കൂരിയാട്, കൂടത്തായി, പൂക്കോട്ടൂരാതി പുങ്കവരേ; മുസ്ലിം ലീഗിന്റെ നിലവിളക്കില്‍ വിമര്‍ശിച്ച് കെടി ജലീല്‍

മലപ്പുറം: പൊതുപരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്നതില്‍ മുസ്ലിം ലീഗില്‍ ഏകാഭിപ്രായം വേണം എന്ന് കെടി ജലീല്‍ എംഎല്‍എ. കഴിഞ്ഞ ദിവസം ഒരു വേദിയില്‍ പികെ കുഞ്ഞാലിക്കുട്ടി നിലവിളക്ക് കൊളുത്താതിരിക്കുകയും കെഎം ഷാജി കൊളുത്തുകയും ചെയ്തതാണ് ജലീല്‍ ചൂണ്ടിക്കാട്ടുന്നത്. മുമ്പ് മുസ്ലിം ലീഗ്-സമസ്ത നേതാക്കള്‍ നിലവിളക്ക് കൊളുത്തുന്നതിനെ പരസ്യമായി എതിര്‍ത്തിരുന്നു.

Advertisement

മുമ്പ് അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്ന മുസ്ലിം ലീഗ് ഇപ്പോള്‍ ദൈവനാമത്തിലേക്ക് മാറിയിട്ടുണ്ട്. തൊപ്പി വെക്കുന്നുമില്ല... തുടങ്ങിയ കാര്യങ്ങളും കെടി ജലീല്‍ ചൂണ്ടിക്കാട്ടുന്നു. ഇനി മുസ്ലിം ലീഗില്‍ നിന്ന് മുസ്ലിം മാറി മൈനോരിറ്റി വരാനുള്ള സാധ്യതയുണ്ടെന്നും കൊടിയിലെ പച്ച നിറം മാറിയേക്കാമെന്നും ജലീല്‍ പരിഹസിക്കുന്നു.

Advertisement

കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''നിലവിളക്ക്: ലീഗില്‍ ഏകാഭിപ്രായം ഉണ്ടാക്കണം!
പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്ന കാര്യത്തില്‍ ലീഗില്‍ രണ്ട് സമീപനമോ? തിരുവനന്തപുരത്ത് നടന്ന ഒരു പൊതു ചടങ്ങില്‍ കുഞ്ഞാലിക്കുട്ടി സാഹിബ് നിലവിളക്ക് കൊളുത്താനുള്ള കൊടിവിളക്ക് മറ്റുള്ളവര്‍ക്ക് കൈമാറി കൊളുത്താതെ സമര്‍ത്ഥമായി ഒഴിഞ്ഞു മാറുന്നു. മന്ത്രി കെ.എം ഷാജിയാകട്ടെ വിളക്ക് കൊളുത്തുകയും ചെയ്യുന്നു. അതിന്റെ വീഡിയോ ക്ലിപ്പിംഗാണ് താഴെ. ഒരേവിശ്വാസം അനുസരിച്ച് കുഞ്ഞാലിക്കുട്ടിക്ക് ''ഹറാമും''(നിഷിദ്ധം), ഷാജിക്ക് 'ഹലാലും ''(അനുവദിനീയം) ആകുന്നത് എങ്ങിനെയാണ്?

ഇക്കാലമത്രയും അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എം.എല്‍.എമാരും മന്ത്രിമാരും 2ഛ26ല്‍ ദൈവത്തിലേക്ക് ഒരുമിച്ച് മാറിയത് പോലെ ഇതുവരെയും തൊപ്പിവെച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന രീതിക്ക് മാറ്റം വരുത്തി ലീഗിന്റെ അഞ്ചു മന്ത്രിമാരും തൊപ്പി വെക്കാതെ സത്യപ്രതിജ്ഞ ചെയ്തതു പോലെ നിലവിളക്ക് കൊളുത്തുന്ന കാര്യത്തിലും ഒരു പൊതു തീരുമാനത്തില്‍ ലീഗ് എത്തണം. ഈ ഭരണം പോകും മുമ്പ് മുസ്ലിംലീഗില്‍ നിന്ന് 'മോദിക്കാലം' പറഞ്ഞ് മുസ്ലിംലീഗില്‍ നിന്ന് 'മുസ്ലിം' മാറ്റി 'ഇന്ത്യന്‍ യൂണിയന്‍ മൈനോരിറ്റി ലീഗ്' എന്നാക്കുന്ന തീരുമാനവും പ്രതീക്ഷിക്കാം. അതോടൊപ്പം കൊടിയുടെ ''പച്ച' നിറവും ചന്ദ്രക്കലയും കൂടി മാറ്റി ശുഭ്ര പതാകയും അതിനുമേല്‍ പച്ച നക്ഷത്രം മാത്രമാക്കി പുതിയ പതാക ലീഗ് സ്വീകരിച്ചാലും അല്‍ഭുതപ്പെടേണ്ടി വരില്ല.

