തിങ്കളാഴ്ച സ്‌കൂള്‍ അവധി; മന്ത്രിയും മുന്‍ മന്ത്രിയും പറയുന്നത് ഇങ്ങനെ, അപേക്ഷ നല്‍കി അധ്യാപകന്‍


തിങ്കളാഴ്ച സ്‌കൂള്‍ അവധിയുണ്ടോ? വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇക്കാര്യം ചോദിച്ചു തുടങ്ങി. ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പുലര്‍ച്ചെ കളി കണ്ട ശേഷം ഉറങ്ങി രാവിലെ സ്‌കൂളിലെത്താന്‍ പ്രയാസമാകുമെന്നാണ് അവധി ആവശ്യപ്പെടുന്നവരുടെ വാദം.

Advertisement

ചര്‍ച്ച ചൂടുപിടിച്ചതോടെ മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, കായിക മന്ത്രി ഒജെ ജനീഷ് എന്നിവരുടെ പ്രതികരണങ്ങള്‍ വന്നു. മലപ്പുറം ജില്ലയിലെ ഒരു അധ്യാപകന്‍ ബാലാവകാശ കമ്മീഷന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച സ്‌കൂള്‍ അവധി നല്‍കുന്നതിന് പകരം ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാമെന്നാണ് ഇദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, ലോകകപ്പ് മല്‍സരം നടക്കുന്ന സമയം വൈദ്യുതി മുടങ്ങില്ലെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

Advertisement

മലപ്പുറം കോഡൂര്‍ സ്വദേശിയും അധ്യാപകനുമായ എംടി മുര്‍ഷിദ് ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിക്കും കത്തു നല്‍കി. തിങ്കളാഴ്ച അവധി വേണമെന്നും പകരം ശനിയാഴ്ച സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറയുന്നു. പുലര്‍ച്ചെ മൂന്ന് മണി വരെ മല്‍സരമുണ്ടാകും. രാവിലെ 10 മണിക്ക് കുട്ടികള്‍ക്ക് സ്‌കൂളിലെത്തണം. ഇത് പ്രയാസമാകുമെന്ന് അധ്യാപകന്‍ പറയുന്നു.

സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി കൊടുക്കുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായം എന്ന് മന്ത്രി ഒജെ ജനീഷ് മീഡിയവണ്ണിനോട് പറഞ്ഞു. തീരുമാനം എടുക്കേണ്ടത് വിദ്യാഭ്യാസ മന്ത്രിയാണ്. പല കാരണങ്ങള്‍കൊണ്ട് സാധിക്കാത്ത സാഹചര്യമുണ്ട്. എന്നാല്‍ നല്ല ഫുട്‌ബോള്‍ ആരാധകര്‍ നാല് മണിക്കൂര്‍ ഉറക്കമിളച്ച് രാവിലെ സ്‌കൂളിലെത്തുമെന്നും അവരെ ഉപദേശിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

Advertisement

മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം- ''ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലര്‍ച്ചെ വരെ നീണ്ടുനില്‍ക്കുമെന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്‌കൂളുകളില്‍ എത്താന്‍ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച നല്‍കുന്ന അവധിക്ക് പകരമായി, പിന്നീട് അവധി വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി മാറ്റി അധ്യയന സമയം ക്രമീകരിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.''

Advertisement

അതേസമയം, ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം നടക്കുന്ന വേളയില്‍ വൈദ്യുതി തടസം നേരിടില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. റഗുലേറ്ററി കമ്മീഷനില്‍ നിന്ന് അനുമതി ലഭിച്ചതോടെ 200 മെഗാ വാട്ട് വൈദ്യുതി ഇന്നുമുതല്‍ ലഭിച്ചു തുടങ്ങും. മല്‍സരം നടക്കുന്ന സമയം വൈദ്യുതി പോകുന്നത് വലിയ സംഘര്‍ഷങ്ങളിലേക്ക് വഴിവെച്ചേക്കാമെന്ന വിലയിരുത്തലുമുണ്ട്.