ചാർമിളയെ തളളി ബാബു ആന്റണി, 'ഒരു വർഷത്തെ പരിചയം മാത്രം, പ്രണയമല്ല, വിവാഹ റിസപ്ഷൻ കാർഡ് വരെ അടിച്ചിറക്കി'
പ്രണയബന്ധത്തെക്കുറിച്ചുളള നടി ചാർമിളയുടെ വെളിപ്പെടുത്തലുകൾക്ക് മറുപടിയുമായി നടൻ ബാബു ആന്റണി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ചാർമിളയുടെ പേര് പറയാതെ ബാബു ആന്റണി പ്രതികരിച്ചിരിക്കുന്നത്. നാല് വർഷം തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും ബാബു ആന്റണി വിവാഹം കഴിക്കാമെന്ന് വാക്ക് തന്നിരുന്നുവെന്നും ചാർമിള വെളിപ്പെടുത്തിയിരുന്നു.
പ്രണയം തകർന്നതിന് ശേഷം ചാർമിള കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയുണ്ടായി. എന്നാൽ നാല് വർഷം ഒരുമിച്ച് താമസിച്ചു എന്ന് പറയുന്നത് നുണയാണെന്നും 1 വർഷത്തെ പരിചയം മാത്രമേ തങ്ങൾ തമ്മിലുളളൂ എന്നും അത് പ്രണയമായിരുന്നില്ല എന്നുമാണ് ബാബു ആന്റണി പറയുന്നത്.
കരിയര്‍ തടസ്സപ്പെടാനുളള ഏതെങ്കിലും സംഭവം ഉണ്ടായോ എന്ന ചോദ്യത്തിനാണ് ബാബു ആന്റണിയുടെ മറുപടി. '' 1994ലാണ് അത് സംഭവിച്ചത്. ഒരു തെറ്റായ വ്യക്തിയെ സുഹൃത്താക്കി. അന്ന് താന്‍ സിംഗിളായിരുന്നു, സൗഹൃദങ്ങളുണ്ടായിരുന്നു. പക്ഷേ ഈ സംഭവം കുറച്ച് ടോക്‌സിക് ആയി തോന്നിയപ്പോള്‍ 1995ല്‍ അത് അവസാനിപ്പിച്ചു. അപ്പോള്‍ കുറേ വെല്ലുവിളികളും ഭീഷണികളുമൊക്കെ വന്നു. തനിക്ക് മുന്നിലുളള വഴി ആ വ്യക്തി പറയുന്നതിന് വഴങ്ങുക, എനിക്ക് ഇഷ്ടമില്ലാത്ത ഒരു ജീവിതം മുന്നോട്ട് കൊണ്ട് പോവുക, അല്ലെങ്കില്‍ എന്റെ ഇമേജ് കളഞ്ഞ് ലൈഫ് സംരക്ഷിക്കുക. അവസാനം താന്‍ ജീവിതം സംരക്ഷിക്കാമെന്ന് തീരുമാനിച്ചു.

സിംഗിളായിരിക്കുമ്പോള്‍ പല തരത്തിലുളള ബന്ധങ്ങളുണ്ടാകും, സുഹൃത്താവാം, ഡേറ്റിംഗിലാവാം. അത് പ്രണയത്തില്‍ കലാശിക്കണം എന്നില്ല. ഇത് പ്രണയത്തിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ടോക്‌സിക് ആണെന്ന് മനസ്സിലാക്കിയാല്‍ അതില്‍ നിന്ന് മാറാന്‍ സാധിക്കും.
ആ സാഹചര്യത്തില്‍ തനിക്ക് വിവാഹത്തിന് താല്‍പര്യം ഉണ്ടായിരുന്നില്ല. ആദ്യത്തെ പ്രണയത്തിന് ശേഷം സിനിമ മാത്രമായി മുന്നോട്ട് പോകാന്‍ തീരുമാനമെടുത്തിരുന്നു. പല റിസ്‌കുകളും എടുത്തിട്ടാണ് സിനിമയില്‍ നിന്നിരുന്നത്. തനിക്കൊരു ഗോഡ്ഫാദറൊന്നും സിനിമയില്‍ ഇല്ലായിരുന്നു. തനിയെ വഴി വെട്ടി വന്നവനാണെന്ന് പറയാം.
