അഖിൽ മാരാരുടെ ഒരു മാസത്തെ ജീവിത ചെലവിന് 3 ലക്ഷം വേണം, ഇഎംഐ വേറ..';ആലപ്പി അഷ്റഫ് പറയുന്നു
ബിഗ് ബോസ് എന്ന ഷോ ജയിച്ചതോടെ പണം കൊണ്ടും പ്രശസ്തി കൊണ്ടും സ്വഭാവം കൊണ്ടും മറ്റൊരാളായി മാറിയ വ്യക്തിയാണ് അഖിൽ മാരാർ എന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. പണവും പ്രശസ്തിയുമാണ് എല്ലാത്തിന്റെയും മാനദണ്ഡം എന്നാണ് അഖിൽ മാരാർ പറയുന്നതെന്നും പണവും പ്രശസ്തിയും ഉണ്ടായാൽ പിന്നെ അവർ പറയുന്ന ഏത് മണ്ടത്തരങ്ങളും അംഗീകരിച്ച് മിണ്ടാതിരിക്കണമെന്നതായിരിക്കും അഖിൽ മാരാർ ഉദ്ദേശിക്കുന്നതെന്നും ആലപ്പി അഷ്റഫ് പരിഹസിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ
'ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയക്കെതിരെ തരംതാണ അധിക്ഷേപം ഉയർത്തി പിന്നീട് അതിലെ മത്സരാർത്ഥിയായി കടന്നുകയറിയ വ്യക്തിയാണ് അഖിൽ മാരാർ. ബിഗ് ബോസിൽ പോകുന്നതിനേക്കാൾ നല്ലത് ലുലു മാളിൽ പോയി തുണിപൊക്കി കാണിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞിട്ട് ആ ഷോയിൽ തന്നെ കടന്നുകൂടിയ ആളാണ് അദ്ദേഹം. അഖിൽമാരാരുടെ ആദ്യത്തെ നിലപാട് മാറ്റമായി നമ്മൾ ശ്രദ്ധിച്ചത് അതായിരുന്നു. അഖിൽ മാരാരുടെ നിലപാട് മാറ്റങ്ങൾ പലപ്പോഴും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന ആളായതുകൊണ്ടായിരിക്കണം രമേഷ് പിഷാരടി പറഞ്ഞത് അഖിൽമാരാർ പറഞ്ഞതിനെ ഒന്നും മുഖവിലക്കെടുക്കേണ്ടതില്ല രാവിലെ പറയുന്ന അഭിപ്രായം ഉച്ച കഴിയുമ്പോൾ മാറ്റി പറയുന്ന ആളാണ് അദ്ദേഹമെന്ന്.
ഷോയിൽ വിജയിച്ചു കപ്പടിച്ചു എങ്കിലും ഹൗസിനകത്ത് പലപ്പോഴും പല പക്വതയില്ലാത്ത പരാമർശങ്ങളും പ്രവർത്തികളും മൂലം വിവാദങ്ങളിൽ ഏർപ്പെടുകയും ഒക്കെ ചെയ്തിട്ടുണ്ട് .എന്തൊക്കെ ആയാലും അയാൾ നേടിയെടുത്ത ബിഗ് ബോസ് വിജയം അയാളുടെ തലവരെ തന്നെ മാറ്റിമറിച്ചു. അത് പണം കൊണ്ടായാലും പ്രശസ്തി കൊണ്ടായാലും സ്വഭാവത്തിൽ ആയാലും ഒക്കെ മറ്റൊരാളായി അങ്ങ് മാറുകയായിരുന്നു. ഇവിടെയാണ് ഭാഗ്യലക്ഷ്മി പറഞ്ഞ ഒരു കാര്യം ശരിയാണെന്ന് തോന്നുന്നത്. ബിഗ് ബോസ് ജേതാവ് എന്ന പദവി ലഭിച്ചതോടെ ഈ രാജ്യത്ത് പരമോന്നത ബഹുമതി ലഭിച്ചു എന്ന ഭാവത്തിലാണ് അഖിൽ മാരാർ സംസാരിക്കുന്നത്. എന്നാലും ഉപജീവനത്തിനായി തെരുവോരങ്ങളിൽ നാരങ്ങ കച്ചവടം ചെയ്തിരുന്ന ഒരു വ്യക്തി പൊരുതി നേടിയെടുത്ത ഈ വിജയം നാം അംഗീകരിക്കേണ്ടതാണ്.

ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ അഖിൽ മാരാർ പിന്നീട് അങ്ങോട്ട് പണം സമ്പാദിച്ചു കൂട്ടാനുള്ള തത്രപ്പാടിലായിരുന്നു. ഉദ്ഘാടനങ്ങളും ഗൾഫ് യാത്രകളും ചാനലിലെ അതിഥിയായും മറ്റും പണം സമ്പാദിച്ചുകൂട്ടി .അദ്ദേഹം തന്നെഫേസ്ബുക്കിൽ കുറിച്ചിരുന്നു തന്റെ ഒരു മാസത്തെ ജീവിതചെലവ് മൂന്ന് ലക്ഷം രൂപയാണെന്ന്. വാഹനങ്ങൾക്ക് മാത്രം ഇഎംഐ ആയി 1.27 ലക്ഷം രൂപ മാസം അടയക്കണം, ഇഎംഐ ഇല്ലാത്ത കാറുകൾ വേറെയുമുണ്ട്. ഇതൊക്കെ പൊതുമദ്യത്തിൽ വന്നു പറയുമ്പോൾ അതിനെതിരെ ട്രോളുകളും വിമർശനങ്ങളും ഉണ്ടാകുന്നതും സ്വാഭാവികമാണല്ലോ. ഇതൊക്കെ തള്ളാണെന്നും അല്പന് ഐശ്വര്യം വരുമ്പോൾ അർദ്ധരാത്രിക്ക് കുട പിടിക്കുമെന്നുള്ള കമന്റുകൾ വേറെയും. ഇതിനൊക്കെയുള്ള മറുപടിയുമായി അഖിലും എത്തി. അയാൾ പറയുന്നത് പാവപ്പെട്ടവന് പണക്കാരോടുള്ള പുച്ഛം അവസാനിക്കാൻ അവനും പണക്കാരനായാൽ മതിയെന്ന്. ആരും അറിയാത്തവൻ പ്രശസ്തിയുള്ളവരെ എതിർക്കുന്നത് അവസാനിപ്പിക്കാൻ അവനും പ്രശസ്തനായാൽ മതിയെന്ന്.
ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് പണവും പ്രശസ്തിയുമാണ് എല്ലാത്തിന്റെയും മാനദണ്ഡം എന്നാണ് അഖിൽ മാരാർ പറയുന്നത്. പണവും പ്രശസ്തിയും ഉണ്ടായാൽ പിന്നെ അവർ പറയുന്ന ഏത് മണ്ടത്തരങ്ങളും അംഗീകരിച്ച് മിണ്ടാതിരിക്കണമെന്നതായിരിക്കും അഖിൽ മാരാർ ഉദ്ദേശിക്കുന്നത്. മണ്ടത്തരങ്ങളും തെറ്റുകളും നിലപാടില്ലായ്മയും ആവർത്തിച്ച് ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുന്ന അഖിൽ മാരാർ ചോദിക്കുന്നു ഞാൻ എന്ത് തെറ്റാണ് ചെയ്തെന്ന്. തെറ്റ് ചൂണ്ടിക്കാണിച്ചാൽ ഞാൻ തിരുത്താൻ തയ്യാറാണെന്നും അയാൾ പറയുന്നുണ്ട്. പലരും ട്രോളുകളായിട്ടും കമന്റുകൾ ആയിട്ടും പ്രസ്താവനകളിലൂടെയും വീഡിയോകളിലൂടെയും അഖിൽ പറയുന്ന തെറ്റുകൾ ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. അതിനെ ഒന്നും അയാൾ ഒരിക്കലും അംഗീകരിക്കാൻ തയ്യാറായിട്ടില്ല എന്ന് മാത്രമല്ല അയാൾ വീണ്ടും വീണ്ടും ഇതൊക്കെ തന്നെ ആവർത്തിക്കുകയാണ്. അയാൾക്ക് തന്റെ തെറ്റുകൾ മനസ്സിലാക്കാൻ കഴിയുന്നില്ല എന്നത് ഒരു സത്യമാണ്.
