ഓണം ബംപറില്‍ ശരിക്കും ബംപറടിക്കുന്നത് കേന്ദ്രത്തിന്..! നികുതിയിനത്തില്‍ മാത്രം ലഭിക്കുന്നത് ഇത്ര!

സംസ്ഥാന ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമാണ് ഇത്തവണ ഓണം ബംപര്‍ എത്തിയത്. ഭാഗ്യക്കുറി വകുപ്പ് ജൂലൈ 20 നാണ് 30 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ഓണം ബംപര്‍ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം വരെ 25 കോടി രൂപയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം. ഇതാണ് ഇത്തവണ ഒറ്റയടിക്ക് 5 കോടി രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്.

Advertisement

എന്നാല്‍ ടിക്കറ്റ് വില വര്‍ധിപ്പിച്ചിട്ടുമില്ല. മുന്‍കാലങ്ങളിലെല്ലാം ഏറ്റവും കൂടുതല്‍ പേര്‍ എടുത്തിട്ടുള്ള ബംപര്‍ ഓണം ബംപര്‍ തന്നെയാണ്. ഒറ്റയ്ക്കായും സംഘമായുമെല്ലാം ഓണം ബംപറില്‍ പലരും ഭാഗ്യം പരീക്ഷിക്കാറുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കേരളത്തിലെത്തി ബംപര്‍ ടിക്കറ്റ് വാങ്ങിക്കാറുണ്ട്. അതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വരുമാനം കൂടിയാണ് ഓണം ബംപര്‍.

Advertisement

അതേസമയം സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല ഓണം ബംപര്‍ കൊണ്ട് വരുമാനം ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനും നല്ല വരുമാനമാണ് ഓണം ബംപറില്‍ നിന്ന് ലഭിക്കുന്നത്. നികുതിയിനത്തില്‍ നല്ലൊരു സംഖ്യ കേന്ദ്ര സര്‍ക്കാരിന്റെ അക്കൗണ്ടിലെത്തുന്നത്. ടിക്കറ്റ് വില്‍പനയിലൂടെയും സമ്മാന നികുതിയിലൂടെയുമാണിത്. ടിക്കറ്റ് നിരക്കിന്റെ 40 ശതമാനം ജി എസ് ടി, സമ്മാന നികുതിയുടെ 30 ശതമാനം എന്നിവ കേന്ദ്ര സര്‍ക്കാരിന് ലഭിക്കും.

500 രൂപ ടിക്കറ്റിന് ജി എസ് ടി ഇനത്തില്‍ 200 രൂപ പോകും. ഇതില്‍ പകുതി സംസ്ഥാനത്തിനും ബാക്കി പകുതി കേന്ദ്രത്തിനുമാണ്. അതായത് ടിക്കറ്റൊന്നിന് 100 രൂപ വെച്ച് ജി എസ് ടി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് ലഭിക്കും. ഇത്തവണ 97 ലക്ഷം ഓണം ബംപര്‍ അച്ചടിക്കാനാണ് ലോട്ടറി വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. ഇത് മുഴുവന്‍ അച്ചടിച്ചില്ലെങ്കിലും, പുറത്തിറക്കുന്ന ടിക്കറ്റുകളില്‍ ഭൂരിഭാഗവും വിറ്റഴിച്ച ചരിത്രമാണ് ബംപര്‍ ടിക്കറ്റുകള്‍ക്കുള്ളത്.

Advertisement

അതിനാല്‍ തന്നെ ജി എസ് ടി ഇനത്തില്‍ നല്ലൊരു തുക കേന്ദ്ര സര്‍ക്കാരിന് ലഭിക്കും. ഇതിന് പുറമെ ഒന്നാം സമ്മാനമായ 30 കോടിയില്‍ നിന്ന് 30 ശതമാനം സമ്മാന നികുതി, 4 ശതമാനം സെസ് എന്നിങ്ങനെയും കേന്ദ്ര സര്‍ക്കാരാണ്. ഇത് ഏകദേശം 9.36 കോടി രൂപയുണ്ടാകും എന്നാണ് കണക്ക്. ഇത്തരത്തില്‍ നല്ലൊരു തുകയാണ് കേരളത്തിന്റെ ഓണം ബംപര്‍ കൊണ്ട് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്നത്.

ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 26നാണ് നിശ്ചയിച്ചിരിക്കുന്നത്. ഒന്നം സമ്മാനത്തിന് പുറമെ ആകര്‍ഷകമായ മറ്റ് സമ്മാനങ്ങളും ഓണം ബംപര്‍ ഒരുക്കിവെച്ചിട്ടുണ്ട്. രണ്ടാം സമ്മാനമായി 1 കോടി രൂപ വീതം 20 പേര്‍ക്കാണ് ഓണം ബംപറില്‍ കൊടുക്കുന്നത്. കൂടാതെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിനും കോടികളാണ് സമ്മാനമായി ലഭിക്കുക.

Advertisement

ഇത്തരത്തില്‍ ഫലത്തില്‍ 22 പേരെ കോടീശ്വരന്‍മാരാക്കുന്ന തരത്തിലാണ് സമ്മാന ഘടന നിശ്ചയിച്ചിരിക്കുന്നത്. മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്, ആറാം സമ്മാനം 5,000 രൂപ വീതം 54,000 പേര്‍ക്ക്, ഏഴാം സമ്മാനം 2,000 രൂപ വീതം 81,000 പേര്‍ക്ക്, എട്ടാം സമ്മാനം 1,000 രൂപ വീതം 1,24,200 പേര്‍ക്ക്, ഒമ്പതാം സമ്മാനം 500 രൂപ വീതം 2,75,400 പേര്‍ക്ക്, സമാശ്വാസ സമ്മാനം 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക് എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.