വിഡിക്കെതിരെ പടയൊരുക്കം... സുവര്‍ണാവസരം മുതലാക്കാന്‍ കെസി; ഷാഫി കെപിസിസി അധ്യക്ഷനാകും?

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി പറമ്പില്‍ എംപി എത്താനുള്ള സാധ്യതയേറുന്നു. ഷാഫിക്കായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തന്നെയാണ് നേരിട്ട് ചരടുവലി നടത്തുന്നത് എന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ എം എല്‍ എമാരുടെ പിന്തുണയുണ്ടായിട്ടും പരിഗണിക്കാതെ പോയതിനാല്‍ അധ്യക്ഷ സ്ഥാനം കൈപ്പിടിയിലൊതുക്കാനാണ് കെ സി വേണുഗോപാലിന്റെ നീക്കം.

Advertisement

അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നിവരില്‍ നിന്നും ഷാഫിക്ക് വെല്ലുവിളി ഉയരുന്നുണ്ട്. നിലവിലെ കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്, വി ഡി സതീശന്‍ സര്‍ക്കാരില്‍ മന്ത്രിയായതിനാല്‍ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി സംസ്ഥാനത്തെ കോണ്‍ഗ്രസിന് മുഴുവന്‍ സമയ നാഥനില്ലാത്ത അവസ്ഥയാണ്. പാര്‍ട്ടിയുടെ കടിഞ്ഞാണില്ലാത്ത ഭരണം എന്ന ആക്ഷേപവും പാര്‍ട്ടിക്കാര്‍ക്കിടയിലുണ്ട്.

Advertisement

നയപരമായ പല തീരുമാനങ്ങളും പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെയാണ് മുഖ്യമന്ത്രി എടുക്കുന്നത് എന്നും തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന്റെ ശോഭ കെടുത്തുന്ന നടപടികളാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുന്നത് എന്നുമുള്ള വിമര്‍ശനം പാര്‍ട്ടിക്കുള്ളിലുണ്ട്. അതുകൊണ്ട് തന്നെ ഇതാണ് സുവര്‍ണാവസരം എന്ന് കണക്കുകൂട്ടിയാണ് അധ്യക്ഷ സ്ഥാനത്തിനായുള്ള കെസി വേണുഗോപാലിന്റെ നീക്കം.

പാര്‍ട്ടി നേതൃത്വത്തെ തന്റെ വിശ്വസ്തന്‍ നയിക്കുന്നത് വഴി സംസ്ഥാന കോണ്‍ഗ്രസിലെ സ്വാധീനം വര്‍ധിപ്പിക്കാനാണ് കെസി വേണുഗോപാല്‍ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയായ ശേഷം വിഡി സതീശന്‍ സ്വീകരിക്കുന്ന നിലപാടില്‍ അവമതിപ്പുള്ള നേതാക്കളുടെ പിന്തുണയും ഇതുവഴി തനിക്ക് അനുകൂലമാക്കാനാണ് കെസി ശ്രമിക്കുന്നത്. ഷാഫി പറമ്പിലിനെ ന്യൂനപക്ഷ മുഖം എന്ന നിലയില്‍ അവതരിപ്പിച്ചാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ന്യൂനപക്ഷ വോട്ട് ഉറപ്പിക്കാനാകും.

Advertisement

ഇക്കാര്യം ഹൈക്കമാന്റിന് മുന്നില്‍ അവതരിപ്പിക്കാനാണ് കെസി വേണുഗോപാലിന്റെ ശ്രമം. ഷാഫി പറമ്പിലിനെ അധ്യക്ഷനാക്കണം എന്ന് ഇതിനോടകം കെസി ആവശ്യപ്പെട്ടതായാണ് സൂചന. കര്‍ണാടകയിലെ മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി പുനഃസംഘടനയിലേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടക്കാനിരിക്കെയാണ് കെസി പക്ഷത്തിന്റെ ചരടുവലി.

അതേസമയം തന്റെ സീനിയോറിറ്റി പരിഗണിച്ച് അധ്യക്ഷ പദവി നല്‍കണം എന്ന് കൊടിക്കുന്നില്‍ സുരേഷ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കൊടിക്കുന്നിലിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് വിവരം. ദളിത് വിഭാഗത്തില്‍ നിന്നുള്ളയാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണം എന്നാണ് ഖാര്‍ഗെയുടെ പക്ഷം.

Advertisement

എന്നാല്‍ മറ്റൊരു എ ഐ സി സി സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിക്ക് ആന്റോ ആന്റണിയെ അധ്യക്ഷനാക്കുന്നതിനോടാണ് താത്പര്യമെന്നാണ് സൂചന. ബെന്നി ബെഹ്നാന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.