അഖിൽ മാരാരുടെ രാഷ്ട്രീയ പ്രവേശനം ഒരു എടുത്തുചാട്ടവും ആരോടോ ഉള്ള ഒരു വാശി പോലെയും ആയിരുന്നു .കൊട്ടാരക്കരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ അയാൾ അതിയായി മോഹിച്ചിട്ടുണ്ടാകാം. അതിനായി അഖിൽ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസിന്റെ നേതൃനിരകളിൽ നിന്നൊന്നും തനിക്ക് അനുകൂലമായ ഒരു സമീപനവും ഇക്കാര്യത്തിൽ ഉണ്ടായില്ല, തന്റെ മോഹം പൂവണിയില്ല എന്ന് മനസ്സിലാക്കിയ അഖിൽ മാരാർ പതുക്കെ പതുക്കെ കളം മാറ്റി ചവിട്ടാൻ തുടങ്ങി. കോൺഗ്രസ് പ്രസ്ഥാനത്തെയും നേതാക്കളെയും അധിക്ഷേപിക്കാനും തുടങ്ങി. ഒപ്പം അതുവരെ അധിക്ഷേപ വർഷം ചൊരിഞ്ഞിരുന്ന സംഘപരിവാരുകാരെ സന്തോഷിപ്പിക്കാനുള്ള വാചകമടിയും തുടങ്ങിവെച്ചു. അപ്പോൾ സോഷ്യൽ മീഡിയയിലൂടെ ട്രോളുകൾ വന്നിരുന്നു എവിടെയോ ചാണകം മണക്കുന്നുണ്ടല്ലോ എന്ന് .
അതിൽ ഏറ്റവും നിലവാരമില്ലാത്തതും വിലകുറഞ്ഞതുമായ ഒരു കമന്റ് അഖിൽ മാരാരിൽ നിന്ന് വന്നത് കേരളത്തിലെ പ്രതിപക്ഷ നേതാവിനെതിരെ പറഞ്ഞതാണ്. വി ഡി സതീശിന്റെ മുഖം കണ്ടാൽ ചാണകം എറിയാൻ തോന്നുന്നു എന്നതായിരുന്നു അത്. അദ്ദേഹത്തെ നേരിട്ട് കണ്ട് സീറ്റുറപ്പിക്കാൻ ശ്രമിച്ച് അദ്ദേഹത്തോടൊപ്പം ഒരു വേദി പങ്കിട്ട ശേഷമാണ് ഇത് പറഞ്ഞതെന്ന് ഓർക്കണം. അതുവരെ അഖിൽ മാരാരുടെ അഭിപ്രായങ്ങളോട് പലർക്കും എതിർപ്പുണ്ടായിരുന്നുവെങ്കിലും വെറുപ്പില്ലായിരുന്നു. ഇതോടെ ഒരു വിഭാഗത്തിൻറെ വെറുപ്പ് കൂടി ഏറ്റുവാങ്ങേണ്ടി വന്നു.
മറ്റൊരു പാർട്ടിയിലേക്ക് ചേക്കേറിയ അഖിലിന്റെ വാക്കുകൾക്കും വാചകങ്ങൾക്കും ഘടനയിൽ മാറ്റം സംഭവിച്ചു. തന്റെ നിലപാടുകളെയും വാക്കുകളെയും എതിർക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനും സംബോധന ചെയ്യാനും തുടങ്ങി. സർവ്വവിജ്ഞാനകോശമെന്ന് സ്വയം വിശ്വസിക്കുന്ന അഖിലിനോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. സ്ത്രീകളുടെ പ്രസവം സംബന്ധിച്ചും അദ്ദേഹം വിവാദ പരാമർശം നടത്തി. അഖിൽ പറയുന്നത് തന്റെ ഭാര്യക്ക് അഞ്ചു കുഞ്ഞുങ്ങളെ വേണം എനിക് ഇനിയും പ്രസവിക്കണം എന്ന് പറയുന്ന ഭാര്യയാണ് എന്നോടൊപ്പം ജീവിക്കുന്നത് എന്നാണ്. ഇതിനടിയിൽ ട്രോളുകളുടെയും കമന്റുകളുടെയും പെരുമഴ തന്നെയായിരുന്നു. അയാളുടെ ഭാര്യക്കും മക്കൾക്കും എതിരെ സൈബർ ആക്രമണം കടുത്തു. ഇത് കണ്ട് വിഷമം സഹിക്കാൻ വയ്യാതെ അവരെയും കൂട്ടി സോഷ്യൽ മീഡിയയിൽ അഖിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം പൊട്ടിത്തെറിച്ചുകൊണ്ട് ഭീഷണി മുഴക്കി. എന്റെ ഭാര്യക്കും മക്കൾക്കും ചെറിയൊരു വിഷമം തോന്നുന്നത് എന്തെങ്കിലും ആരെങ്കിലും പറയുകയോ ട്രോളുകയോ ചെയ്യുന്നത് കണ്ടാൽ ഞാൻ കേസ് കൊടുക്കും കോടതി കയറ്റും എന്നായിരുന്നു അഖിലിന്റെ ഭീഷണി.
