കൊച്ചി: കനത്ത മഴ പ്രതീക്ഷിക്കുന്ന നാളെ (വെള്ളിയാഴ്ച) മൂന്ന് ജില്ലകളില്‍ സ്‌കൂള്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, കാസറഗോഡ്, വയനാട് ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയില്‍ ഭാഗിക അവധി പ്രഖ്യാപിച്ചു. പ്രൊഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. മൂന്ന് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്‌കൂളുകള്‍ക്ക് പുറമെ മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങി എല്ലാ പഠന കേന്ദ്രങ്ങള്‍ക്കും അവധി ബാധകമാണ്. പരീക്ഷ മാറ്റില്ല. അതേസമയം, റസിഡന്‍ഷ്യല്‍ സ്‌കൂള്‍, റസിഡന്‍ഷ്യല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല എന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം.
എറണാകുളം ജില്ലാ കളക്ടറുടെ അറിയിപ്പ് ഇങ്ങനെയാണ്- കനത്ത മഴ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 31) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 31, വെള്ളിയാഴ്ച) അവധിയായിരിക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. അതേസമയം, കോഴിക്കോട് ജില്ലയില്‍ ഭാഗിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറുടെ അറിയിപ്പ് ഇങ്ങനെയാണ്- കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ എല്ലാ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 31/07/2026 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിക്കുന്നു. (എന്നാൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.