നിവിന്‍ പോളി വിസില്‍ മുഴക്കും; കേരളം ഏറ്റെടുക്കും, തൂഫാന് പിന്നാലെ പ്രൊജക്ട് സീറോയുമായി സര്‍ക്കാര്‍

ലഹരി വിരുദ്ധ പോരാട്ടമായ ഓപറേഷന്‍ തൂഫാന്‍ വിജയകരമായി മുന്നോട്ട് പോകുന്നതിനിടെ മറ്റൊരു ദൗത്യം കൂടി ഏറ്റെടുക്കുകയാണ് ആഭ്യന്തര വകുപ്പ്. അഴിമതിക്കെതിരെ വിജിലന്‍സ് വിസില്‍ മുഴക്കുന്ന പ്രൊജക്ട് സീറോ എന്ന പദ്ധതിയാണ് ഇന്ന് തുടങ്ങാന്‍ പോകുന്നത്. ആദ്യ വിജിലന്‍സ് കമാന്‍ഡോ ആയി എത്തുന്നത് നടന്‍ നിവിന്‍ പോളിയാണ്. തിരുവനന്തപുരം ലയോള സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ വിജിലന്‍സ് വിസില്‍ മുഴക്കും.

Advertisement

അഴിമതി തടയുക എന്ന ലക്ഷ്യത്തോടെ തമിഴ്‌നാട്ടില്‍ നടന്‍ വിജയ് നയിക്കുന്ന സര്‍ക്കാരും വ്യത്യസ്തമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് അഴിമതി കണ്ടാല്‍ അറിയിക്കാനുള്ള സംവിധാനമാണ് തുടങ്ങിയത്. ഇതുപ്രകാരം നിരവധി ഉദ്യോഗസ്ഥര്‍ കുടുങ്ങിയിട്ടുണ്ട്. കേരളത്തില്‍ എങ്ങനെയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുക എന്ന് വൈകാതെ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Advertisement

അതേസമയം, ലഹരിക്കെതിരായ ഓപറേഷന്‍ തൂഫാന്‍ വലിയ വിജയമായിട്ടാണ് ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നത്. ലഹരിയുടെ പ്രഭവ കേന്ദ്രം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. പൊതുജനങ്ങളുടെയും സാംസ്‌കാരിക-മത നേതാക്കളുടെയും സഹകരണത്തോടെ നടത്തുന്ന പദ്ധതിയില്‍ അധ്യാപികമാര്‍ വരെ കുടുങ്ങിയതാണ് ഒടുവിലെ വാര്‍ത്ത. ഇക്കാര്യത്തിലുള്ള ആശങ്ക ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കുവച്ചു.

രമേശ് ചെന്നിത്തലയുടെ കുറിപ്പ് വായിക്കാം: ''കോഴിക്കോട് നിന്ന് മൂന്ന് അധ്യാപികമാര്‍ ലഹരിക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത കേരളത്തെ ഞെട്ടിച്ച ഒന്നാണ്. നേര്‍വഴി കാട്ടേണ്ടവര്‍ തന്നെ രാസലഹരി എന്ന മഹാവിപത്തിനു നമ്മുടെ ഭാവി തലമുറയിലേക്ക് കടന്നുചെല്ലാന്‍ വഴിയൊരുക്കുന്നു, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ഇത് അനുവദിച്ചു കൂടാ...

Advertisement

ലഹരി മാഫിയക്കെതിരെ സമൂഹം ഒന്നടങ്കം ശക്തമായ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. പുറത്തുനിന്നുള്ളവര്‍ മാത്രമല്ല, നമ്മോടൊപ്പം ജീവിക്കുന്നവരും പലപ്പോഴും ഇതിന്റെ ഭാഗമാകുന്നുണ്ട് എന്നത് ഏറെ ഗൗരവകരമാണ്. ഈ സാഹചര്യത്തില്‍ മാറ്റങ്ങള്‍ തിരിച്ചറിയാനും, ജാഗ്രത പാലിക്കാനും, ലഹരി വ്യാപനത്തിനെതിരെ പോലീസിനും അധികാരികള്‍ക്കും വിവരം നല്‍കാനും നാം ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കട്ടെ.

'ലഹരിക്കെതിരെ കൈകോര്‍ക്കാം' എന്ന സന്ദേശമാണ് കേരളമാകെ സഞ്ചരിച്ച് ബോധവല്‍ക്കരണ പരിപാടികളില്‍ പകര്‍ന്നുനല്‍കുന്നത്. ഇന്ന് ചങ്ങനാശ്ശേരി അസംബ്ലി നിയോജകമണ്ഡലത്തിലെ പായിപ്പാടാണ് തൂഫാന്‍ ജാഗരണ്‍ പരിപാടിയില്‍ പങ്കെടുത്തത്. പായിപ്പാടാണ് പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും അധികം അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലം. എം.എല്‍.എ ശ്രീ. വിനു ജോബ് കുഴിമണ്ണിലിന്റെ അധ്യക്ഷതയിലാണ് പരിപാടി നടന്നത്.''