സ്നേഹത്തിന്റെ അമൃതായി അമ്മ...3
ആദ്യം കടല്‍തീരത്ത് ഒരു ആല്‍മരത്തിന് ചുവട്ടിലിരുന്നായിരുന്നു അമൃതാനന്ദമയിയുടെ ആത്മീയപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തേടിവന്നവരെയെല്ലാം അവര്‍ അനുഗ്രഹിച്ചു. പിന്നീട് അമൃതാനന്ദമയിയുടെ അച്ഛന്‍ തന്റെ കാലിത്തൊഴുത്തിന്റെ പകുതി ഭാഗത്ത് ഒരു ചെറിയ കളരി നിര്‍മ്മിച്ചുകൊടുത്തു. പിന്നീട് വിദേശികള്‍ കൂടി അമ്മയെ തേടിയെത്തിയതോടെ അമൃതാനന്ദമയിയുടെ അച്ഛന്‍ കളരിയുടെ അരികില്‍ ഒരു കുടില്‍ പണിതുകൊടുത്തു. അവിടെ അമൃതാനന്ദമയിയും ആദ്യകാല ശിഷ്യരും താമസിച്ച് ആത്മീയപ്രവര്‍ത്തനങ്ങളില്‍ മുഴുകി.
1981ല്‍ നാല് വിദേശികളും എട്ട് ഇന്ത്യക്കാരുമായിരുന്ന അമ്മയുടെ ശിഷ്യര്‍. 1981ല്‍ മാതാ അമൃതാനന്ദമയി മിഷന്‍ രജിസ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങി. പക്ഷെ മുക്കുവക്കുടിലില്‍ ജനിച്ച പെണ്‍കുട്ടിയുടെ ആത്മീയ ചൈതന്യം അംഗീകരിക്കാന്‍ കേരളം ആദ്യമൊക്കെ മടികാട്ടി. മലയാളികളുടെ തനതായ വിമര്‍ശനബുദ്ധിയോടെ അവരെ ഇല്ലാതാക്കാനും പലരും ശ്രമിച്ചു. പക്ഷെ തീവ്രഭക്തിയുടെ ചൈതന്യം തുളുമ്പിയിരുന്ന ആ മുഖവും ഹൃദയവും പതുക്കെ കേരളക്കര കീഴടക്കുകയായിരുന്നു. പിന്നീട് കേരളത്തിന് പുറത്തും ഭാരതത്തിന് പുറത്തും അമ്മ സഞ്ചരിച്ചു. നിരുപാധികസ്നേഹത്തിന്റെ വറ്റാത്ത നദിയായി, ജാതിയോ മതമോ പദവിയോ നോക്കാതെ എല്ലാവരെയും സ്വീകരിച്ച്, ആനന്ദത്തിന്റെ പ്രഭവകേന്ദ്രമായി, ജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവരെയും തന്റെ കര്‍മ്മചൈതന്യംകൊണ്ടും സ്നേഹംകൊണ്ടും അമ്മ പ്രചോദിപ്പിക്കുന്നു.
കര്‍മ്മപഥമാണ് അമ്മയുടെ മാര്‍ഗ്ഗം. ലാളിത്യമാണ് അമ്മയുടെ മുഖമുദ്ര. സത്സംഗവേളയില്‍ അമ്മ നടത്തുന്ന ലഘുപ്രഭാഷണങ്ങളിലും ഭാഷ അങ്ങേയറ്റം ലളിതമാണ്. ഏത് പാമരനും അര്‍ത്ഥം ഗ്രഹിക്കാവുന്ന ലളിതഭാഷ. അമ്മയ്ക്ക് ഇടപെടേണ്ടിവരുന്നത് അധികവും സാധാരണക്കാരോടാണ്. അവരാണ് അമ്മയുടെ അനുഗ്രഹം തേടിവരുന്നത്. ആദ്യമൊക്കെ കമ്മ്യൂണിസ്റ് നേതാക്കള്‍ അമ്മയുടെ ആലിംഗനത്തെ പരിഹസിച്ചിരുന്നു. മുന്‍മുഖ്യമന്ത്രി നായനാര്‍ പോലും പരിഹാസമെന്നോണം അമ്മയുടെ ആലിംഗനത്തെ കളിയാക്കിയിരുന്നു. ഇപ്പോള്‍ നാസ്തികരും അമ്മയുടെ ആലിംഗനം തേടിയെത്തുന്നു.
