വയനാട് ടൗൺഷിപ്പ്; യുഡിഎഫ് സർക്കാർ 70 ദിവസത്തിനിടയിൽ നടത്തിയത് വെറും 9 വീടുകളുടെ വാർപ്പെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് രണ്ട് വർഷം തികയുന്ന വേളയിൽ പുനരധിവാസ പ്രവർത്തനങ്ങൾ വൈകുന്നതിൽ യുഡിഫ് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വയനാട് ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ഇഴയുന്നതും അതിൽ ഏകോപനമില്ലായ്‌മ ഇല്ലാത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയൻ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

Advertisement

ദുരന്തബാധിതരെ ഒരിക്കലും ഒറ്റയ്ക്കാക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് എൽഡിഎഫ് സർക്കാർ ടൗൺഷിപ്പ് പദ്ധതി അതിവേഗം മുന്നോട്ടുകൊണ്ടുപോയതെന്നും അധികാരമൊഴിയുമ്പോൾ 410 വീടുകളിൽ 308 വീടുകളുടെയും വാർപ്പ് പൂർത്തിയാക്കിയിരുന്നുവെന്നും പിണറായി വിജയൻ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

Advertisement

എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ വേഗം ഗണ്യമായി കുറഞ്ഞുവെന്നാണ് പിണറായി ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. അധികാരമേറ്റ് 70 ദിവസം പിന്നിട്ടിട്ടും പൂർത്തിയാക്കിയത് വെറും ഒമ്പത് വീടുകളുടെ വാർപ്പ് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി എത്രയും വേഗം സുരക്ഷിതമായ വീട് ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ വാക്കുകൾ: ചൂരൽമലയിലെയും മുണ്ടക്കൈയിലെയും മഹാദുരന്തം കേരളത്തെ കണ്ണീരിലാഴ്ത്തിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുകയാണ്. ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ സ്‌മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഉറ്റവരെയും ഉടയവരെയും നഷ്‌ടപ്പെട്ട് ഇന്നും പൂർണമായ പുനരധിവാസത്തിനായി കാത്തിരിക്കുന്ന ഓരോ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Advertisement

ദുരന്തബാധിതരെ ഒരിക്കലും ഒറ്റയ്ക്കാക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് എൽഡിഎഫ് സർക്കാർ ടൗൺഷിപ്പ് പദ്ധതി അതിവേഗം മുന്നോട്ടുകൊണ്ടുപോയത്. അധികാരമൊഴിയുമ്പോൾ 410 വീടുകളിൽ 308 വീടുകളുടെയും വാർപ്പ് പൂർത്തിയാക്കിയിരുന്നു. ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറുകയും ചെയ്‌തു.

എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ വേഗം ഗണ്യമായി കുറഞ്ഞു. അധികാരമേറ്റ് 70 ദിവസം പിന്നിട്ടിട്ടും പൂർത്തിയാക്കിയത് വെറും ഒമ്പത് വീടുകളുടെ വാർപ്പ് മാത്രമാണ്. നിർണായക ചുമതലകളിലുണ്ടായ അനാവശ്യ സ്ഥലംമാറ്റങ്ങളും ഏകോപനക്കുറവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു.

ഇനിയും 149 കുടുംബങ്ങൾ സ്വന്തം വീടിനായി കാത്തിരിക്കുകയാണ്. ദുരന്തത്തിൽ സർവസ്വവും നഷ്‌ടപ്പെട്ട മനുഷ്യരെ ഇനിയും കാത്തിരിപ്പിക്കാനാവില്ല. ടൗൺഷിപ്പ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി എല്ലാ ദുരന്തബാധിതർക്കും എത്രയും വേഗം സുരക്ഷിതമായ വീട് ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.