രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ മുംബൈ-ബെംഗളൂരു റൂട്ടിലായിരിക്കുമെന്നാണ് റിപ്പോർട്ട്. സർവ്വീസ് ഉടൻ ആരംഭിക്കുമെന്ന് റെയിൽവെ അറിയിച്ചിട്ടുണ്ടെങ്കിലും മറ്റ് വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനിടയിൽ ബെംഗളൂരിനും വിശാഖപട്ടണത്തിനും ഇടയിൽ പുതിയൊരു വന്ദേഭാരത് സ്ലീപ്പർ കൂടി വരുമെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഉയരുന്നുണ്ട്. ഇപ്പോഴിതാ അത്തരം റിപ്പോർട്ടുകളോട് പ്രതികരിക്കുകയാണ് റെയിൽവെ.
വിശാഖപട്ടണം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് വേണമെന്ന ആവശ്യം ശക്തമാണെങ്കിലും നിലവിൽ അത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് സൌത്ത് കോസ്റ്റ് റെയിൽവെ ഉദ്യോഗസ്ഥർ അറിയിച്ചു. വന്ദേഭാരത് സ്ലീപ്പർ അനുവദിക്കുമോയെന്ന കാര്യത്തിൽ റെയിൽവെ ബോർഡാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും അധികൃതർ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് പ്രവചരിക്കുന്ന കുറിപ്പുകളിലും ഉദ്യോഗസ്ഥർ വ്യക്ത വരുത്തി. വിശാഖപട്ടണത്ത് നിന്ന് കൂടുതൽ സർവ്വീസുകൾ നടത്തുന്നതിന് അനുയോജ്യമായ റൂട്ടുകളും സാധ്യമായ സമയക്രമങ്ങളും കണ്ടെത്തുന്നതിൻ്റെ ഭാഗമായിട്ടുള്ള ആഭ്യന്തര നടപടിക്രമം മാത്രമാണ് അതെന്ന് അവർ പറഞ്ഞു. വിശാഖപട്ടണത്തിനും ബെംഗളൂരുവിനും ഇടയിൽ നന്ദ്യാൽ വഴി ഒരു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ റെയിൽവെ ബോർഡ് നിർദേശിച്ചിട്ടുണ്ട് എന്ന തരത്തിലായിരുന്നു പോസ്റ്റുകൾ പ്രചരിച്ചത്.പുതിയ ട്രെയിൻ സർവ്വീസ് സംബന്ധിച്ച് റെയിൽവേ ഡിവിഷനുകളിൽ നിന്നും സോണുകളിൽ നിന്നും സമയക്രമവും പ്രായോഗികതയും ഉൾപ്പെടെയുള്ള വിവരങ്ങൾ തേടിയതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ബംഗാൾ-അസം റൂട്ടിൽ ഇന്ത്യയിലെ ട്രെയിൻ യാത്രയെ അടുത്ത തലത്തിലക്ക് ഉയർത്തിയ സർവ്വീസാണ് വന്ദേഭാരത് സ്ലീപ്പർ. രാജ്യത്തെ ഏക വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബംഗാൾ അസം റൂട്ടിലാണ് സർവ്വീസ് നടത്തുന്നത്. അസമിലെ കാമാഖ്യയിൽ നിന്ന് ബംഗാളിലെ ഹൌറയിലേക്കാണ് ട്രെയിൻ ഓടുന്നത്. ഈ വർഷം ജനവരി 17 നാണ് ട്രെയിൻ പ്രഖ്യാപിച്ചത്. രണ്ടാം വന്ദേഭാരത് ബെംഗളൂരു-മുംബൈ റൂട്ടിലായിരിക്കുമെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ബെംഗളൂരു, ഹുബ്ബള്ളി-ധാർവാഡ് മേഖല, ബെളഗാവി, പൂനെ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള യാത്ര സർവ്വീസ് എളുപ്പമാക്കും. നിലവിൽ ബെംഗളൂരിനും പൂനെയ്ക്കും ഇടയിൽ 18 മണിക്കൂർ ആണ് യാത്ര ദൈർഘ്യം. ഏകദേശം 938 കിലോമീറ്റർ ദൂരമാണ് ഉള്ളത്. വന്ദേഭാരത് സ്ലീപ്പർ എത്തുന്നതോടെ ഈ റൂട്ടിലെ യാത്ര സമയം 13 മണിക്കൂറായി കുറയുമെന്നാണ് വിലയിരുത്തൽ. അതേസമയം സർവ്വീസ് പ്രഖ്യാപിച്ചെങ്കിലും മുംബൈക്കും ബെംഗളൂരുവിനും ഇടയിൽ ഏത് റൂട്ടിലൂടെയാകും ട്രെയിൻ സർവ്വീസ് നടത്തുക എന്നത് സംബന്ധിച്ച് റെയിൽവെ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.