പിസി ജോര്‍ജിന്റെ വീട്ടില്‍ വെള്ളം കയറി; വന്‍ നഷ്ടം, 'ഈരാറ്റുപേട്ടയിലെ മുസ്ലിം സഹോദരങ്ങളുടെ കാര്യം കഷ്ടം'

ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലും വെള്ളം കയറി. കനത്ത മഴയില്‍ വലിയ നഷ്ടമാണ് മേഖലയില്‍ ഒന്നാകെ സംഭവിച്ചത്. ആദ്യമായിട്ടാണ് ഇത്രയും വെള്ളം കയറുന്നത് എന്ന് പിസി ജോര്‍ജ് പറയുന്നു. വീട്ടിലെ ഫര്‍ണിച്ചറുകളും മറ്റും നശിച്ചു. പത്ത് ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. ഭാര്യയുടെ തുണിക്കടയില്‍ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

Advertisement

ഈ വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് 40 വര്‍ഷമായി. തറവാട്ട് വീട് തൊട്ടപ്പുറത്താണ്. ഇന്നുവരെ ഇത്രയും വലിയ വെള്ളപ്പൊക്കമുണ്ടായിട്ടില്ലെന്ന് പിസി ജോര്‍ജ് പറയുന്നു. തൊട്ടടുത്തുള്ള വ്യക്തി രാത്രി രണ്ട് മണിക്ക് വീട്ടില്‍ വന്ന് തട്ടി ഉണര്‍ത്തുകയായിരുന്നു. മൊത്തം വെള്ളം കയറിയെന്ന് പറഞ്ഞു. പുറത്ത് നോക്കുമ്പോള്‍ മുറ്റം നിറയെ വെള്ളമാണ്. പുലര്‍ച്ചെ മൂന്ന് മണി കഴിയുമ്പോള്‍ വീട്ടിലെ ഫര്‍ണിച്ചറുകള്‍ക്ക് മുകളില്‍ വെള്ളമെത്തി...

Advertisement

താനും ഭാര്യയും മകന്‍ ഷൈനുമാണ് വീട്ടിലുണ്ടായിരുന്നത്. വെള്ളം ഉയരാന്‍ തുടങ്ങിയതോടെ മുകളിലെ നിലയില്‍ കയറി. എല്ലാവരും പ്രളയത്തില്‍ പ്രയാസം നേരിടുമ്പോള്‍ തന്റെ കാര്യം പറയുന്നതില്‍ വലിയ കാര്യമില്ല. മുറികള്‍ അടച്ചിട്ടതിനാല്‍ വെള്ളം ഓളമടിച്ച് പാത്രങ്ങള്‍ നശിച്ചു. ഫ്രിഡ്ജ് മറിഞ്ഞു വീണു. രണ്ടു ഫ്രിഡ്ജും കേടായി. ടിവിയും പോയി...

വലിയ നഷ്ടമാണുണ്ടായത്. തൊട്ടപ്പുറത്ത് ഭാര്യയുടെ ഒരു സ്ഥാപനമുണ്ട്. മുന്തിയ ഇനം തുണികള്‍ വില്‍ക്കുന്നതാണ്. എല്ലാം നശിച്ചു. 30 ലക്ഷം രൂപയുടെ നഷ്ടം കാണും. രണ്ട് ഇന്നോവ കാറും മാരുതിയും ഉണ്ടായിരുന്നു. ഇന്നോവ സ്റ്റാര്‍ട്ട് ചെയ്തുവച്ചിരിക്കുവാണ്. എന്റെ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണിത്'' എന്നും പിസി ജോര്‍ജ് വിശദീകരിച്ചു.

Advertisement

ഈരാട്ടുപേട്ടയിലെ കാര്യം വലിയ കഷ്ടമാണ്. അവിടെയുള്ള കടകളെല്ലാം നശിച്ചു. പച്ചക്കറി ഉള്‍പ്പെടെ വില്‍ക്കുന്ന കടയുണ്ടായിരുന്നു. ഒരു രൂപയുടെ സാധനം പോലും തിരിച്ചുകിട്ടിയില്ല. ഈരാട്ടുപേട്ടയിലെ മുസ്ലിം സഹോദരങ്ങള്‍ക്കുള്ള നഷ്ടം വില മതിക്കാന്‍ കഴിയില്ല. കോടികളാണ് നഷ്ടം. അവരെ എങ്ങനെ സഹായിക്കാമെന്നാണ് നോക്കുന്നത്. എല്ലാവരും ചേര്‍ന്ന് സഹായിക്കണം എന്നും പിസി ജോര്‍ജ് പറഞ്ഞു.

വീട് മൊത്തമായി പുതുക്കിപ്പണിയാന്‍ പിസി ജോര്‍ജ് ആലോചിക്കുന്നുണ്ട്. രണ്ടാമത്തെ മകന്റെ വിവാഹം വരുന്നുണ്ട്. വയറിങ് ഒക്കെ മാറ്റണം. ബാത്ത് റൂം നവീകരിക്കണം. ഇത്രയും കാലം ജീവിച്ചില്ലേ. ഇനി നല്ലൊരു വീടാക്കി മാറ്റണം. രണ്ട് ആറുകള്‍ ചേര്‍ന്നതാണ് ഈരാട്ടുപേട്ട. ഒരു ആറിനോട് ചേര്‍ന്നാണ് ഉരുള്‍പൊട്ടിയത്. മറ്റൊരു ആറിലുള്ള വെള്ളമൊഴുക്കും ശക്തമായി. ഇതോടെയാണ് വെള്ളം കൂടിയത്. വീടുകളുടെ എണ്ണം വര്‍ധിച്ചതും എല്ലാവരും ഭിത്തി കെട്ടാന്‍ തുടങ്ങിയതും കാരണം വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാതായി. ഇതോടെ വെള്ളമൊഴുക്കിനുള്ള സൗകര്യം കുറവായി. മലയാളികള്‍ എല്ലാവരും ചിന്തിക്കേണ്ട വിഷയമാണിതെന്നും പിസി ജോര്‍ജ് പറയുന്നു.