'ആരാണ്? കേട്ടിട്ട് പോലുമില്ല', പണം വാങ്ങി സമരത്തിന് പോയെന്ന ഗോപാലകൃഷ്ണന്റെ ആരോപണത്തിന് ചുട്ട മറുപടി

കൊച്ചി: പണം വാങ്ങിയിട്ടാണ് സിജെപിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോയത് എന്നുളള ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണത്തിന് ചുട്ട മറുപടിയുമായി അവതാരക രഞ്ജിനി ഹരിദാസ്. പണം വാങ്ങി സമരം ചെയ്യുന്നത് അവരുടെ ശീലമായിരിക്കുമെന്നും ഈ പറഞ്ഞ ആളുടെ പേര് താന്‍ കേട്ടിട്ട് പോലും ഇല്ലെന്നും രഞ്ജിനി ഹരിദാസ് തുറന്നടിച്ചു.

Advertisement

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണം എന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ഡല്‍ഹിയിലെ ജന്തര്‍ മന്തിറില്‍ നടത്തുന്ന സമരത്തില്‍ കഴിഞ്ഞ ദിവസം രഞ്ജിനി ഹരിദാസ് പങ്കെടുത്തിരുന്നു. ജൂലൈ 20ന് സമരക്കാരായ വിദ്യാര്‍ത്ഥികള്‍ അടക്കമുളളവരെ ഡല്‍ഹി പോലീസ് ക്രൂരമായി തല്ലിച്ചതച്ചതിനെ രൂക്ഷമായി രഞ്ജിനി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Advertisement

ഇതിന് പിന്നാലെയാണ് രഞ്ജിനി ഹരിദാസിന് ഇപ്പോള്‍ സ്‌റ്റേജ് ഷോകള്‍ ഒന്നും ഇല്ലെന്നും പണം വാങ്ങിയാണ് സമരത്തില്‍ പങ്കെടുക്കാന്‍ പോയത് എന്നും ബി ഗോപാലകൃഷ്ണന്‍ ആക്ഷേപിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സിജെപി സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കൊണ്ട് നടന്ന പരിപാടിയിലും രഞ്ജിനി പങ്കെടുത്തിരുന്നു.

'താന്‍ പൈസ വാങ്ങിയെന്ന് പറയുന്ന ആളുടെ ശീലം പൈസ കൊടുത്ത് ആള്‍ക്കാരെ വിളിക്കുന്നതായിരിക്കും. പൈസ കൊടുത്താലേ ആര്‍ട്ടിസ്റ്റുകള്‍ വരൂ എന്ന് വിചാരിച്ച് അവര്‍ പൈസ കൊടുത്ത് വിളിച്ചിട്ടുണ്ടാകും. അതുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് അദ്ദേഹത്തിന് ഉറപ്പാണെങ്കില്‍ തന്റെ വീട്ടിലേക്ക് വരൂ. നിങ്ങളാരാണെന്ന് എനിക്ക് അറിയില്ല. നമുക്ക് ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സംസാരിക്കാം. കാശ് വാങ്ങിയതിനുളള തെളിവും കൊണ്ട് വരണം. വീഡിയോ എടുത്ത് പബ്ലിഷ് ചെയ്യാം. ഞാന്‍ കാശ് വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന് ടാക്‌സും അടയ്ക്കണമല്ലോ. സന്തോഷത്തോടെ ചെയ്യാം. പക്ഷേ പണം വാങ്ങിയെന്ന് തെളിയിക്കണം', രഞ്ജിനി ഹരിദാസ് പറഞ്ഞു.

Advertisement

'താന്‍ തീയില്‍ കുരുത്ത ആളാണ്. ദേശദ്രോഹിയെന്ന് പറയുന്നവരൊക്കെ പറഞ്ഞോട്ടെ. പട്ടികളെ വളരെ അധികം ഇഷ്ടമുളള ഒരാളാണ് താന്‍. എങ്കിലും പറയട്ടെ, കുരയ്ക്കുന്ന പട്ടികള്‍ കുരച്ച് കൊണ്ടേയിരിക്കും. അവര്‍ കുരുക്കട്ടെ. തെറി വിളിക്കുന്നത് തന്നെ കൂടി ടാഗ് ചെയ്യണം. ഞാന്‍ എതിര്‍പ്പുകളെ ആസ്വദിക്കുന്ന ആളാണ്', രഞ്ജിനി കൂട്ടിച്ചേര്‍ത്തു.