്രസിഡണ്ടായി വരുമോ എന്നത്. അദ്ദേഹം പോയത് ട്വന്റി ട്വന്റിക്ക് ഒരു നഷ്ടവും അല്ല. ഒരാള്‍ പോയാല്‍ അദ്ദേഹത്തേക്കാള്‍ പ്രചാരണ മികവും വാക്ചാതുരിയും ഉളള മറ്റൊരാള്‍ വരും. ഒന്നും അങ്ങനെ ഒരു രാത്രി കൊണ്ട് അസ്തമിച്ച് പോകില്ല''.