താങ്കളുടെ ഭാര്യയുടെയും കുട്ടികളുടെയും വിഷമവും സങ്കടവും ഒക്കെ ഞങ്ങൾക്കൊക്കെ മനസ്സിലാകുന്നുണ്ട്. ഒരു തെറ്റും ചെയ്യാത്ത അവരെ വിഷമിപ്പിക്കാനും അധിക്ഷേപിക്കാനും പാടില്ല എന്നാൽ അഖിൽ മാരാർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് താങ്കൾ ഇതുപോലെ ആക്ഷേപിച്ച അപമാനിച്ച ഒരുപറ്റം സ്ത്രീകൾ ഇവിടെ ഉണ്ടെന്ന് ഓർക്കുക. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത സ്ത്രീകളിൽ പലരും കിടക്ക പങ്കിട്ടാണ് അവസരം നേടിയതെന്ന് താങ്കൾ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത് മറന്നു കാണില്ലല്ലോ. ബിഗ് ബോസിൽ പങ്കെടുത്ത ശൈത്യയുടെ മാതാവ് അഖിലിന്റെ ഭീഷണി കേട്ട ശേഷം പറയുകയുണ്ടായി, അഖിൽ തന്റെ മകളെ അപമാനിച്ച് കണ്ണീര് കുടിപ്പിച്ചതിന് കയ്യും കണക്കുമില്ലെന്ന്. കർമ്മ എന്നൊന്നുണ്ട് അതാണ് ഇപ്പോൾ കാണുന്നതെന്ന്. നടിയെ ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയെ ആക്ഷേപിച്ച് നടത്തിയ പ്രസ്താവനകളെ കുറിച്ചൊന്നും ഞാൻ ഇവിടെ ഓർമിപ്പിക്കേണ്ടതില്ലല്ലോ. അങ്ങനെ എണ്ണിപ്പറയാവുന്ന എത്രയോ സംഭവങ്ങൾ അവരൊക്കെ കേസിനു പോയിരുന്നെങ്കിൽ അഖിലിന് പോലീസ് സ്റ്റേഷനിൽ നിന്നും കോടതിയിൽ നിന്നും ഇറങ്ങുവാൻ സമയമുണ്ടായിരിക്കുമോ.
അഖിൽ മാരാർ രാഷ്ട്രീയത്തിൽ ഇറങ്ങിയ സ്ഥിതിക്ക് ഒരു കാര്യം ഓർത്താൽ നന്നായിരിക്കും ,ഒരുകാലത്ത് ജനങ്ങൾ കൈവെള്ളയിൽ വെച്ചുകൊണ്ട് നടന്ന നേതാവായിരുന്നു പിസി ജോർജ്. യുഡിഎഫിനെയും എൽഡിഎഫിനെയും ഒറ്റയ്ക്ക് നിന്ന് പൊരുതിത്തോൾപ്പിച്ച ആൾ. ഇന്ന് അദ്ദേഹത്തിന്റെ അവസ്ഥ അഖിൽ മാരാരെ പോലുള്ളവർക്ക് ഒരു പാഠപുസ്തകം ആക്കാവുന്നതേയുള്ളൂ'












Click it and Unblock the Notifications