ഇനി കോഴിക്കോട് നിന്ന് കൊച്ചിയിലേക്കുള്ള യാത്ര എളുപ്പമാവും; എൻഎച്ച് 66 തൃശൂരിൽ 94 ശതമാനം ജോലികളും തീർന്നു

തൃശൂർ: കേരളത്തിന്റെ ഗതാഗതരംഗത്ത് നിർണായക മാറ്റം സൃഷ്‌ടിക്കാൻ പോകുന്ന ദേശീയപാത 66 (എൻഎച്ച് 66) വികസന പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നുവെന്ന് എൻഎച്ച്എഐ. ജില്ലയിലെ എൻഎച്ച് 66 വികസന ജോലികളുടെ 94 ശതമാനവും പൂർത്തിയായിട്ടുണ്ടെന്നാണ് ദേശീയപാത അതോറിറ്റി അറിയിക്കുന്നത്. അവശേഷിക്കുന്ന നിർമ്മാണങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കി ഗതാഗതത്തിന് പൂർണമായും തുറന്നുനൽകാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.

Advertisement

പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചിയിൽ നിന്ന് കോഴിക്കോട് വരെ യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമാകും. നിർമ്മാണപ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും വഴിതിരിച്ചുവിടലുകളും ഗണ്യമായി കുറയും. ആറുവരിലേക്ക് ഉയർത്തുന്ന ദേശീയപാതയിൽ സർവീസ് റോഡുകൾ, ഫ്ലൈഓവറുകൾ, അടിപ്പാതകൾ, പുതിയ പാലങ്ങൾ, ജംഗ്ഷൻ വികസനം, ആധുനിക ഡ്രെയിനേജ് സംവിധാനം, സുരക്ഷാ ബാരിയറുകൾ, റോഡ് ലൈറ്റുകൾ, സൈൻബോർഡുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ദീർഘദൂര യാത്രകൾ കൂടുതൽ സുരക്ഷിതവും വേഗമേറിയതുമാകും.

Advertisement

തൃശൂർ ജില്ലയിലെ കപ്രിക്കാട്-തളിക്കുളം, തളിക്കുളം-കൊടുങ്ങല്ലൂർ ഉൾപ്പെടെയുള്ള റീച്ചുകളിലാണ് പ്രധാനമായും വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. റോഡിന്റെ പ്രധാന കാരിയേജ് വേയുടെ നിർമ്മാണം, പാലങ്ങൾ, മേൽപ്പാലങ്ങൾ, സർവീസ് റോഡുകൾ എന്നിവയുടെ വലിയൊരു ഭാഗം പൂർത്തിയായതോടെ അവസാനഘട്ട ഫിനിഷിങ് ജോലികളായ ടാറിങ്, റോഡ് മാർക്കിങ്, ക്രാഷ് ബാരിയറുകൾ, ലൈറ്റിങ്, സൈൻബോർഡുകൾ സ്ഥാപിക്കൽ എന്നിവയാണ് ഇപ്പോൾ നടക്കുന്നത്.

കേരളത്തിലുടനീളം ഏകദേശം 640 കിലോമീറ്ററിലധികം ദൈർഘ്യമുള്ള എൻഎച്ച് 66 ആറുവരി ദേശീയപാതയായി വികസിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതി പൂർത്തിയായാൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള യാത്രാസമയം ഗണ്യമായി കുറയും. ചരക്കുഗതാഗതം, വിനോദസഞ്ചാരം, വ്യവസായം, തുറമുഖങ്ങളിലേക്കുള്ള ബന്ധം എന്നിവയ്ക്കും വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ അപകടസാധ്യത കുറയ്ക്കാനും ഗതാഗതക്ഷമത വർധിപ്പിക്കാനും ഈ വികസനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Advertisement

മഴക്കാലവും സാങ്കേതിക വെല്ലുവിളികളും മൂലം ചില ഭാഗങ്ങളിൽ കാലതാമസം നേരിട്ടിരുന്നെങ്കിലും, അധിക സാങ്കേതിക പരിശോധനകളും ഗുണനിലവാര പരിശോധനകളും നടപ്പാക്കി ശേഷിക്കുന്ന ജോലികൾ വേഗത്തിലാക്കുകയാണ് ദേശീയപാത അതോറിറ്റി. തൃശൂർ ജില്ലയിലെ ജോലികൾ ഏതാണ്ട് സമാപനഘട്ടത്തിലെത്തിയതിനാൽ, അടുത്ത മാസങ്ങളിൽ തന്നെ കൊച്ചി-കോഴിക്കോട് യാത്ര കൂടുതൽ സുഗമവും വേഗമേറിയതുമായ അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ.

എന്നാൽ എൻഎച്ച് 66 ദേശീയ പാതയിലെ കോഴിക്കോട് ജില്ലയിലെ ജോലികൾ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. പ്രത്യേകിച്ച് വെങ്ങളം മുതൽ അഴിയൂർ വരെയുള്ള ഭാഗങ്ങളിൽ ആകെ ജോലികളുടെ പകുതി പോലും പൂർത്തിയിട്ടില്ലെന്നാണ് ആക്ഷേപം. കോഴിക്കോട് നിന്ന് തൃശൂർ വരെയുള്ള യാത്ര സുഗമമായാലും ശേഷം കാസർഗോഡ് വരെയുള്ള യാത്ര അതീവ ദുഷ്‌കരമായി തന്നെ തുടരുമെന്നാണ് ഇത് നൽകുന്ന സൂചന.

Advertisement

അഴിയൂർ-വെങ്ങളം സ്ട്രെച്ചിൽ ഇതുവരെ ജോലികൾ എങ്ങുമെത്തിയിട്ടില്ല. വടകര, കൊയിലാണ്ടി പോലെയുള്ള ടൗണുകൾ ഉൾപ്പെടുന്നതാണ് ഈ സ്ട്രെച്ച്. അതിൽ തന്നെ മഴക്കാലം എത്തിയതോടെ വടകരയിൽ യാത്ര അതികഠിനമാണ്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങളാണ് പലയിടത്തും വലിയ ഗതാഗത കുരുക്കിന് കാരണമാവുന്നത്. ഇത് വേഗത്തിൽ പൂർത്തിയാക്കാൻ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.