Advertisement

കൂരിയാട്, കൂടത്തായി, പൂക്കോട്ടൂരാതി പൂങ്കവരേ, നിങ്ങള്‍ക്കൊന്നും പറയാനില്ലെ?1967-ലെ സഖാവ് ഇ.എം.എസ് നേതൃത്വം നല്‍കിയ മന്ത്രിസഭയില്‍ സി.എച്ച് മുഹമ്മദ് കോയാ സാഹിബ്, വിദ്യാഭ്യാസ മന്ത്രിയായും, മഞ്ചേരിയില്‍ നിന്നുള്ള അഹമ്മദ് കുരിക്കള്‍, പഞ്ചായത്ത് മന്ത്രിയായും, സത്യപ്രതിജ്ഞ ചെയ്തത്, തൊപ്പി ധരിച്ച് അള്ളാഹുവിന്റെ നാമത്തിലാണന്ന യാഥാര്‍ത്ഥ്യം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത് പോലും മതവിരുദ്ധമായി പ്രചരിപ്പിക്കന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

ആരാധനാ രൂപത്തിലല്ലാതെ കേവല ആചാരമെന്ന നിലയില്‍ ഒരു ഇസ്ലാം മത വിശ്വാസി നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്നാണ് സമസ്തയുടെ മുന്‍ അദ്ധ്യക്ഷന്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അസ്ഹരി, സംശയ നിവാരണം വരുത്താന്‍ ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞത്. എനിക്കും സമാന അഭിപ്രായമാണ് നിലവിളക്ക് കൊളുത്തലുമായി ബന്ധപ്പെട്ട് മുമ്പുമുതല്‍ക്കേ ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെയാണ് പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്തുന്നതില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞാന്‍ വിമുഖത കാണിക്കാതിരുന്നത്.

Advertisement

ഒരു കമ്മ്യൂണിസ്റ്റുകാരന്‍ നിലവിളക്ക് കൊളുത്തുന്നത് വിശ്വാസത്തിന്റെ ഭാഗമായല്ല, കേരളീയ സംസ്‌കാരവുമായി ബന്ധപ്പെട്ട ആചാരം എന്ന നിലക്കാണ്. സമാനമായി ഒരു ഇസ്ലാംമത വിശ്വാസിക്കും പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ല. ആരെങ്കിലും നിലവിളക്ക് കൊളുത്താതെ മാറി നിന്നാല്‍ അത് മഹാപരാധമാണെന്ന വിശ്വാസവും എനിക്കില്ല.

നിലവിളക്ക് കൊളുത്തുന്ന വിഷയത്തില്‍ ലീഗില്‍ രണ്ട് അഭിപ്രായക്കാര്‍ ഉണ്ടാകാന്‍ പാടില്ല. ഒന്നുകില്‍ എല്ലാവരും നിലവിളക്ക് കൊളുത്തുക, അതല്ലെങ്കില്‍ ഇതുവരെ ചെയ്ത പോലെ ആരും വിളക്ക് കൊളുത്താതിരിക്കുക. മന്ത്രി കുഞ്ഞാലിക്കുട്ടി സാഹിബും ഷംസുദ്ദീനും നിലവിളക്ക് കൊളുത്താത്ത പിന്തിരിപ്പന്‍മാരായ മതമൗലികവാദികളും, മന്ത്രിമാരായ ഷാജിയും ഗഫൂറും എം.എല്‍.എയായ ഫാത്തിമ തഹ്ലിയയുമെല്ലാം നിലവിളക്ക് കൊളുത്തുന്ന പുരോഗമന മതനിരപേക്ഷക്കാരും ആണെന്ന വ്യാഖ്യാനമുണ്ടാകാന്‍ അതിടവരുത്തും. ലീഗണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ അത് ഇടവരുത്തും.''