Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രക്കിടെ പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ സഹായത്തെക്കുറിച്ച് വ്യക്തമാക്കി നടി കൃഷ്ണതുളസി ഭായ്

രാത്രി ജോലി കഴിഞ്ഞ് സഹായിക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നടിയും എഴുത്തുകാരിയുമായ കൃഷ്ണതുളസി ഭായ്. യാത്രിക്കിടെ ബൈക്കില്‍ ഒരാള്‍ പിന്തുടര്‍ന്നുവെന്നും രണ്ട് സ്ത്രീകളാണെന്ന് മനസിലാക്കിയതോടെ ഇയാള്‍ കാറിനൊപ്പമെത്താന്‍ വേഗത കൂട്ടിയെന്നും അവർ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ബൈക്ക് യാത്രികന്‍റെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെ എന്ത് ചെയ്യണമെന്ന് ആദ്യം മനസിലായില്ലെന്നും പെട്ടെന്നുതന്നോ പോലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പറായ 100-ല്‍ വിളിക്കുകയും ചെയ്തുവെന്നും അവര്‍ വ്യക്തമാക്കുന്നു. വളരെ വേഗത്തില്‍തന്നെ പോലീസ് സ്ഥലത്തെത്തുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തു. പിന്നീട് സുരക്ഷിതമായി വീട്ടില്‍ എത്തിയില്ലേ എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വിളിച്ച് ഉറപ്പുവരുത്തിയെന്നും കൃഷ്ണതുളസി ഭായ് പറയുന്നു. അവരുടെ കുറിപ്പിന്‍റെ പൂർണ്ണ രൂപം ഇങ്ങനെ..

tulsi-bhai-

'ആദ്യമേ പറയട്ടെ, കേരളാപോലീസിനു ഒരു ബിഗ് സല്യൂട്ട്...!

കുറേക്കാലമായി ജീവിതാനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതുക പതിവില്ല.. വിമര്‍ശനബുദ്ധിയോടുകൂടി മാത്രം സമീപിക്കുന്നവരോട് ഏറ്റുമുട്ടാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ടാണ്.. പക്ഷേ, എനിക്കുണ്ടായ ഈ അനുഭവം പലര്‍ക്കും ഉപകാരപ്പെടും എന്ന് തോന്നുന്നതുകൊണ്ട് എഴുതാം എന്ന് കരുതി...

കുറച്ചുദിവസംമുന്‍പ്, രാത്രി പത്തര കഴിഞ്ഞിട്ടുണ്ടാകും, ഞാനും എന്റെ സഹായിയുംകൂടി ഷൂട്ട് കഴിഞ്ഞു തിരികെ വീട്ടിലേക്കു പോവുകയായിരുന്നു...

ഈസ്റ്റ്ഫോര്‍ട്ട് കഴിഞ്ഞപ്പോള്‍ കാറിന്റെ ഉള്ളിലേക്ക് ബൈക്കില്‍ വന്ന ഒരാള്‍ എത്തിനോക്കിയതായി തോന്നി... തോന്നല്‍ ശരിയായിരുന്നു, വണ്ടിയില്‍ 2 സ്ത്രീകള്‍ മാത്രമാണ് എന്ന് കണ്ട അയാള്‍ ബൈക്കില്‍ ഞങ്ങളെ ഫോളോചെയ്യാന്‍ തുടങ്ങി...അത് മനസ്സിലായത് റോഡില്‍ അല്പം തിരക്ക് കുറഞ്ഞ സ്ഥലത്ത് ഞാന്‍ വണ്ടിയുടെ സ്പീഡ് കൂട്ടിയപ്പോള്‍ ആയിരുന്നു ഉടനെ ഒപ്പമെത്താന്‍ അയാളും ശ്രമിക്കുന്നു...