വാസ്തവത്തില്‍ നിര്‍മ്മലസ്നേഹത്തിന്റ ജലാംശവും വറ്റിപ്പോയ കര്‍മ്മബന്ധങ്ങളുടെ ഇക്കാലത്ത് അമ്മയ്ക്ക് പ്രസക്തിയേറുന്നു. മറ്റ് ഗുരുക്കന്മാരെപ്പോലെ ദൂരെ നിന്ന് അനുഗ്രഹിക്കുകയല്ല, ആയിരക്കണക്കായ ഭക്തരുണ്ടെങ്കിലും ഓരോരുത്തര്‍ക്കും വ്യക്തിപരമായി അമ്മ അനുഗ്രഹവര്‍ഷവും ആലിംഗനവും നല്കുന്നു. പന്ത്രണ്ടും പതിനാലും മണിക്കൂര്‍ നേരം ഒരേ നിലയില്‍ കുത്തിയിരുന്നാണ് അവര്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നത്.
ഒരിയ്ക്കല്‍ വിദേശത്ത് വന്ന ഡോക്ടര്‍ അമ്മയുടെ മെഡിക്കല്‍ റിക്കാര്‍ഡുകള്‍ പരിശോധിച്ചു. അമ്മയ്ക്ക് രക്തസമ്മര്‍ദ്ദവും ശരീരത്തില്‍ പഞ്ചസാരയുടെ അളവും കൂടുതലാണ്. ഇത്തരം രോഗങ്ങളുള്ളവര്‍ കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കണമെന്നുണ്ട്. പക്ഷെ അമ്മയ്ക്കുണ്ടോ അതിന് നേരം. ചിലപ്പോള്‍ രാവിലെ ഭക്തരെ അനുഗ്രഹിക്കാന്‍ ഇരുന്നുതുടങ്ങിയാല്‍ അവിടെ നിന്ന് എഴുന്നേല്ക്കാന്‍ അര്‍ധരാത്രിയാകും. അതിന് ശേഷമാണ് എന്തെങ്കിലും കഴിയ്ക്കുക. ഇത് പറ്റില്ലെന്നും കൃത്യനേരത്ത് ഭക്ഷണം കഴിയ്ക്കണമെന്നും പറഞ്ഞപ്പോള്‍ ഇതായിരുന്നു അമ്മയുടെ മറുപടി: ദൂരദേശങ്ങളില്‍ നിന്ന് എന്നെകാണാന്‍ വരുന്നവരെ നിരാശപ്പെടുത്താന്‍ പറ്റില്ല. ആത്മാവുകൊണ്ട് ജീവിക്കുന്നവര്‍ക്ക് എന്ത് ശരീരക്ലേശം? അമ്മ പറഞ്ഞ വാക്കുകളുടെ അര്‍ത്ഥം പിടികിട്ടാതെ ആ വിദേശി ഡോക്ടര്‍ അത്ഭുതം കൂറി. പിന്നീട് അമൃതാനന്ദപുരിയില്‍ അല്പനാള്‍ താമസിച്ചപ്പോള്‍ അമ്മ പറഞ്ഞതിന്റെ അര്‍ത്ഥം ആ ഡോക്ടര്‍ക്ക് പിടികിട്ടി.
ഇന്ന് ആധുനികവൈദ്യശാസ്ത്രത്തിന്റെ റിക്കാര്‍ഡുകളിലെ രോഗനിര്‍ണ്ണയങ്ങളെ തോല്പിച്ച് അമ്മ ആത്മാവുകൊണ്ട് ജീവിക്കുന്നു. തന്നെ അന്വേഷിച്ചെത്തുന്ന ലക്ഷക്കണക്കായ വേദനിക്കുന്ന മനസ്സുകളുടെ ഉഷ്ണം ഒപ്പിയെടുക്കുന്നു.
3