Wayanad Landslide: വയനാട്ടില്‍ തുരങ്കപാത നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; നിരവധി പേര്‍ കുടുങ്ങി എന്ന് സംശയം

കല്‍പ്പറ്റ: വയനാട്ടില്‍ തുരങ്ക പാത നിര്‍മിക്കുന്ന പ്രദേശത്ത് വന്‍ മണ്ണിടിച്ചില്‍. പാത നിര്‍മിക്കുന്ന തൊഴിലാളികളെ കൊണ്ടുവന്ന ബസിന് മുകളിലേക്ക് മണ്ണ് വീണു എന്നാണ് വിവരം. ആളുകള്‍ മണ്ണിന് അടിയില്‍ കുടുങ്ങി എന്ന് കരുതുന്നു. കള്ളാടി മീനാക്ഷിപ്പാലത്തിന് സമീപമാണ് സംഭവം. എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Advertisement

തുരങ്ക പാത നിര്‍മിക്കുന്ന ഉദ്യോഗസ്ഥരുടെ കള്ളാടി ഭാഗത്തെ ഓഫീസിനോട് ചേര്‍ന്ന സ്ഥലത്ത് നിന്ന് ഒരാളെ മണ്ണിനയിടിയില്‍ നിന്ന് രക്ഷപ്പെടുത്തി. ഇയാളെ പ്രദേശത്തെ ആശുപത്രിയിലേക്ക് മാറ്റി. വയനാട് മീനാക്ഷിപാലത്തിന് സമീപം വലിയ തോതില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. ജില്ലയില്‍ ശക്തമായ മഴ ഇന്നലെ പെയ്തിരുന്നു. ഇന്നും മഴ നേരിയ തോതില്‍ തുടരുന്നതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണ് നീക്കിയാല്‍ മാത്രമാണ് എത്ര പേര്‍ കുടുങ്ങി എന്ന് മനസിലാകൂ.

Advertisement

തുരങ്കപാതയുടെ ജോലിക്കാരെ കൊണ്ടുവന്ന വാഹനം മാത്രമല്ല, മറ്റു ചില സ്വകാര്യ വാഹനങ്ങളും മണ്ണിന് അടിയില്‍ കുടങ്ങി എന്ന് കരുതുന്നു. ടൂറിസം മേഖല കൂടി ആയതിനാല്‍ എത്ര പേര്‍ എത്തി, എത്ര വാഹനങ്ങള്‍ എന്നീ കാര്യങ്ങളെല്ലാം ഇനിയും അറിയേണ്ടതുണ്ട്. മീനാക്ഷിപ്പാലത്തിന് സമീപമാണ് വലിയ തോതില്‍ മണ്ണിടിഞ്ഞിരിക്കുന്നത്. ഒരു പള്ളിയും ഹോട്ടലും മണ്ണിന് അടിയിലായി.

റോഡിലേക്ക് മണ്ണ് വീണതിനാല്‍ ഗതാഗതം പൂര്‍ണമായി നിലച്ചു. കൂടുതല്‍ പേരെ മണ്ണിന് അടിയില്‍ നിന്ന് പുറത്തെടുക്കുന്നുണ്ട്. ഇതുവരെ 5 പേരെ രക്ഷപ്പെടുത്തി എന്നാണ് വിവരം. കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തിക്കൊണ്ടിരിക്കുകയാണ്.

Advertisement

ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പു തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് കൂട്ടിയിട്ടിരുന്നു. ഈ മണ്ണ് ഇടിഞ്ഞുവീണു. ഇവിടെയുള്ള പാലം തകര്‍ന്നു എന്നാണ് വിവരം. പരിക്കറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

വയനാട് മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റവന്യു മന്ത്രി എ.പി അനില്‍കുമാറിനോടും കൃഷി മന്ത്രി ടി.സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാന്‍ നിര്‍ദ്ദേശിച്ചു. മീനങ്ങാടിയില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.

Advertisement