തമ്പാനൂര്‍ എത്താറായപ്പോള്‍ അതാ അയാള്‍ തൊട്ടടുത്ത്.. നല്ല സ്പീഡില്‍ അയാള്‍ ഞങ്ങളെ ഫോളോ ചെയ്യുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ ഭയം വലിയ ഭീതിയായി മാറി...സാധാരണ ഞാന്‍ താമസിക്കുന്നതിന്റെ അടുത്തുതന്നെയാണ് സഹായിയും ഇറങ്ങുക.. അന്ന് പക്ഷേ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലാണ് ഇറങ്ങേണ്ടിയിരുന്നത്.. ഞങ്ങള്‍ ബസ് സ്റ്റാന്‍ഡിന്റെ അടുത്ത് വണ്ടി നിര്‍ത്തിയപ്പോള്‍ അയാളും ബസ് സ്റ്റാന്‍ഡിന്റെ ഉള്ളില്‍ ബൈക്ക് നിര്‍ത്തുന്നത് കണ്ടു...

'ശ്രദ്ധിക്കണം'' എന്ന് പറഞ്ഞപ്പോള്‍ സഹായിയായ സഹോദരി പറഞ്ഞു: ബസ് സ്റ്റാന്‍ഡിനുള്ളില്‍ ജനമൈത്രി പോലീസ് സ്റ്റേഷനുണ്ട്, ഞാന്‍ അവിടെപ്പോയി നിന്നോളം എന്ന്..

അയാള്‍ പോയെന്നു കരുതി ഞാന്‍ വണ്ടി എടുക്കുമ്പോഴേക്കും അവിടെ ഒരു വലിയ ബ്ലോക്ക് വന്നു... ഒരു ഓട്ടോ ഡ്രൈവറോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ഏതോ ട്രെയിന്‍ വന്നു ഇപ്പോള്‍, അതിലെ ആളുകളൊക്കെ പോകുന്നതിന്റെ തിരക്കാണ് എന്ന്.. വണ്ടി പതുക്കയെ മുന്‍പോട്ട് എടുക്കാന്‍ സാധിക്കുമായിരുന്നുള്ളു..

പെട്ടന്ന് ഞാന്‍ നോക്കിയപ്പോള്‍ അയാള്‍ ഓടിവന്ന് എന്റെ വണ്ടിയ്ക്ക് ചുറ്റും നടക്കുന്നു,.. എന്നോട് ഗ്ലാസ് താഴ്ത്താന്‍ പറയുന്നു, എന്റെ ഡ്രൈവിംഗ് സീറ്റിനടുത്തുള്ള ഡോറില്‍ തട്ടുന്നു, ആകെ ബഹളം..

എത്രയോ ആളുകള്‍ ആ ബ്ലോക്കില്‍പ്പെട്ടവര്‍ തന്നെ അവിടെയുണ്ട്.., പക്ഷെ ആരും ഇത് ശ്രദ്ധിക്കുന്നില്ല.. എല്ലാവരും അവരവരിലേക്ക് ചുരുങ്ങിയ ലോകമാണ്.. ഞാനൊരു സഹായവും പ്രതീക്ഷിക്കേണ്ടതില്ല...എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഞാന്‍ പേടിച്ചു.. കാറില്‍ തട്ടിക്കൊണ്ടുള്ള അയാളുടെ ക്രുദ്ധമായ നില്‍പ്പുകണ്ട് എനിക്ക് ബോധംപോവുമെന്നു തോന്നി..

അപ്പോള്‍ കണ്ട ഒരു ഗാപ്പില്‍ ഞാന്‍ വേഗം വണ്ടി മുന്നോട്ടെടുത്തു...അയാള്‍ അത് പ്രതീക്ഷിച്ചില്ലെന്ന് തോന്നി, അയാള്‍ മറ്റൊരു വണ്ടിയുടെ പുറകില്‍നിന്ന് വീണ്ടും എന്റെ അടുത്തെത്താന്‍ നോക്കുന്നത് ഞാന്‍ കണ്ടു...

