കാലവർഷക്കെടുതി നേരിടുന്നതിൽ യുഡിഎഫ് സർക്കാർ അമ്പേ പരാജയം, വിമർശിച്ച് ഇപി ജയരാജൻ

കാലവർഷക്കെടുതി നേരിടുന്ന കാര്യത്തിൽ യുഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇപി ജയരാജൻ. കാലവർഷക്കെടുതിയെ നേരിടാൻ സജ്ജമാകുന്ന കാര്യത്തിൽ യുഡിഎഫ് സർക്കാർ പൂർണ പരാജയമാണെന്ന് ഇപി ജയരാജൻ കുറ്റപ്പെടുത്തി.

Advertisement

പരസ്പരം പഴിചാരി സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും ജയരാജൻ ആരോപിച്ചു. ഇടത് സർക്കാർ മുൻ വർഷങ്ങളിൽ ഈ ഉത്തരവാദിത്തം പൂർണമായും നിറവേറ്റിയാണ് മുന്നോട്ട് പോയത് എന്നും ഇപി ജയരാജൻ ചൂണ്ടിക്കാട്ടി.

Advertisement

ഇപി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്: '' വർഷക്കാലം വരും എന്ന് നമുക്ക്‌ മുൻകൂട്ടി അറിയാവുന്ന കാര്യമാണ്. അതിനാൽ തന്നെ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുളള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി മുഴുവൻ സംവിധാനങ്ങളേയും കോർത്തിണക്കി എല്ലാം നേരിടാൻ സജ്ജമാക്കുക എന്നത് ഗവണ്മന്റിന്റെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം ആ ഉത്തരവാദിത്തം പൂർണ്ണമായും നിറവേറ്റിയാണ് എൽഡിഎഫ് ഗവണ്മന്റ് മുന്നോട്ടുപോയത്. ആ കാര്യത്തിൽ യു.ഡി.എഫ് ഗവണ്മന്റ് അമ്പേ പരാജയമാണ്. കഴിഞ്ഞ കാലങ്ങളിൽ കാലവർഷം എത്രത്തോളം കഠിനമായിരുന്നു എന്ന് നമുക്ക് അറിയാവുന്ന കാര്യമല്ലേ.

എന്താണ് നിലവിലെ സാഹചര്യം. യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ വരാനിടയുള്ള കാലവർഷക്കെടുതിയെ നേരിടാനുള്ള സജ്ജീകരണമൊന്നുമില്ലാതെ ഓരോ വിഷയത്തിലും പരസ്പരം പഴിചാരി തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണ് ഗവണ്മന്റ്. സ്വാഭാവിക ജീവിത രീതിയിൽ നിന്ന് മാറി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടി വന്ന മനുഷ്യർ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാകാതെ വിലപിക്കേണ്ടി വരികയാണ്. ഗവണ്മന്റ് സംവിധാനങ്ങൾ കൃത്യമായ ഏകോപനം ഇല്ലാതെ നിലച്ചുപോവുകയാണ്.

Advertisement

പകർച്ചവ്യാദികൾ പെരുകുകയാണ്. മഴക്കാലം എത്തുന്നതിന് മുന്നേ നടത്തേണ്ട പ്രവർത്തനങ്ങൾ എല്ലാം ഗ്രൂപ്പ് വഴക്കിൽ മുങ്ങിപ്പോവുകയാണ്. കഴിഞ്ഞ കാലങ്ങളിൽ ഇതായിരുന്നോ സ്ഥിതി. ഉരുൾപൊട്ടലും പ്രളയവും കോവിഡും നിപയും എല്ലാം നാം അതിജീവിച്ചില്ലേ. ഗവണ്മന്റ് സംവിധാനങ്ങൾ ചിട്ടയോടെ ഏകോപിപ്പിച്ച് ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും യുവജന സംഘടനകളേയും തുടങ്ങി നാട്ടിലെ മുഴുവൻ ജനവിഭാഗങ്ങളേയും വിശ്വാസത്തിലെടുത്ത് ഒന്നിച്ച് നിന്ന് നാം എല്ലാ പ്രകൃതി ക്ഷോഭങ്ങളേയും നേരിട്ടില്ലേ.

കഴിഞ്ഞ 10 വർഷക്കാലവും ദുരിതങ്ങളിൽ അകപ്പെട്ടുപോയ മനുഷ്യരെ എങ്ങിനൊയൊക്കെ ചേർത്ത് നിർത്തണമെന്ന് കാണിച്ച് തന്നിട്ടില്ലേ എൽഡിഎഫ് ഗവണ്മന്റുകൾ. ആ പ്രവർത്തന രീതിയെങ്കിലും മാതൃകയാക്കി എടുത്ത് കേരള ജനതയോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ യുഡിഎഫ് നേതൃത്വത്തിലുള്ള ഗവണ്മന്റ് തയ്യാറാകണം.