ഈ മാസം സ്വർണവിലയുടെ പോക്ക് എങ്ങോട്ട്? എല്ലാം അമേരിക്കയുടെ കയ്യിൽ, സാമ്പത്തിക വിദഗ്ധ പറയുന്നു

ഒരേ ദിവസം തന്നെ വില ഏറിയും കുറഞ്ഞും ഉളള ഏറ്റക്കുറച്ചിലുകൾ സ്വർണവിലയിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇന്നലെ രാവിലെ വില കുറയുകയും ഉച്ചയ്ക്ക് ശേഷം വില ഉയരുകയും ചെയ്തിരുന്നു. ഇന്ന് സ്വർണവിലയിൽ വീണ്ടും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisement

വരും ദിവസങ്ങളിൽ സ്വർണവിലയുടെ പോക്ക് എങ്ങോട്ട് ആയിരിക്കുമെന്ന് വ്യക്തമാക്കുകയാണ് സാമ്പത്തിക വിദഗ്ധയായ മേരി ജോർജ്: '' അമേരിക്കയും ഇറാനും തമ്മിലുളള സമാധാന കരാര്‍ എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സ്വര്‍ണവില. അമേരിക്ക- ഇറാന്‍ യുദ്ധം ലോകത്ത് ആകമാനം വിലക്കയറ്റം സൃഷ്ടിച്ചു. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കും. വായ്പാ നിരക്കുകളും കൂടും. അങ്ങനെ പണത്തിന്റെ ലഭ്യത കുറയും. എന്നാല്‍ ഉടനെ പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്ന തീരുമാനമാണ് അമേരിക്കന്‍ റിസര്‍വ് ബാങ്ക് എടുത്തിരിക്കുന്നത്. കാരണം ഡോളര്‍ വളരെ നല്ല നിലയില്‍ ആയിരുന്നു.

Advertisement

അങ്ങനെയിരിക്കെയാണ് സമാധാനക്കരാര്‍ ലംഘിക്കപ്പെടുന്നത്. അനിശ്ചിതത്വം തുടരുകയാണ്. അപ്പോള്‍ ഡോളറിന്റെ ഇന്‍ഡക്‌സ് അല്‍പം താണു. അതോടെ സ്വര്‍ണമാണ് സുരക്ഷിതം എന്ന ധാരണ നിക്ഷേപകര്‍ക്ക് തോന്നി. അതാണ് വില കൂടാനുളള കാരണം.

ഇറാനും അമേരിക്കയും തമ്മില്‍ സമാധാനത്തിലെത്തുകയും ഡോളര്‍ ഇന്‍ഡക്‌സ് ഉയരുകയും ചെയ്താല്‍ സ്വര്‍ണത്തിന്റെ വില താഴുകയും ചെയ്യും. കാരണം സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ അത് പിന്‍വലിച്ച് ഡോളറിലേക്ക് പോവും. സമാധാനക്കരാറില്‍ ഒപ്പിടുന്നതിനെ ആശ്രയിച്ചിരിക്കുകയാണ് എല്ലാം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നത് വരെ സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.

ഫെഡറല്‍ പലിശ നിരക്ക് അല്‍പം ഉയര്‍ത്തുന്നു എന്നിരിക്കട്ടെ. എങ്കില്‍ ലോകത്തുളള എല്ലാ നിക്ഷേപകര്‍ക്കും ഡോളറില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം വരും. അടുത്ത അവലോകന യോഗം വരെ സമാന നിരക്ക് തുടരും. അപ്പോള്‍ നിക്ഷേപകര്‍ക്ക് ഡോളറില്‍ നിക്ഷേപിച്ചാല്‍ ലാഭമുണ്ടാക്കാനാകും. അതോടെ സ്വര്‍ണത്തില്‍ നിക്ഷേപിച്ചവരെല്ലാം ഡോളറിലേക്ക് പോകും. അങ്ങനെ വരുമ്പോള്‍ സ്വര്‍ണവില താഴേക്ക് വരും. പക്ഷേ ഈ അനിശ്ചിതത്വം നിലനില്‍ക്കുന്നിടത്തോളം വില ഏറിയും കുറഞ്ഞും തന്നെയിരിക്കും''.