ഏതോ ഉള്‍പ്രേരണയാള്‍ പെട്ടന്ന് ഞാന്‍ ഫോണ്‍ എടുത്തു 100-ലേക്ക് ഡയല്‍ ചെയ്തു.. വിളിച്ചപ്പോള്‍ത്തന്നെ ഒരു ലേഡി ഓഫീസര്‍ ഫോണ്‍ എടുത്തു.. ഞാന്‍ പറഞ്ഞു ഒരാള്‍ എന്നെ ഫോളോ ചെയ്യുന്നു, ബുദ്ധിമുട്ടിക്കുന്നു, എന്താണ് ചെയ്യേണ്ടതേന്ന് എനിക്കറിയില്ല.. സത്യം പറഞ്ഞാല്‍ എനിക്ക് കരച്ചില്‍ വന്നു.. ഞാന്‍ അറിയാതെയൊന്ന് വിതുമ്പിപ്പോയി. എവിടെയാണ് നില്‍ക്കുന്നതെന്ന് ലേഡി ഓഫീസര്‍ എന്നോട് ചോദിച്ചു.. ഞാന്‍ ലൊക്കേഷന്‍ പറഞ്ഞു കൊടുത്തു...

പോലീസ് വരുമോ ഇല്ലയോ എന്നറിയാതെ കൈരളി തിയേറ്ററിലേക്ക് തിരിയുന്ന ഭാഗത്തെ ഓട്ടോ സ്റ്റാന്‍ഡിന്റെ അവിടെ ഞാന്‍ വണ്ടി നിര്‍ത്തി ഒരു ഓട്ടോ ഡ്രൈവറോട് കാര്യം പറയാന്‍ ശ്രമിച്ചു...അയാള്‍ എന്റെ വണ്ടി എവിടെയാണ് എന്ന് പരതുന്നുണ്ട്...

പക്ഷേ അപ്പോള്‍ത്തന്നെ എനിക്കൊരു കാള്‍ വന്നു, പോലീസില്‍ നിന്നായിരുന്നു, എവിടെയാണ് നില്‍ക്കുന്നതെന്ന് അന്വേഷിച്ച്... എല്ലാംകൂടി ഒരു അഞ്ചു മിനിറ്റില്‍ താഴയേ ആയുള്ളൂ. ഒരു പോലീസ് ജീപ്പ് അടുത്തെത്തി...

ആകെ തത്രപ്പാടില്‍ ആയിരുന്നതുകൊണ്ട് കാറില്‍നിന്ന് ഇറങ്ങി സംസാരിക്കാനുള്ള മര്യാദപോലും എനിക്കുണ്ടായില്ല... ഞാന്‍ ഉള്ളില്‍ ഇരുന്നുതന്നെ കാര്യങ്ങള്‍ പറഞ്ഞു.. വെളിയിലേക്ക് നോക്കിയപ്പോള്‍ അല്പം അകലെനിന്നും അയാള്‍ ധൃതിയില്‍ നടന്നുവരുന്നത് കണ്ടു... പോലീസ് ജീപ്പ് കണ്ടിട്ടാവണം, അയാള്‍ നടത്തം നിര്‍ത്തി വേഗം സ്വന്തം ഫോണെടുത്തുനോക്കി ഒന്നും അറിയാത്തപോലെ അതില്‍ നോക്കി മാറിനിന്നു...

ഞാന്‍ അയാളെ ചൂണ്ടിക്കാണിച്ചു കൊടുത്തു.. രണ്ടു ഓഫീസര്‍മാര്‍ പോയി അയാളെ വിളിച്ചുകൊണ്ട് വന്നു.. അവര്‍ ചോദിക്കുമ്പോള്‍ അയാള്‍ പറഞ്ഞത്, എനിക്ക് എന്തോ നോട്ടീസ് കൊടുക്കാന്‍ വന്നതാണെന്ന്.. ഒരു സ്ത്രീയെ രാത്രി ബൈക്കില്‍ ഫോളോ ചെയ്താണോ നോട്ടീസ് കൊടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ക്ക് മിണ്ടാട്ടമില്ല..

