വന്ദേഭാരത് സ്ലീപ്പര്‍ രണ്ടെണ്ണം; ഒന്ന് മുംബൈയിലേക്കും മറ്റൊന്ന് വരാണസിയിലേക്കും, ടാറ്റനഗര്‍ മിന്നും


വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് എണ്ണം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെയില്‍വെ. അസമിലെ കാമാഖ്യയില്‍ നിന്ന് ബംഗാളിലെ ഹൗറയിലേക്ക് ആദ്യ സര്‍വീസ് തുടങ്ങിയ വന്ദേഭാരത് സ്ലീപ്പര്‍ ഇതുവരെ രണ്ടാം സര്‍വീസ് ആരംഭിച്ചിട്ടില്ല. ബെംഗളൂരു-മുംബൈ റൂട്ടില്‍ രണ്ടാമത്തെ സര്‍വീസ് വൈകാതെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement

അതിനിടെയാണ് രണ്ട് വന്ദേഭാരത് സര്‍വീസുകള്‍ ഒരു നഗരത്തിന് വൈകാതെ കിട്ടിയേക്കുമെന്ന വിവരം. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലുള്ള ടാറ്റനഗര്‍ റെയില്‍വെ സ്റ്റേഷനെ ബന്ധിപ്പിച്ചാണ് രണ്ട് സര്‍വീസുകള്‍ വരാന്‍ പോകുന്നത്. സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വെ സോണ്‍ സമഗ്രമായ റിപ്പോര്‍ട്ട് റെയില്‍വെ ബോഡിന് കൈമാറി. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാല്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അറിയാം...

Advertisement

ജാര്‍ഖണ്ഡിലെ വ്യവസായ നഗരമാണ് ജംഷഡ്പൂര്‍. ടാറ്റനഗര്‍ എന്നും അറിയപ്പെടുന്ന ഇവിടെയുള്ള റെയില്‍വെ സ്റ്റേഷനിലേക്ക് പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വാണിജ്യ നഗരമായ മുംബൈ, തീര്‍ഥാടന കേന്ദ്രമായ വരാണസി എന്നിവിടങ്ങളിലേക്കാണ് ട്രെയിന്‍ സര്‍വീസ് വരിക. ഈ മാസം 11ന് വിശദമായ റിപ്പോര്‍ട്ട് സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വെ സോണ്‍, റെയില്‍വേ ബോര്‍ഡിന് കൈമാറി.

ടാറ്റനഗറില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന വിധത്തിലല്ല ഒരു പ്രൊപോസല്‍. പകരം ഇതിലൂടെ കടന്നുപോകുന്ന തരത്തിലാണ്. പശ്ചിമ ബംഗാളിലെ ഷാലിമാറില്‍ നിന്ന് മുംബൈയിലേക്ക് ആയിരിക്കും സര്‍വീസ്. ജാര്‍ഖണ്ഡിലെ ടാറ്റനഗര്‍, ചക്രധര്‍പൂര്‍ എന്നിവിടങ്ങളിലൂടെയാകും ട്രെയിന്‍ കടന്നുപോകുക. ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ തൊട്ടാകും യാത്ര.

Advertisement

രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പര്‍ ടാറ്റ നഗറില്‍ നിന്ന് സര്‍വീസ് തുടങ്ങുന്ന രീതിയിലായണ്. ടാറ്റനഗറില്‍ നിന്ന് തുടങ്ങി വരാണസിയില്‍ സര്‍വീസ് അവസാനിക്കുന്ന രീതിയിലാണ് യാത്ര. ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാകും സര്‍വീസ്. 2024 മുതല്‍ തന്നെ ഈ സര്‍വീസ് ചര്‍ച്ചയിലുള്ളതാണ്. ടാറ്റനഗറിലെ സൗകര്യക്കുറവാണ് വൈകാന്‍ കാരണം.

വന്ദേഭാരത് എക്‌സ്പ്രസിന്റെ ഒരു ഡിപ്പോയും ടാറ്റനഗറില്‍ വരുന്നുണ്ട്. നിലവിലുള്ള സ്റ്റേഷനില്‍ സൗകര്യങ്ങള്‍ പരിമിതമാണ്. പുതിയ ഡിപ്പോ വരുന്നതിന് 283 കോടി രൂപയുടെ നിക്ഷേപമാണ് റെയില്‍വെ ഉദ്ദേശിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഒന്നിലധികം വന്ദേഭാരത് എക്‌സ്പ്രസുകള്‍ ഒരേ സമയം എത്തുന്നതിനും പുറപ്പെടുന്നതിനും സൗകര്യമാകും. നിലവില്‍ ടാറ്റനഗറിലൂടെ 4 വന്ദേഭാരത് എക്‌സ്പ്രസുകളാണ് കടന്നുപോകുന്നത്. ബിഹാറിലെ പട്‌ന, ഒഡീഷയിലെ ബെര്‍ഹാംപൂര്‍ എന്നിവിടങ്ങളിലേക്ക് ടാറ്റനഗറില്‍ നിന്ന് വന്ദേഭാരത് സര്‍വീസുണ്ട്. റാഞ്ചി-ഹൗറ, റൂര്‍ക്കേല-ഹൗറ വന്ദേഭാരതുകള്‍ ടാറ്റനഗറിലൂടെയാണ് കടന്നുപോകുന്നത്.