ഭാര്യാപിതാവിനെ കാണാൻ ഹെലികോപ്റ്ററിൽ, വിഡി സതീശന് വിമർശനം,'കോൺഗ്രസുകാരന് അടുപ്പിലുമാകാം'

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച മുഖ്യമന്ത്രി വിഡി സതീശന് എതിരെ വിമര്‍ശനം ശക്തമാകുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പോയതിനെ വിമര്‍ശിച്ചാണ് പ്രതിപക്ഷ നേതാക്കളടക്കം രംഗത്ത് വന്നിരിക്കുന്നത്.

Advertisement

ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ തിരുവനന്തപുരത്ത് നിന്നാണ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ എത്തിയത്. എന്നാല്‍ കാലാവസ്ഥ മോശമായത് കാരണം ഹെലികോപ്റ്റര്‍ ഇറക്കാനാകാതെ തിരികെ പോയി. കാലാവസ്ഥ അനുകൂലമായതോടെ ഉച്ചയോടെ വീണ്ടും മുഖ്യമന്ത്രി കൊച്ചിയിലെത്തി.

Advertisement

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിനെതിരെ കോണ്‍ഗ്രസും അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശനും വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സര്‍ക്കാരിന്റെ ധൂര്‍ത്തെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ഹെലികോപ്റ്റര്‍ അടിയന്തര അവയവ കൈമാറ്റം അടക്കമുളള ആവശ്യങ്ങള്‍ക്കായിട്ടാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.

കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ ഉപയോഗിക്കുമെന്നും അതിലെന്താണ് തെറ്റ് എന്നുമാണ് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ ന്യായീകരണം. അതേസമയം പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തെന്ന് ആരോപിച്ച അതേ ഹെലികോപ്റ്റര്‍ ഇപ്പോള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിച്ചതിന് എതിരെ സോഷ്യല്‍ മീഡിയയിലും കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. മുന്‍മന്ത്രിമാര്‍ അടക്കമുളളവര്‍ വിഡി സതീശന് എതിരെ രംഗത്ത് വന്നിട്ടുണ്ട്.

Advertisement

എംബി രാജേഷിന്റെ പ്രതികരണം: ''അതാ ആകാശത്ത് ഒരു സർക്കാർ ഹെലികോപ്റ്റർ. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കതു പറന്നു. ഒരു തവണയല്ല, രണ്ടു തവണ. പ്രളയദുരിതാശ്വാസത്തിനല്ല. ദ്യോഗികാവശ്യവുമല്ല. തികച്ചും പേഴ്സണൽ. ധൂർത്ത് ധൂർത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ ?. പ്രൈംടൈമിൽ മടിത്തട്ടിലെ അവതാരങ്ങൾ ഇന്ന് അലറുമോ? അവർ ഇന്ന് മിക്കവാറും സൈലൻ്റ് മോഡിലായിരിക്കും. കാരണം കോൺഗ്രസുകാരന് അടുപ്പിലുമാകാം എന്നാണത്രേ ശാസ്ത്രം.

അവതാരങ്ങൾ വേണമെങ്കിൽ അടുപ്പിലെ സുഗന്ധം വർണിച്ചു വശംകെടുമായിരിക്കും. ഒപ്പം അവരുടെ സ്ഥിരം നിരീക്ഷക വിദൂഷക സദസ്സും. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവണമായിരുന്നു. ടോപ് ഗിയറിലായേനെ ധാർമ്മിക രോഷം. മാറ്റത്തിന് ആർപ്പുവിളിക്കിൻ കൂട്ടരേ... പുതുയുഗ കേരളത്തെ കണ്ട് കോൾമയിർ കൊള്ളിൻ മാദ്ധ്യമങ്ങളേ..''

Advertisement

'' അമ്മായപ്പനെ കാണാനല്ലേ ഹെലികോപ്ടറിൽ പോയത്.. പ്രളയ ദുരിതാശ്വാസത്തിനൊന്നും അല്ലല്ലോ... ഈ ഭരണത്തിൽ ഇതൊന്നും ദൂർത്താവില്ലായിരിക്കും. എന്തായാലും മാധ്യമങ്ങൾക്ക് അന്തിചർച്ച വല്ലതും ഉണ്ടോ ആവോ...'' എന്നാണ് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനും ഹെലികോപ്റ്റർ യൂടേൺ അടിച്ചുവെന്ന് കേട്ടുവെന്ന് വി ശിവൻകുട്ടിയും പരിഹസിച്ചു.