തന്ത്രജ്ഞനായ സന്യാസി
1979ല്‍ അപ്രതീക്ഷിതമായ അട്ടിമറിയിലൂടെ ശിവഗിരിയുടെ ഭരണം ഗീതാനന്ദ നേടിയെടുത്തതിന് പിന്നില്‍ ശാശ്വതികാനന്ദയുടെ തന്ത്രജ്ഞതയായിരുന്നു. തുടര്‍ന്ന് ശാശ്വതികാനന്ദയുടെ വളര്‍ച്ചയുടെ കാലമായിരുന്നു. 1984ലെ തിരഞ്ഞെടുപ്പിലാണ് ശിവഗിരിമഠം പ്രസിഡന്റാവുന്നത്. അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന വിശുദ്ധാനന്ദയുമായി പിന്നീട് ശാശ്വതീകാനന്ദ അകന്നു. 1989ല്‍ വിശുദ്ധാനന്ദ പക്ഷത്തെ തോല്പിച്ച് ശാശ്വതികാനന്ദ വീണ്ടും പ്രസിഡന്റായി.
എന്നാല്‍ തെരഞ്ഞുെപ്പില്‍ കൃത്രിമത്വം ആരോപിച്ച് എതിര്‍വിഭാഗം കോടതിയില്‍ നിന്ന് തങ്ങള്‍ക്കനുകൂലമായി വിധി സമ്പാദിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് ശിവഗിരിയില്‍ പൊലീസ് നടപടിയില്‍ കൊണ്ടെത്തിച്ചത്. 1994ല്‍ മഠഭരണം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ഹൈക്കോടതി ഭരണസമിതി പിരിച്ചുവിട്ടു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ശാശ്വതികാനന്ദയെ പരാജയപ്പെടുത്തി സ്വാമി പ്രകാശാനന്ദ മഠാധിപതിയാകുകയും ചെയ്തു. എന്നാലും പ്രകാശാനന്ദയ്ക്ക് ആ കസേരയില്‍ ഇരിയ്ക്കാന്‍ ആയില്ല. ഇത് വീണ്ടും നീണ്ട നിയമയുദ്ധത്തിന് വഴി തെളിച്ചു.
ഇതിന്റെ അവസാനമായിരുന്നു 1995ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ശാശ്വതികാനന്ദ പക്ഷത്തെ ഒഴിവാക്കി ശിവഗിരിയില്‍ പ്രകാശാനന്ദ പക്ഷത്തെ അവരോധിച്ച വിവാദമായ സംഭവം.
തുടര്‍ന്ന് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രകാശാനന്ദ ഭരണസമിതിയെ പുറത്താക്കി അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി.
1996 ഒക്ടോബര്‍ 11ന് ശിവഗിരിയിലെ പൊലീസ് നടപടിയിലൂടെ പുറത്താക്കപ്പെട്ട ശാശ്വതികാനന്ദ ആറു വര്‍ഷങ്ങള്‍ക്കു ശേഷം പ്രകാശാനന്ദാ പക്ഷത്തെ കീഴ്പ്പെടുത്തി ശിവഗിരി ഭരണം കൈപ്പിടിയിലൊതുക്കി.
2001 ഒക്ടോബര്‍ 11ന് നടന്ന ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ് തെരഞ്ഞെടുപ്പില്‍ സ്വാമി ശാശ്വതികാനന്ദ മത്സരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ പക്ഷം മുഴുവന്‍ സീറ്റുകളും സ്വന്തമാക്കി. ഇതും ശാശ്വതികാനന്ദയുടെ തന്ത്രജ്ഞതയുടെ വിജയമായിരുന്നു.
മരിക്കുമ്പോള്‍ അദ്ദേഹത്തിന് 50 വയസായിരുന്നു.