ആദിവാസി ക്ഷേമത്തിന് സര്‍ക്കാര്‍ ഒഴുക്കുന്നത് കോടികള്‍; ദുരിതമൊഴിയാതെ കോളനികള്‍
മാനന്തവാടി: മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ആദിവാസിവിഭാഗത്തിന്റെ ക്ഷേമത്തിനായി ഒഴുക്കുന്നത് കോടികളാണെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ല. അടച്ചുറപ്പുള്ള വീടില്ലാത്ത നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ജില്ലയില്‍ ദുരിതം പേറുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഓരോ ദിവസവും ദുരിതം പേറുന്നവരുടെ ജീവിതകഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കർണാടക പ്രതിസന്ധിക്ക് കാരണം സിദ്ധരാമയ്യ? അതൃപ്തി പരസ്യമാക്കി രാഹുൽ ഗാന്ധിയും
മഴ കനത്തതോടെ വയനാട്ടിലെ ചീയമ്പം അടക്കമുള്ള സമരഭൂമിയില്‍ പ്ലാസ്റ്റിക് കൂരകളില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ എന്ത് ചെയ്യണമെന്നറിയാത്ത സാഹചര്യത്തിലാണ്. വീട് ലഭിക്കാത്തവര്‍, വീട് പണി പാതി വഴിയില്‍ നിലച്ചവര്‍ എന്നിങ്ങനെ പോകുന്നു ആദിവാസി ജീവിതങ്ങളുടെ ദയനീയ കാഴ്ചകള്‍. ആദിവാസി കോളനികളില്‍ രോഗത്തോട് മല്ലടിച്ച് ജീവിക്കുന്ന നിരവധി ജീവിതങ്ങളുണ്ടെങ്കിലും കരളലിയുന്ന കാഴ്ചയാണ് തിരുനെല്ലി നാലാം വാര്‍ഡ് അരണപ്പാറ വാകേരി കാട്ടുനായ്ക്ക കോളനിയില്‍ നിന്നും പുറത്തുവരുന്നത്.
ചികിത്സ ലഭിക്കാതെ തണുത്തുവിറച്ച് വെറും മണ്ണില്‍ ജീവിതം തള്ളിനീക്കുന്ന 64കാരനായ വെള്ളുവിന്റെ ദയനീയതയാണ് ഇപ്പോള്‍ വാര്‍ത്തായാകുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് വെള്ളുവിന്റെ ഒരു ഭാഗം തളര്‍ന്ന് കിടപ്പിലാകുന്നത്. ഇതോടെ വെള്ളു ഇരുട്ട് മുറിയില്‍, പുറം ലോകം കാണാതെ വെറും മണ്‍തിട്ടയില്‍ തണുത്ത് വിറച്ച് ജീവിതം തള്ളിനീക്കാന്‍ ആരംഭിച്ചു. മതിയായ ചികിത്സയും പോഷകാഹാരങ്ങളും ലഭിച്ചാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കുന്ന ഈ വയോധികനെ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നതാണ് വാസ്തവം.
ചികിത്സയും ഭക്ഷണവും കിട്ടാതായതോടെ ശരീരം ശോഷിച്ച അവസ്ഥയിലാണ് വെള്ളു. ഇതിന് പിന്നാലെ വെള്ളുവിന്റെ മകന്‍ രാമകൃഷ്ണന്റെ വലത് കാലും തളര്‍ന്നതോടെ കുടുംബം ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥയിലായി. രാമകൃഷ്ണന്റെ ഭാര്യ ഷീബയാണ് ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ പിതാവിനേയും ഇപ്പോള്‍ ഏറെ പ്രയാസപ്പെട്ട് സംരക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ലെന്നതാണ് വസ്തുത.
പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു കക്കൂസോ, വീട്ടിലേക്കൊരു റോഡോ ഇല്ല. ആകെയുള്ള ആറോളം ആടുകളാണ് ജീവിതമാര്‍ഗം. ആടുകളെ മതിയായ രീതിയില്‍ സംരക്ഷിക്കാന്‍ ഒരു കൂട് പോലുമില്ലെന്നതാണ് വസ്തുത. ആദിവാസികള്‍ക്കായി ഓരോ വര്‍ഷവും വിവിധ പദ്ധതികളും, കോടികളുടെ ഫണ്ടും വകയിരുത്തുന്ന നാട്ടിലാണ് ഈ ദുര്‍ഗതി. നിലവില്‍ ആരും സഹായിക്കാത്ത സാഹചര്യത്തില്‍ തിരുനെല്ലി അപ്പപാറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മാതൃക സംഘടനയാണ് ഈ കുടുംബത്തിന് ആശ്രയമാകുന്നത്.