Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതൊരു സീക്രട്ട് മിഷൻ പോലെ, റൂമെടുത്തത് മറ്റൊരു പേരിൽ, ബോധം കെട്ട് വീഴുമെന്ന് കരുതി, രാത്രി മൊത്തം കരഞ്ഞു:ഭാവന

മലയാളത്തിന്റെ പ്രിയതാരം ഭാവനയെ 2017ന് ശേഷം ഏകദേശം നാല് വര്‍ഷക്കാലത്തോളം പൊതുവേദികളിലോ, മലയാളം സിനിമകളിലോ പ്രേക്ഷകര്‍ കണ്ടിരുന്നില്ല. മലയാളം സിനിമകളിലേക്ക് ആഷിഖ് അബുവും പൃഥ്വിരാജും ജയസൂര്യയും അടക്കമുളളവര്‍ വിളിച്ചിട്ടും വരാന്‍ ഭാവന വിസമ്മതിച്ചു. ആ സമയത്ത് മമ്മൂട്ടി ചിത്രത്തിലേക്ക് വിളിച്ചിട്ട് പോലും താന്‍ നിരസിക്കുകയായിരുന്നുവെന്ന് ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറയുന്നു.

പൊതുവേദികളിലേക്കും മലയാള സിനിമയിലേക്കും ഉറച്ച ചുവടുകളോടെ ഭാവന റീ എന്‍ട്രി നടത്തിയ വര്‍ഷമായിരുന്നു 2022. ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ മുഖ്യാതിഥിയായി ഭാവന എത്തിയപ്പോള്‍ ഉയര്‍ന്ന കരഘോഷം ആരും മറന്ന് കാണാനിടയില്ല. സംവിധായകന്‍ രഞ്ജിത്ത് ഭാവനയെ വേദിയിലേക്ക് വിളിച്ചപ്പോള്‍ കാണികള്‍ അക്ഷരാര്‍ത്ഥത്തില്‍ ആര്‍പ്പ് വിളിച്ചു.

ഭാവനയുടെ മുഖത്ത് എന്നുമുണ്ടായിരുന്ന ആ നിറഞ്ഞ ചിരിയോടെ അവര്‍ വേദിയിലേക്ക് വന്നു, സദസ്സിനെ നോക്കി കൈ കൂപ്പി. ഭാവന പ്രസംഗിക്കുമ്പോഴും ആളുകള്‍ വമ്പിച്ച കരഘോഷം മുഴങ്ങി. ഞങ്ങളൊപ്പമുണ്ട് എന്നതിന്റെ ഉച്ചത്തിലുളള പ്രഖ്യാപനം പോലെ ആയിരുന്നു ആ നിലയ്ക്കാത്ത കയ്യടികള്‍. മുഖത്തെ തന്റെ ചിരിക്ക് പിന്നിൽ എന്തായിരുന്നുവെന്നും അന്നത്തെ ദിവസം തന്റെ ജീവതത്തില്‍ വരുത്തിയ മാറ്റം എന്തായിരുന്നുവെന്നും ഭാവന പറയുന്നു.

bhavana

''ആ സംഭവം എനിക്ക് വളരെ അധികം ആത്മവിശ്വാസം പകര്‍ന്നതാണ്. കാരണം അതുവരെ ഞാനൊരു കൊക്കൂണിനകത്ത് ഇരിക്കുകയായിരുന്നു. സ്വയം സംരക്ഷിച്ച് കൊണ്ട്. അദൃശ്യമായ ഒരു ചുമരിന് അകത്തായിരുന്നു ഞാന്‍. വളരെ അടുത്ത ആളുകളോട് മാത്രമായിരുന്നു സംസാരിച്ചിരുന്നത് പോലും.

ഐഎഫ്എഫ്‌കെയിലേക്ക് തന്നെ വിളിപ്പോള്‍ വരുന്നേ ഇല്ല, അങ്ങനെയൊരു കാര്യം ചിന്തിക്കുക പോലും വേണ്ട എന്നാണ് അവരോട് പറഞ്ഞത്. പക്ഷേ എന്നെ നിര്‍ബന്ധിച്ച് കൊണ്ടിരുന്നു. അദ്ദേഹം ഒരു മുതിര്‍ന്ന സംവിധായകന്‍ ആയത് കൊണ്ട് തന്നെ തനിക്ക് വല്ലാതെ അങ്ങ് എതിര്‍ത്ത് പറയാനും സാധിച്ചില്ല. ഞാന്‍ വലിയ ആശയക്കുഴപ്പത്തിലായി, പരിഭ്രമത്തിലായി എന്ത് ചെയ്യുമെന്ന്. ഒത്തിരി പേരൊട് ചോദിച്ചു എന്താണ് ചെയ്യുക എന്ന്.

