Get Updates
Get notified of breaking news, exclusive insights, and must-see stories!

പാവങ്ങളുടെ വടക്കനച്ചന്‍

അന്ന് തൃശൂരില്‍ നിന്നും ചെറുപ്പക്കാരനായ അച്ചന്‍ വിമോചനസമരത്തിന് കൊടിപിടിക്കാന്‍ എത്തി. അദ്ദേഹം പാവങ്ങള്‍ക്ക് ഭീഷണിയായ കമ്മ്യൂണിസ്റ്സര്‍ക്കാരിനെതിരെ സംസാരിച്ചു. ആളുകള്‍, പ്രത്യേകിച്ച് പാവങ്ങള്‍ അച്ചന് ചുറ്റും തടിച്ചുകൂടി. അത് വലിയൊരു സമരപ്രസ്ഥാനമായി വളര്‍ന്നു. വിമോചനസമരം ശക്തികൂടും തോറും തൃശൂരില്‍ ഈ അച്ചന്റെ നേതൃത്വത്തിലൂം ഒരു വലിയ സംഘം കമ്മ്യൂണിസ്റ് സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി.

പാതിരിയ്ക്ക് ഒരു രാഷ്ട്രീയശക്തിയായി വളരാന്‍ കഴിയുമെന്ന് കേരളം പഠിച്ചത് അന്നാണ്. ആ ഒറ്റയാള്‍ പട്ടാളമായിരുന്നു ഫാ. വടക്കന്‍. ഇഎംഎസ് മന്ത്രിസഭ വൈകാതെ താഴെ വീണു. ഫാ. വടക്കന്‍ അപ്പോഴേക്കും കേരളമാകെ അറിയപ്പെടുന്ന പാവങ്ങളുടെ അച്ചനായി മാറി. ഫാ. വടക്കന്‍ എന്നതിന് പകരം വടക്കനച്ചന്‍ എന്ന് ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചു.

പക്ഷെ അധികം വൈകാതെ ഫാ. വടക്കന് പള്ളിയുടെ അധികാരദൂഷിതവലയങ്ങള്‍ക്കെതിരെയും പോരാടേണ്ടിവന്നു. അപ്പോള്‍ ഫാ. വടക്കന്‍ പള്ളിയുടെ അപ്രീതിയ്ക്ക് പാത്രമായി. പള്ളിയില്‍ നിന്നും പുറത്താക്കപ്പെട്ടു.

ഇതിനിടയില്‍ ഫാ. വടക്കന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്ക് രൂപം നല്കിയിരുന്നു- കേരളാ തൊഴിലാളി പാര്‍ട്ടി. പാവങ്ങളുടെ പുരോഗതിയ്ക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുന്നതിനിടയില്‍ ഫാ.വടക്കന്‍ ഒരു കാര്യം മനസ്സിലാക്കി. കമ്മ്യൂണിസ്റുകാര്‍ നേരത്തെ കരുതിയിരുന്നതുപോലെ അത്ര വെറുക്കപ്പെടേണ്ടവരല്ല. ഫാ. വടക്കനച്ചന്റെ ഈ മനസ്സുമാറ്റത്തിന് കാരണക്കാരന്‍ എ.കെ.ജിയായിരുന്നു. കുടിയേറ്റക്കോളനിയിലെ തൊഴിലാളികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ എ.കെ.ജി. നിരാഹാരസമരം തുടങ്ങിയപ്പോള്‍ എ.കെ.ജിയോടൊപ്പം ചേരാന്‍ കുന്നിറങ്ങി വടക്കനച്ചനും എത്തി. അത് പുതിയൊരു മുന്നണിയുടെ തുടക്കമായി. മാറിമാറിവന്ന രണ്ട് കമ്മ്യൂണിസ്റ് നേതൃത്വമുന്നണി സര്‍ക്കാരില്‍ വടക്കനച്ചന്റെ കേരള തൊഴിലാളി പാര്‍ട്ടിയും കൂട്ടുചേര്‍ന്നു. ഇത് പലപ്പോഴും പള്ളിയുടെ അധികാരകൊത്തളങ്ങളില്‍ വടക്കനച്ചനെതിരായ ഭീതിയുണര്‍ത്തി. ഇത്തരം ഭീതികളാണ് ഒടുവില്‍ വടക്കനച്ചനെ പള്ളിയില്‍ നിന്നും പുറത്താക്കലില്‍ കലാശിച്ചത്. എന്നാല്‍ എട്ടുവര്‍ഷത്തിന് ശേഷം വടക്കനച്ചനെ തിരിച്ചെടുക്കാന്‍ പള്ളിയധികാരികള്‍ നിര്‍ബന്ധിതരായി.

ദാരിദ്യ്രത്തില്‍ നിന്നും ഉയര്‍ന്ന പടയാളി

1919 ഒക്ടോബര്‍ ഒന്നിനാണ് തൃശൂര്‍ ജില്ലയിലെ തൊയക്കാവില്‍ വടക്കന്‍ ഇട്ടിക്കുരുവിന്റയും കുഞ്ഞിലയുടെയും മകനായി ജോസഫ് വടക്കന്‍ ജനിച്ചത്. ഏഴാം ക്ലാസില്‍ പഠനം പൂര്‍ത്തിയാക്കിയപ്പോഴേക്കും വീടിന്റെ ഭാരം ജോസഫ് വടക്കന്റെ ചുമലിലായി. വെറും 14 വയസ്സായപ്പോഴേക്കും അദ്ദേഹം അധ്യാപകനായി ജോലി തുടങ്ങി. 12 വര്‍ഷത്തോളം അധ്യാപകനായി പ്രവര്‍ത്തിച്ച ശേഷം അധികം വൈകാതെ വൈദികപഠനത്തിന് ചേര്‍ന്നു.

