കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ഒസാമ ബിന്‍ ലാദന്‍?

  • By Super Admin
Google Oneindia Malayalam News

ഒട്ടേറെ വിവാഹങ്ങള്‍ കഴിച്ചിട്ടുള്ള മുഹമ്മദ് ബിന്‍ ലാദന്റെ 50 മക്കളില്‍ 17ാമത്തെ മകനായാണ് ഒസാമ ജനിക്കുന്നത്. ഒസാമയുടെ ജനനത്തോടെയാണ് ബിന്‍ ലാദന്‍മാരുടെ കുടുംബം സമ്പന്നതയിലേക്ക് ഉയരുന്നത്.

ഒസാമ ജനിക്കുമ്പോള്‍ കുടുംബം കടുത്ത ദാരിദ്യ്രത്തിലായിരുന്നു. എന്നാല്‍ 70കളിലാണ് അറബിരാജ്യങ്ങളിലെ എണ്ണയുടെ ഉറവിടം കണ്ടെത്തുന്നത്. അതോടെ എണ്ണവില്പനയിലൂടെ അറബിരാജ്യങ്ങള്‍ സമ്പന്നതയിലേക്ക് കുതിക്കുകയായിരുന്നു.ഈ കുതിപ്പില്‍ ബിന്‍ ലാദന്‍മാരുടെ കുടുംബവും വളര്‍ന്നു. ചെറിയ ചെറിയ കെട്ടിടനിര്‍മ്മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുകൊണ്ടിരുന്ന അവര്‍ പിന്നീട് കൂറ്റന്‍ കെട്ടിടങ്ങള്‍, റോഡുകള്‍, വിമാനത്താവളങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലൂടെ കോടീശ്വരന്മാരായി.

1973ല്‍ വിശുദ്ധദേവാലയങ്ങള്‍ പുതുക്കിപ്പണിയുന്ന ജോലി സൗദിരാജാവ് ഏല്പിച്ചത് ഒസാമയുടെ കുടുംബത്തെയാണ്. സമ്പന്നരായതോടെ രാജകുടുംബത്തിലും സമൂഹത്തിലാകെയും ബിന്‍ ലാദന്‍മാരുടെ കുടുംബം അംഗീകരിക്കപ്പെട്ടു. ബിന്‍ ലാദന്‍ കോര്‍പ്പറേഷന്‍ എന്ന അവരുടെ നിര്‍മ്മാണക്കമ്പനി സൗദിയില്‍ മാത്രമല്ല, മറ്റു രാജ്യങ്ങളിലേക്കും വളര്‍ന്നു.

അങ്ങിനെ ചെറുപ്പത്തിലെ സുഖസൗകര്യങ്ങളില്‍ കഴിയാന്‍ ഒസാമയ്ക്ക് അവസരം കൈവന്നു. എല്ലാ ചെറുപ്പക്കാരെയും പോലെ നാടുചുറ്റിയും മദ്യംകഴിച്ചും വിലകൂടിയ വസ്ത്രങ്ങളണിഞ്ഞും ഒസാമയും സമ്പന്നതയെ ആഘോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് തികച്ചും യാദൃച്ഛികമായാണ് ഒസാമ ദൈവമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞത്.

ദൈവത്തിലേക്ക് തിരിയുന്നു

ഒസാമയുടെ ഇസ്ലാമിക ദര്‍ശനങ്ങളോടുള്ള താല്പര്യത്തിന് പിന്നില്‍ രണ്ട് കഥകളുണ്ട്. ഒസാമയ്ക്ക് പത്ത് വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് മരിക്കുന്നത്. പിതാവിന്റെ പെട്ടെന്നുള്ള വേര്‍പാടാണ് ഒസാമയെ ദൈവത്തിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് ഒരഭിപ്രായമുണ്ട്. മറ്റൊന്ന് അദ്ദേഹത്തിന്റെ കുടുംബം മക്കയിലെയും മദീനയിലെയും വിശുദ്ധദേവാലയങ്ങള്‍ പുതുക്കിപ്പണിയാന്‍ തുടങ്ങിയതുമായി ബന്ധപ്പെട്ടുള്ളതാണ്. അക്കാലത്ത് പതിവില്‍ കവിഞ്ഞ് വിശുദ്ധഗ്രന്ഥങ്ങളിലും അള്ളാഹുവിലും ഒസാമയ്ക്ക് കവിഞ്ഞ താല്പര്യം ജനിച്ചതായി പറയുന്നു.

എന്തായാലും ഒസാമയ്ക്ക് 20 വയസ്സുള്ളപ്പോള്‍ അദ്ദേഹം കോളേജ് വിദ്യഭ്യാസത്തിന് ജെദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്സിറ്റി കോളേജില്‍ എത്തിയപ്പോഴാണ് അദ്ദേഹം കടുത്ത ഇസ്ലാമിക വാദിയാകുന്നത്. അവിടെ അദ്ദേഹത്തിനെ ഇസ്ലാമിന്റെ വഴി കാട്ടിക്കൊടുത്തത് പലസ്തീന്‍കാരനായ ഒരു അധ്യാപകനാണ്- ഷേഖ് അബ്ദള്ള അസ്സം.

അതുവരെ യാസര്‍ അരാഫത്തിന്റെ നേതൃത്വത്തില്‍ വിശ്വാസമുണ്ടായിരുന്ന ഷേഖ് അബ്ദുള്ള അസ്സം കുറെ നാളായി അറാഫത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തനായി കഴിഞ്ഞുവരികയായിരുന്നു.

അസ്സമാണ് ഒസാമയ്ക്ക് അറബ് രാജ്യങ്ങളിലെ രാഷ്ട്രീയത്തെപ്പറ്റിയും ഇസ്ലാമിക ദര്‍ശനത്തെക്കുറിച്ചും ആഴത്തിലുള്ള അറിവുകള്‍ പകര്‍ന്നു കൊടുത്തത്. മധ്യേഷ്യയില്‍ മറ്റൊരു ജിഹാദ് , വിശുദ്ധയുദ്ധം, ആവശ്യമാണെന്ന അസ്സമിന്റെ അഭിപ്രായം ശരിയാണെന്ന് കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ നേടിയപ്പോള്‍ ഒസാമയ്ക്കും തോന്നിത്തുടങ്ങി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X