പയ്യാമ്പലം വിഷയത്തിൽ കോർപറേഷനെതിരെ തുറന്ന പോരിന് എൽ.ഡി.എഫ്: കൗൺസിലർമാർ ധർണ നടത്തും
കണ്ണൂര്‍: കോർപറേഷനെതിരെ എൽഡിഎഫ് പ്രതിഷേധ ധർണ നടത്തും. കോര്പ്പറേഷന് ഭരണത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു, പയ്യാമ്പലത്ത് മൃതശരീരാവശിഷ്ടങ്ങള്‍ കടപ്പുറത്ത് തള്ളുന്നു തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.വ്യാഴാഴ്ച്ച രാവിലെ 10.30ന് കോര്പ്പറേഷന് ഓഫിസിന് മുൻപിലാണ് ധർണ.
കോര്പ്പറേഷന് മേയര്‍ അടക്കമുള്ളവര്‍ കടുത്ത രാഷ്ട്രീയമാണ് ഭരണ നടപടികളില്‍ പ്രകടിപ്പിക്കുന്നതെന്ന് എൽ ഡി.എഫ് നേതാക്കൾ ആരോപിച്ചു.ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങൾ അവഗണിക്കുകയാണ്. കൗണ്‍സില്‍ യോഗത്തില്‍ പോലും ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ പ്രശ്നങ്ങള്‍ ഉന്നയിച്ചാല്‍ അത് കേള്‍ക്കാന്‍ പോലും മേയർ തയ്യാറാവുന്നില്ല. ജനകീയ ഹോട്ടലിന്റെ കാര്യത്തില്‍ എടുത്ത നിലപാടും ഇതേ രീതിയിലുള്ളതാണ്. കോര്പ്പറേഷന് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ടേസ്റ്റി ഹട്ടിനെ ഒഴിവാക്കി തങ്ങളുടെ സില്‍ബന്തികള്‍ക്കാണ് മേയർ ജനകീയ ഹോട്ടല്‍ അനുവദിച്ചത്. ചാലാട് ഒരു കുടുംബത്തില്‍പ്പെട്ട സ്ത്രീകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പിനാണ് ഹോട്ടല്‍ അനുവദിച്ചത്. പള്ളിപ്പൊയിലില്‍ തുറന്നത് ബിനാമി ഹോട്ടലാണെന്നും എൽഡിഎഫ് ആരോപിച്ചു.
പയ്യാമ്പലം ശ്മശാനത്തിലെ മൃതാവശിഷ്ടങ്ങള്‍ കടപ്പുറത്ത് തള്ളിയത് കടുത്ത നിയമലംഘനമാണ്. കോവിഡ് വന്ന് മരണപ്പെടുന്നവരുടെ അവശിഷ്ടങ്ങളടക്കം ഇങ്ങിനെ തള്ളിയ കൂട്ടത്തിലുണ്ട്. കോവിഡ് വന്ന് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ പോലും അപാകതയുണ്ട്. തങ്ങളുടെ ഭാഗത്ത് നിന്നും വന്ന ഗുരുതര പിഴവ് മറ്റുള്ളവരുടെ മേല്‍ ചാരി രക്ഷപ്പെടാന്‍ മേയര്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. കോര്പ്പറേഷന് കോമ്പൗണ്ട് മാലിന്യകൂമ്പാരമായി മാറിയിരിക്കുന്നു. പരിസര ശുചീകരണ പ്രവര്‍ത്തി നടത്തിയത് തന്നെ പ്രചരണത്തിന് വേണ്ടി മാത്രമാണ്. വാക്സിന് ചലഞ്ചിലേക്ക് ഒറ്റ നായാപൈസ പോലും നല്‍കാതെ ഈ കാര്യത്തിലും തനി രാഷ്ട്രീയമാണ് കളിക്കുന്നത്. കോര്പ്പറേഷന് ഭരണാധികാരികളുടെ ഇത്തരം തരംതാണ രാഷ്ട്രീയ കളികള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് എല്‍.ഡി.എഫ് കോര്പ്പറേഷന് കമ്മിറ്റി അറിയിച്ചു.ഇതിനിടെ മൃതദേഹാവശിഷ്ടങ്ങൾ തള്ളിയ പയ്യാമ്പലം ബീച്ച് കണ്ണൂർ കോർപ്പറേഷനിലെ ഇടതുപക്ഷ കൗൺസിലർമാർ സന്ദർശനം നടത്തി. ഐ ആർ പി സി ഉപദേശക സമിതി ചെയർമാൻ പി ജയരാജനൊപ്പമായിരുന്നു സന്ദർശനം. കഴിഞ്ഞ ദിവസം ബീച്ചിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മൃതദേഹാവശിഷ്ടങ്ങൾ കടപ്പുറത്ത് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയിരുന്നു.
പയ്യാമ്പലത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം ഐ ആർ പി സി വളന്റിയർമാരുടെ നേതൃത്വത്തിലായിരുന്നു നടന്നിരുന്നത്. എന്നാൽ കോർപ്പറേഷൻ ഇടപെട്ട് അത് ഒഴിവാക്കി പകരം കോർപ്പറേഷൻ നേരിട്ടാണ് സൗജന്യമായി സംസ്കാരം നടത്തുന്നത്. ഇത് സംബന്ധിച്ച് വിവാദമുണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഐ ആർ പി സി യുടെ വളന്റിയർമാർ സംസ്കരിച്ചെനാരോപിച്ച് സംസ്കാരം രജിസ്റ്റർ ചെയ്യാൻ ശ്മശാന നടത്തിപ്പുകാർ വിസമ്മതിച്ചിരുന്നു. മേയറുടെ നിർദ്ദേശപ്രകാരമാണ് ഇതെന്ന് ഐ ആർ.പി.സി ആരോപിച്ചിരുന്നു. ഇതേ തുടർന്ന് പ്രശ്നങ്ങളും നടന്നിരുന്നു.
Recommended Video
പയ്യാമ്പലത്ത് മൃതദേഹാവശിഷ്ടങ്ങൾ തള്ളിയത് സംബന്ധിച്ച് ഗൂഢാലോചന നടന്നതായാണ് മേയർ വാർത്താ ക്കുറിപ്പിൽ പറഞ്ഞത്. കോർപ്പറേഷൻ ഗൗരവകരമായ കുറ്റമാണ് ചെയ്തത്. മൃതദേഹങ്ങളോട് പോലും അനാദരവ് കാണിക്കുന്ന തെറ്റായ നടപടിക്ക് മേയർ മറുപടി പറയണം. മേയറുടെ നിർദ്ദേശമനുസരിച്ചാണ് അവശിഷ്ടങ്ങൾ കടപ്പുറത്ത് തള്ളിയതെനും കടപ്പുറത്തെ മണൽ വാരിയതെന്നും പി ജയരാജൻ ആരോപിച്ചു. ഇതിനെതിരെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും പി ജയരാജൻ പറഞ്ഞു.