എല്ലാവരും പറഞ്ഞത് പോകണം എന്നാണ്. പക്ഷേ അവര്‍ക്കൊക്കെ പറയാന്‍ എളുപ്പമാണ്. കേരളത്തില്‍ പോയി ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുക എന്നത് എന്നെക്കൊണ്ട് സാധിക്കില്ല എന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ നല്ലവരായ നിരവധി ആളുകള്‍ തന്നെ വിളിച്ച് പങ്കെടുക്കണം എന്ന് പറഞ്ഞു. അങ്ങനെയാണ് ആ തീരുമാനത്തിലേക്ക് എത്തിയത്.

സ്റ്റേജിലേക്ക് എങ്ങനെ കയറിയെന്ന് ഇപ്പോഴും അറിയില്ല. ബോധം കെട്ട് വീഴുമെന്ന് വരെ പേടിച്ചു. ഞാന്‍ പങ്കെടുക്കുന്നുണ്ട് എന്നുളള വിവരം പരസ്യമാക്കിയിരുന്നില്ല. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയുമായിരുന്നുളളു. സീക്രട്ട് മിഷന്‍ പോലെ ആയിരുന്നു അത്. ഫ്‌ളൈറ്റും റൂമും എല്ലാം അവര്‍ തന്നെ ബുക്ക് ചെയ്തു, അതും മറ്റൊരു പേരില്‍. റെഡിയായി പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോയി.

ബാക്ക് സ്‌റ്റേജില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ശരീരം മൊത്തത്തില്‍ തണുത്തു. ഇത് എന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കില്ല എന്ന് തന്നെ തോന്നി. ബീന പോള്‍ ചേച്ചി വന്ന് പറഞ്ഞു, പേടിക്കണ്ട ഞങ്ങളൊക്കെ ഇവിടെ ഉണ്ട് എന്ന്. പുറത്ത് ആളുകളുടെ ശബ്ദം തനിക്ക് കേള്‍ക്കാമായിരുന്നു. എന്റെ പേര് വിളിച്ചപ്പോള്‍ എല്ലാം ബ്ലാങ്ക് ആയി.

ആരൊക്കെയോ പോകൂ പോകൂ എന്ന് പറഞ്ഞു. ഞാന്‍ വേദിയിലേക്ക് പോയി. ഞാന്‍ ഓകെയാണ് എന്നുളള മുഖം മൂടി എടുത്ത് അണിഞ്ഞു, ആളുകളെ നോക്കി കൈ കൂപ്പി. ആ ജനക്കൂട്ടത്തേയും ആ കയ്യടിളേയും കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ ഇമോഷണല്‍ ആകും. അതൊരു ബ്രേക്കിംഗ് പോയിന്റ് ആയിരുന്നു. എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ച് എന്നെ സ്വീകരിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

എനിക്കത് വിശ്വസിക്കാനായില്ല. ഞാന്‍ തനിച്ചല്ല എന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷമായിരുന്നു അത്. ഇത്രയധികം ആളുകള്‍ തനിക്ക് ഒപ്പമുണ്ട്. അത് വരെ താനൊരു ഗുഹയില്‍ ജീവിക്കുന്നത് പോലെ ആയിരുന്നു. ആ വേദി എനിക്ക് വളരെ അധികം കരുത്ത് പകര്‍ന്നു. അതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. കരച്ചില്‍ അടക്കിപ്പിടിച്ചാണ് ഞാന്‍ അന്ന് ചിരിക്കുന്ന മുഖത്തോടെ അവിടെ ഇരുന്നത്. വളരെ കുറച്ചേ സംസാരിച്ചുളളു..

തിരിച്ച് ബാക്ക് സ്‌റ്റേജിലേക്ക് പോയി ഞാന്‍ പൊട്ടിക്കരഞ്ഞു. കമല്‍ സാര്‍ എന്നെ ചേര്‍ത്ത് പിടിച്ച് സാരമില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ സാധിച്ചില്ല. ഈ സ്‌നേഹവും പിന്തുണയും ഞാന്‍ ആഗ്രഹിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞ ദിവസം കൂടിയായിരുന്നു അന്ന്. മുറിയിലേക്ക് പോയ ശേഷം ഞാന്‍ മണിക്കൂറുകളോളം കരഞ്ഞു. ആ രാത്രി മുഴുവന്‍ ഞാന്‍ അമ്മയേയും നവീനേയും സുഹൃത്തുക്കളേയും വിളിച്ച് കരയുകയായിരുന്നു. ഒന്നും പറഞ്ഞില്ല, അവര്‍ ഞാന്‍ കരയുന്നത് കേട്ടിരുന്നു. എന്റെ മേക്കപ്പ് ചെയ്യുന്ന ജീന ചേച്ചി തന്നെ ചേര്‍ത്ത് പിടിച്ച് സമാധാനിപ്പിക്കുകയായിരുന്നു. അതൊട്ടും എളുപ്പമായിരുന്നില്ല'', ഭാവന പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+