അവര്‍ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ പിന്നെ അയാളുടെ പറയുന്നു, ഏതോ പോലീസ് ഓഫീസറിനെ അയാള്‍ക്ക് അറിയാം എന്നായിരുന്നു.. ''അതുകൊണ്ട് സ്ത്രീകളെ രാത്രി നീ ഫോളോ ചെയ്യുമോ?'' എന്നവര്‍ തിരിച്ചു ചോദിച്ചപ്പോള്‍ അയാള്‍ നിശബ്ദനായി ഒരു പാവത്തെപ്പോലെ പതുങ്ങിനിന്നു...

കേസ് എടുക്കണോ, എന്ന് ഓഫീസര്‍മാര്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, വേണ്ട, അയാളെ താക്കീത് നല്‍കി വിടു എന്ന്..

ആ ഓഫീസര്‍മാര്‍ എന്നോട് ധൈര്യമായി പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.. ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും എനിക്ക് പോലീസിന്റെ കാള്‍ വന്നു, 'എല്ലാം ഓക്കേ അല്ലേ' എന്ന് അന്വേഷിക്കുവാന്‍...

ഞാന്‍ വീട്ടിലെത്തി അല്പം കഴിഞ്ഞപ്പോള്‍ വീണ്ടും, ഒരു ഓഫീസര്‍ വിളിച്ചു, വീട്ടില്‍ എത്തിയോ എന്ന് അന്വേഷിച്ചു... ഫോണ്‍ കട്ട് ചെയ്യും മുന്‍പ് ആ ഓഫീസര്‍ എന്നോട് ചോദിച്ചു, 'ഹാപ്പി അല്ലേ..' അതേ എന്ന് ഞാന്‍ സന്തോഷത്തോടെ മറുപടി കൊടുത്തു...

അവരുടെ ട്രെയിനിങ്ങിന്റെ ഭാഗമാകും. എങ്കില്‍ത്തന്നെയും ആ ചോദ്യം എനിക്ക് അതിയായ സന്തോഷംതന്നു.. ഇങ്ങനെയൊരു ചോദ്യം നമ്മള്‍ നമ്മുടെ ജീവിതത്തില്‍ അപൂര്‍വ്വമായിമാത്രം കേള്‍ക്കുന്ന ചോദ്യമാണല്ലോ...

എന്തുകൊണ്ട് ഞാന്‍ കേസിനു പോയില്ല എന്ന് വിചാരിക്കാം, ചിലരെങ്കിലും. അതിന്റെ പിന്നിലുള്ള ഓരോ ആവശ്യങ്ങള്‍ക്കു വേണ്ടി നടക്കുവാന്‍ ഞാന്‍ മാത്രേയുള്ളു, അതുകൊണ്ട്...

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക്, എവിടെയെങ്കിലും തനിയെ ഇതുപോലെ ഒരു പ്രശ്‌നം നേരിടേണ്ടി വരുമ്പോള്‍ ധൈര്യമായി 100-ലേക്ക് ഡയല്‍ ചെയ്യാം...എന്തെങ്കിലും പ്രശ്‌നങ്ങളില്‍പ്പെട്ടു ഒറ്റയ്ക്കായിപ്പോയ സ്ത്രീകള്‍ക്ക് ഇതൊരു ധൈര്യമാണ്...

പോലീസിനു പല പരിമിതികളുമുണ്ടാവും, പലര്‍ക്കും പല വിമര്‍ശനങ്ങളുമുണ്ടാവും... പക്ഷെ ഇതുപോലെ ഒരു ആപത് സന്ദര്‍ഭത്തില്‍ നമുക്ക് വിളിക്കാന്‍ പോലീസ് മാത്രമേയുള്ളു... പോലീസ് ചെയ്തത് അവരുടെ കടമയാവാം, പക്ഷെ എനിക്കത് നല്‍കിയ സമാധാനത്തിന് ഞാന്‍ അത്രമേല്‍ കടപ്പെട്ടിരിക്കുന്നു... '

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+