കർക്കിടകമാസത്തിലെ വാവ് ബലി; പിതൃതര്‍പ്പണനാളില്‍ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത്??
കര്‍ക്കിടകമാസത്തിലെ ഏറ്റവും സവിശേഷമായ ദിനമാണ് പിതൃതര്‍പ്പണനാള്‍. ഓഗസ്റ്റ് 11 നാണ് ഇക്കുറി കര്‍ക്കിടകവാവ് നാള്. ദക്ഷിണായനവും ഉത്തരായനവും ഒത്തുചേര്‍ന്നു വരുന്ന ദിനമാണ് കര്‍ക്കിടകവാവ്. സൂര്യന്റെ ഗമനം അനുസരിച്ച് ഉത്തരായനത്തില്‍ സൂര്യന് ദേവലോകത്തും ദക്ഷിണായനത്തില്‍ പിതൃലോകത്തുമാണ്. ഇതില്‍ ദക്ഷിണായത്തിന്റെ തുടക്കമാണ് കര്‍ക്കിടകവാവ് എന്നാണു വിശ്വാസം. മണ്മറഞ്ഞ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന കര്‍മ്മമാണ് ശ്രാദ്ധം. പൂര്‍വ്വികര്‍ക്ക് അന്തരതലമുറ നല്കുന്ന സമര്‍പ്പണമാണ് പിതൃദര്‍പ്പണം എന്ന് വേണമെനില്‍ പറയാം.
കര്‍ക്കടകമാസ ആചാരങ്ങളെ കുറിച്ചറിയൂ...
ദേവന്മാർക്ക് മുന്നേ പിതൃക്കൾ
ദേവന്മാരേക്കാൾ മുമ്പ് പ്രസാദിപ്പിക്കേണ്ടത് പിതൃക്കളെയാണെന്നാണ് ശാസ്ത്രം പറയുന്നത്. പിതൃകർമ്മം വേണ്ടവിധം ചെയ്യാത്തവർ ചെയ്യുന്ന ദേവപൂജകൾക്കൊന്നും യഥാർത്ഥ ഫലം ലഭിക്കില്ല. എല്ലാ അനുഗ്രഹങ്ങൾക്കും പിതൃപ്രീതിയുള്ളവർ മാത്രമേ അർഹരാകൂ. ആരോഗ്യം, വിദ്യ, സമ്പത്ത്, കുടുംബം ഇവയെല്ലാം പിതൃക്കളെ ആശ്രയിച്ചിരിക്കുന്നു എന്നാണു വിശ്വാസം. അറിയുന്നതും അറിയാത്തതുമായ പിതൃക്കൾക്കായി, സർവ്വ ചരാചരങ്ങൾക്കുമായാണ് സാധാരണ പിണ്ഡം വയ്ക്കുന്നത്. അതുകൊണ്ട് അച്ഛനുമമ്മയും ജീവിച്ചിരിക്കുന്നവര്‍ അവർക്കൊഴിച്ച് മറ്റു പിതൃക്കൾക്കായി കൃത്യമായി പിണ്ഡകർമ്മം ചെയ്യേണ്ടതുണ്ട്.
എന്താണ് ബലിതർപ്പണം?
നാം കൃത്യമായി പിതൃകർമ്മങ്ങൾ അനുഷ്ഠിക്കുമ്പോൾ നമ്മിലെ പിതൃകോശങ്ങൾ സംതൃപ്തമാകുകയും നമുക്ക് അറിവും ആരോഗ്യവും സമൃദ്ധിയും നൽകുന്ന അനുഗ്രഹങ്ങൾക്ക് നമ്മിലേക്ക് പ്രവേശിക്കാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു എന്നാണു വിശ്വാസം. അരി വേവിച്ച് ശര്‍ക്കര, തേന്‍, പഴം, എള്ള്, നെയ്യ് എന്നിവ ചേര്‍ത്ത് കുഴച്ച് കവ്യം ഉരുട്ടി പിണ്ഡം സമര്‍പ്പിക്കുന്നതാണ് പിതൃതര്‍പ്പണത്തില്‍ ചെയ്യുന്നത്. ഇതിനെ ബലി തര്‍പ്പണം എന്നും പറയുന്നു. മൂന്ന് ഇഴ ചേര്‍ത്ത് ദര്‍ഭ ചേര്‍ത്ത് കെട്ടിയ പവിത്രം കൈയ്യിലണിഞ്ഞാണ് ബലി അര്‍പ്പിക്കുന്നത്.
