യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമല്ല; 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്രം

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതിനായി നിയമഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വര്‍ഷങ്ങളായി സൗജന്യമായി തുടരുന്ന യുപിഐ പേയ്മെന്റ് സംവിധാനത്തില്‍ വലിയൊരു നയപരമായ മാറ്റം വരാന്‍ പോകുകയാണ് എന്നാണ് റിപ്പോര്‍ട്ട്. നിയമഭേദഗതി നിലവില്‍ വന്നാല്‍ 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയേക്കാം.

Advertisement

ഭാവിയില്‍ ചില യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കുന്ന തരത്തിലുള്ള ഭേദഗതികള്‍ 'പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റില്‍' വരുത്താന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നടപടി തുടങ്ങിയിട്ടുണ്ട്. നിലവില്‍ ഫീസ് ഒന്നും അംഗീകരിച്ചിട്ടില്ലെങ്കിലും ഡിജിറ്റല്‍ പേയ്മെന്റ് മേഖലയുടെ വളര്‍ച്ചയ്ക്കായി 'മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്' നടപ്പിലാക്കുന്നതിനുള്ള നിയമപരമായ സാധ്യതയാണ് ഈ ഭേദഗതിയിലൂടെ തുറന്നുകിട്ടുന്നത്.

Advertisement

ഡിജിറ്റല്‍ പേയ്മെന്റ് മേഖല വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണിത്. അതേസമയം ഈ ഭേദഗതി ഉടന്‍ തന്നെ ചാര്‍ജുകള്‍ ഒന്നും ഏര്‍പ്പെടുത്തില്ല. മറിച്ച്, ഭാവിയില്‍ എംഡിആര്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനുള്ള നിയമപരമായ ചട്ടക്കൂട് ഒരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഫീസ് എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ തുടരുകയാണ് എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരക്ക് എത്രയായിരിക്കണം എന്നോ ഏതൊക്കെ ഇടപാടുകള്‍ക്ക് ഇത് ബാധകമാകുമെന്നോ ഉള്ള കാര്യത്തില്‍ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകളില്‍ 0.3 ശതമാനം മുതല്‍ 0.5 ശതമാനം വരെ എംഡിആര്‍ ഈടാക്കുക എന്നത് പരിഗണനയിലുള്ള നിര്‍ദ്ദേശങ്ങളിലൊന്നാണ്. എന്നിരുന്നാലും, 1.5 കോടി രൂപയില്‍ കൂടുതല്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മാത്രമേ ഈ ചാര്‍ജ് ബാധകമാകൂ എന്ന് പ്രതീക്ഷിക്കുന്നു.

Advertisement

ഇതിനര്‍ത്ഥം സാധാരണ ഉപഭോക്താക്കള്‍ക്ക് അധിക തുകയൊന്നും നല്‍കേണ്ടി വരില്ലെന്നും, അതേസമയം ചെറുകിട ബിസിനസുകാര്‍ക്ക് തുടര്‍ന്നും സൗജന്യമായി യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്നുമാണ്. ഓരോ ഇടപാടിന്റെയും മൂല്യത്തിന് പകരം വ്യാപാരിയുടെ വാര്‍ഷിക വിറ്റുവരവിനെ അടിസ്ഥാനമാക്കി ഫീസ് നിശ്ചയിക്കുക എന്നതും ചര്‍ച്ചയിലുള്ള മറ്റൊരു സാധ്യതയാണ്.

എംഡിആര്‍ നടപ്പിലാക്കുകയാണെങ്കിലും വലിയ ബിസിനസ് സ്ഥാപനങ്ങളിലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. ഇതിന് മാത്രമായുള്ള സംവിധാനം എങ്ങനെയായിരിക്കും എന്ന് നയരൂപകര്‍ത്താക്കള്‍ പരിശോധിച്ചുവരികയാണ്. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങി രാജ്യത്ത് നിലവില്‍ സജീവമായി പണമിടപാട് ഏറ്റവും കൂടുതല്‍ നടക്കുന്നത് യുപിഐ വഴിയാണ്.