അധ്യാപകനായി ജോലിനോക്കുമ്പോള്‍ ജോസഫ് വടക്കന്‍ അധ്യാപകരെ സംഘടിപ്പിച്ച് ക്വിറ്റ് ഇന്ത്യാപ്രക്ഷോഭത്തില്‍ പങ്കെടുത്തു. വൈദികനായി പഠിക്കുന്നതിനിടയില്‍ അദ്ദേഹം തൊഴിലാളി എന്ന പേരില്‍ ഒരു വാരിക തുടങ്ങി. 1954 ജനവരി ഒന്നുമുതല്‍ തൊഴിലാളി ദിനപത്രമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.

1956ലാണ് അദ്ദേഹം വൈദികനായത്. മര്യാപുരം മലബാര്‍ മിഷന്‍ ബ്രദേഴ്സില്‍ അസിസ്റന്റ് സുപ്പീരിയറായി ഒമ്പതുവര്‍ഷം ജോലി ചെയ്തു. പിന്നീട് കുരിയച്ചിറ പള്ളിയില്‍ വൈദികനായി.

വിമോചനസമരത്തില്‍ ഫാ. വടക്കന്‍ സജീവസാന്നിധ്യമായിരുന്നു. 1959ല്‍ ഇ.എം.എസ് മന്ത്രിസഭ വീണപ്പോള്‍ ഫാ. വടക്കന്‍ കുടിയേറ്റകോളനിയിലെ തൊഴിലാളികളുടെ ക്ഷേമത്തിന് പ്രവര്‍ത്തനം തുടങ്ങി. പിന്നീട് കമ്മ്യൂണിസ്റുകാരുമായി കൈകോര്‍ത്ത ഫാ. വടക്കന്റെ പാര്‍ട്ടി രണ്ടു കമ്മ്യൂണിസ്റ് സര്‍ക്കാരുകളില്‍ പങ്കാളിയായി. വെല്ലിംഗ്ടണായിരുന്നു ഫാ. വടക്കന്റെ പാര്‍ട്ടിയുടെ പ്രതിനിധി. കഴിഞ്ഞ കുറെക്കാലമായി വാര്‍ധക്യം മൂലം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

പല അര്‍ത്ഥത്തിലും തുടക്കക്കാരനായിരുന്നു ഫാ. വടക്കന്‍. പള്ളിയങ്കണത്തിന്റെ സുഖസൗകര്യങ്ങളില്‍ നിന്നും പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവന്ന വൈദികന്‍ കേരളീയര്‍ക്ക് ഒരു പുതുമയായിരുന്നു. പിന്നീട് കേരളത്തില്‍ ഫാ. വടക്കന്റെ പാത പിന്തുടര്‍ന്ന് വിമോചന ദൈവശാസ്ത്രം പ്രസംഗിക്കുന്ന ഒട്ടേറെ വൈദികരുണ്ടായി. ഫാ. കാപ്പന്‍, എം.എം. തോമസ്, ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് എന്നിവര്‍ ഉദാഹരണം.

സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ ക്ഷേമമായിരുന്നു ഫാ. വടക്കന്റെ ലക്ഷ്യം. അതിനെതിരെ നില്ക്കുന്ന അധികാരശക്തികള്‍ക്കെതിരെയെല്ലാം അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. ഈ പോരാട്ടം അദ്ദേഹത്തെ ഒരു ഘട്ടത്തില്‍ കമ്മ്യൂണിസ്റ് സര്‍ക്കാരിനെതിരെയും മറ്റൊരു ഘട്ടത്തില്‍ പള്ളിയ്ക്കെതിരെയും തിരിച്ചു. പാവങ്ങള്‍ക്കായി അദ്ദേഹം തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച വിശുദ്ധപ്രാര്‍ത്ഥനാ ചടങ്ങ് പള്ളിയധികാരികളെ ചൊടിപ്പിച്ചിരുന്നു. കര്‍ഷകരുടെ ക്ഷേമത്തിനായി അദ്ദേഹം തൊഴിലാളി എന്ന പത്രം നടത്തിയിരുന്നതും കര്‍ഷകസമരത്തിന്റെ പേരില്‍ ജയിലില്‍ പോയതും ഒന്നും പള്ളിയ്ക്ക് ദഹിച്ചില്ല. പക്ഷെ അദ്ദേഹത്തിന്റെ ജനപിന്തുണ പള്ളിയധികാരികളെ ഭയപ്പെടുത്തിയിരുന്നതിനാല്‍ ഫാ. വടക്കനെ എന്നും പള്ളിയുടെ ഉള്ളില്‍ തന്നെ നിലനിര്‍ത്താന്‍ പള്ളിയധികാരികള്‍ പ്രത്യകം ശ്രദ്ധിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+