അയാൾ ഒറ്റുമെന്ന് പാവം ദിലീപ് കരുതിക്കാണില്ല;നടൻ്റെ വീട് പാലുകാച്ചൽ അന്ന് നടന്നിരുന്നില്ല';ശാന്തിവിള ദിനേശ്
നടി കേസിൽ ദിലീപിനെതിരെ ബാലചന്ദ്രകുമാർ കൊടുത്ത മൊഴികൾ ഓരോന്നും കോടതിയിൽ തകർന്നടിഞ്ഞുവെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. കോടതി പല ചോദ്യങ്ങൾ ഉയർത്തിയപ്പോഴും വാമൊഴി മാത്രമാണ് ബാലചന്ദ്രകുമാറിന് തെളിവായി ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം
' ദിലീപിന്റെ ഗുരുനാഥൻ വരെ പറയുന്നു അതിജീവിതയ്ക്ക് നീതി കിട്ടിയിട്ടില്ലെന്ന്. നീതി കിട്ടണമെങ്കിൽ ദിലീപിനെ ശിക്ഷിക്കണം. ഇതൊക്കെ ദിലീപ് അറിയുന്നുണ്ടോ എന്നാണ് എനിക്ക് സംശയം. സൂപ്പർ ഹിറ്റുകൾ നൽകിയ എത്രയോ സുഹൃത്തുക്കൾ ദിലീപിന് ഉള്ളപ്പോൾ, ജോഷി സാറിനെയും സത്യൻ അന്തിക്കാടിനെയും പോലുള്ള സൂപ്പർ ഹിറ്റ് സിനിമകൾ എടുക്കുന്ന വലിയ സംവിധായകർ കൂടെയുണ്ടായിരിക്കെ, ഒരു പൊട്ടപ്പടം ചെയ്ത കാഞ്ഞിരംകുളം മുത്തുവിനെ വീട്ടിൽ കയറ്റി പൊറുതിയാക്കിയതും ലക്ഷങ്ങൾ കൊടുത്തതും അയാൾ ചിന്തിച്ചതും-ഇതൊക്കെ എന്തിനാണ് ഇയാൾ ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

വ്യാസൻ ഇടവനക്കാടും റോഷൻ ചിറ്റിയൂരും ഒക്കെ ഉണ്ടായിരിക്കെ ഈ പിക്‌പോക്കറ്റുകാരനെ ഇങ്ങനെ കൊണ്ടുനടക്കണമെന്ന് ദിലീപിനോട് ആരും ചോദിച്ചതുമില്ല. ഇവൻ നാളെ ഒറ്റുമെന്ന് പാവം ദിലീപ് കരുതിയിരിക്കില്ല. 'ദിലീപ് സാർ, ദിലീപ് സാർ' എന്ന് പറഞ്ഞ് പിറകെ നടന്ന് തന്റെ സ്വകാര്യതകൾ നാളെ വിറ്റെടുക്കാനായി ചോർത്തുകയാണ് ഈ എർത്ത് എന്ന് ദിലീപും ചിന്തിച്ചില്ല. അതാരും ചിന്തിക്കില്ല.
2017-ലാണ് കേസിന്റെ തുടക്കം. സാക്ഷിവിസ്താരം, അന്വേഷണം ഒക്കെ കഴിഞ്ഞു കോടതി വിചാരണ പൂർത്തിയാക്കാൻ ഇനി അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ മാത്രം വിസ്തരിച്ചാൽ മതി എന്ന ഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് പല കാരണങ്ങൾ പറഞ്ഞ് അദ്ദേഹം വിചാരണയ്ക്ക് ചെല്ലാതെ നീട്ടി നീട്ടി കൊണ്ടുപോയത്. അപ്പോഴാണ് 'നമ്മുടെ ബാലൻ' എന്ന മുത്തു വരുന്നത്-വെളിപ്പെടുത്തലുമായി, ഡിജിറ്റൽ തെളിവുകളുമായി. എല്ലാം കോടതിയിൽ എത്തിക്കുന്നു. വീണ്ടും അന്വേഷണം തുടരുന്നു-മൂന്നു വർഷം. തൽക്കാലത്തേക്ക് ബൈജു പോലീസിന് സമാധാനമായി. വിചാരണ നേരിടാതെ മൂന്നു വർഷം കേസ് നീണ്ടു, അല്ലെങ്കിൽ നീട്ടി.