പ്രണയം വളരെ ആഴത്തിലുളളതാണ്. അത് പ്രണയമാണെന്നൊന്നും പറയാനാകില്ല. വിവാഹത്തിലേക്ക് എത്തില്ലെന്ന് താന്‍ അവരോട് വ്യക്തമാക്കിയിരുന്നു. തനിക്ക് തന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞ് നിരവധി പേര്‍ വരുമായിരുന്നു. ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ സൗഹൃദമുണ്ടാകും. എന്നാല്‍ മുന്നോട്ട് പോയിക്കഴിയുമ്പോള്‍ അത് സൗഹൃദത്തിന് പോലും അര്‍ഹമല്ലെന്ന് മനസ്സിലാകുമ്പോള്‍ പിന്മാറണം.
ആ ബന്ധം നാല് വര്‍ഷം ഒന്നും ഉണ്ടായിട്ടില്ല. ഈ ആളെ പരിചയപ്പെടുന്നത് കടല്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ ആ ബന്ധം തെറ്റായ ദിശയിലേക്കാണ് പോകുന്നത് എന്ന് മനസ്സിലായി. അറേബ്യയുടെ സമയത്ത് ആ ബന്ധം അവസാനിപ്പിച്ചു. ഒരു വര്‍ഷത്തെ പരിചയം മാത്രമേ ഉളളൂ. ഒരു അഭിമുഖത്തില്‍ അവര്‍ പറയുന്നത് കണ്ടു 4 വര്‍ഷം ഒരുമിച്ച് ജീവിച്ചിരുന്നു എന്ന്.
ഇത് 32 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. തന്റെ വരവ് ചിലര്‍ക്കൊരു ഭീഷണിയായി തോന്നി അവരും പത്രക്കാരും ചേര്‍ന്ന് ഇത് വലുതാക്കി. നാനയുടെ ഒരു അഭിമുഖത്തില്‍ താനും അവരും ഉളളപ്പോള്‍ താന്‍ പറഞ്ഞിരുന്നു ഇത് അങ്ങനെയുളള ഒരു ബന്ധം അല്ലെന്നും വിവാഹത്തിലേക്ക് താല്‍പര്യം ഇല്ലെന്നും. 5-6 വര്‍ഷം ചില മാധ്യമങ്ങള്‍ ഇതേക്കുറിച്ച് എഴുതിക്കൊണ്ടിരുന്നു. താന്‍ തിരിച്ച് വരരുത് എന്ന് ആര്‍ക്കോ നിര്‍ബന്ധം ഉളളത് പോലെ.
പാം ഗ്രൂ എന്ന ഹോട്ടലില്‍ വെഡ്ഡിംഗ് റിസപ്ഷന്‍ ഉണ്ടെന്ന് പറഞ്ഞ് കാര്‍ഡ് വരെ അടിച്ചു. അന്ന് താന്‍ അമേരിക്കയിലാണ്. പാം ഗ്രൂവില്‍ ചായ കുടിക്കാന്‍ പോലും താന്‍ ഇതുവരെ പോയിട്ടില്ല. ഈ 30 വര്‍ഷവും മിണ്ടിയിട്ടില്ല ഇതിനെക്കിറിച്ച്. ആ ബന്ധം തനിക്ക് പറ്റിയ ഒരു തെറ്റായിരുന്നു. ചെളിവെള്ളത്തില്‍ ചാടിയാല്‍ നമ്മുടെ ദേഹത്തും ചെളിയാകും. പിന്മാറിയാല്‍ കരിയര്‍ നശിപ്പിക്കുമെന്നും ഇമേജ് നശിപ്പിക്കുമെന്നും തന്നെ ഭീഷണിപ്പെടുത്തിയിരുന്നു''.














Click it and Unblock the Notifications