ആചാരങ്ങള്‍ ഇങ്ങനെ
ശ്രാദ്ധമൂട്ടുന്നതിന് തലേദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കേണ്ടതുണ്ട്. അതിന് കഴിയാത്തവര്‍ ഒരു നേരം അരിഭക്ഷണവും ബാക്കി രണ്ട് നേരം ഗോതമ്പ് ആഹാരം കഴിക്കുക. രാവിലെയെഴുന്നേറ്റ് മുങ്ങിക്കുളിച്ച് ഈറനോട് ആചാര്യന്റെ മുന്നില്‍ ഒരു മുട്ട് നിലത്ത് മുട്ടിച്ചിരുന്ന്,കൈയ്യില്‍ ദര്ഭകൊണ്ട് പവിത്രമണിഞ്ഞ്, മുന്നില്‍ എള്ളും പൂവും ചന്ദനവും വെയ്ക്കണം.വിഷ്ണുവിനെയും അഷ്ടദിക് പാലകരെയും ബ്രഹ്മാവിനെയും വന്ദിച്ച് വേണം ശ്രാദ്ധം ചെയ്യാന്‍. വിഷ്ണുസാന്നിദ്ധ്യമില്ലാതെ ചെയ്യുന്ന ശ്രാദ്ധം പിതൃക്കളില്‍ നിന്ന് അസുരന്മാ്ര്‍ അപഹരിക്കുന്നുവെന്നാണ് സങ്കല്പം.
ശ്രാദ്ധം ചെയ്യുന്നതിന് മുമ്പ്...
മണ്മമറഞ്ഞ പിതൃക്കളുടെ രുപം മനസ്സില്‍ സങ്കല്പിച്ച്, പിണ്ഡമുരുട്ടി, എള്ള്, പൂവ്, ചന്ദനം, ഒരു നൂല് കഷ്ണം (വസ്ത്രസങ്കല്പം) വച്ച് "ഈ അന്നം സ്വീകരിച്ച്, തൃപ്തിയായി, വിഷ്ണുപദം പൂകുക'' എന്ന പ്രാര്ത്ഥനനയോടെ വേണം ശ്രാദ്ധം ചെയ്യാന്‍. ആചാര്യനില്ലാതെ ഒരിക്കലും ബലിയിടരുത്. ശ്രാദ്ധം ചെയ്തു കഴിഞ്ഞാല്‍ നാക്കില ഒഴുകുന്ന വെള്ളത്തില്‍ സമര്‍പ്പിച്ചു വീണ്ടും കുളിച്ച് ചെന്ന് ആചാര്യന് ദക്ഷിണ നല്ക്ണം.
ഇതൊക്കെ ഒഴിവാക്കണം
തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങള്‍ മൂലം ശാസ്ത്രാനുസാരമുള്ള പിതൃകർമ്മങ്ങൾ അനുഷ്ഠിക്കാൻ മിക്കവർക്കും ഇന്ന് കഴിയാറില്ല. എങ്കിലും കഴിവതും വാവ്നാളില്‍ ബലിതര്‍പ്പണം നടത്താന്‍ ശ്രമിക്കണം. ഇതിനും കഴിഞ്ഞില്ലെങ്കില്‍ മത്സ്യം, മാംസം, മദ്യം, മൈഥുനം, മുദ്ര (പാചകം ചെയ്ത ധാന്യം) ഇവ വര്‍ജിക്കുക . വിഷ്ണു ഭജനം നടത്തുക. ഒപ്പം ശുദ്ധ വസ്ത്രം ധരിക്കുകയും ശ്രാദ്ധ ദിനത്തില്‍ അര്‍ഹിക്കുന്ന ഒരു സാധുവിന് അന്നദാനം നടത്തുകയും ചെയ്യുന്നത് പുണ്യമാണ്.