ബാലൻ കൊണ്ടുവന്ന തെളിവുകൾ ദിലീപിനെ പൂട്ടുമെന്ന് കരുതി പ്രോസിക്യൂഷൻ തുള്ളിച്ചാടിയതാണ്. റിട്ടയർഡ് ഡി.വൈ എസ്.പി സ്വപ്നം കണ്ട കണക്ക് ദിലീപ് ചുരുങ്ങിയത് 20 വർഷം അഴിക്കുള്ളിൽ കിടക്കും എന്നാണ്. 55 വയസ്സുണ്ടെങ്കിൽ 75 വയസ്സുവരെ കിടന്നാൽ പിന്നെ അയാളെ കൊണ്ട് സിനിമയ്ക്ക് ഒരു ഗുണവുമില്ലല്ലോ. പക്ഷേ മനപ്പായസം അടപടലം കരിഞ്ഞുപോയി.
2016 ഡിസംബർ 26-ന് യേശുദേവൻ ജനിച്ചു വീണതിന്റെ പിറ്റേന്ന് ആലുവയിലെ ദിലീപിന്റെ പുതിയ വീട്ടിൽ പാലുകാച്ചൽ നടന്നിരുന്നത്രേ. മുത്തുവിനെ മാത്രം ഗസ്റ്റായി ക്ഷണിച്ച പാലുകാച്ചൽ. മുത്തു പോയെന്നും പറയുന്നു. അവിടെ വെച്ച് മുത്തു കണ്ടത് ഒരാളെ-സാക്ഷാൽ പൾസർ സുനിയെ. പൾസർ പരസ്യമായി ദിലീപിനോട് സംസാരിച്ച ശേഷം പുറത്തിറങ്ങി. കയ്യിലുണ്ടായിരുന്നത് ഒരു കെട്ട് നോട്ട്. അഡ്വാൻസ് വാങ്ങാൻ വന്നതാണ് പൾസർ; ഒരു കെട്ട് നോട്ടാണ് ദിലീപ് പരസ്യമായി എടുത്ത് കൊടുത്തത്. ദിലീപിനോട് യാത്ര പറഞ്ഞിറങ്ങിയ പൾസർ, സ്വിഫ്റ്റിൽ കയറും മുമ്പ് ദിലീപിന്റെ അനിയൻ അനുപുമായും സംസാരിച്ചു എന്നും മുത്തു കണ്ടത്രേ.
ഇതിലെ തമാശ എന്താണെന്ന് വെച്ചാൽ 2016 ഡിസംബർ 26-ന് ദിലീപിന്റെ വീട്ടിൽ പാലുകാച്ചൽ നടന്നിട്ടില്ല. കാരണം പണി തീർന്നിട്ടില്ല. തീരാത്ത വീടിന്റെ പാലുകാച്ചലിന് ദിലീപ് ക്ഷണിച്ചു, താൻ പോയി എന്നാണ് മുത്തു അന്വേഷണ ഉദ്യോഗസ്ഥർക്കും കോടതിയിലും മൊഴി നൽകിയത്. ദിലീപിനെ പോലെ വലിയൊരു താരം തന്റെ വീട് പാലുകാച്ചൽ നടത്താൻ ഈ മുത്തുവിനെ മാത്രം വിളിക്കാൻ ഇവൻ ആര് എന്നാണ് ചോദിക്കേണ്ടത്. ദിലീപിനെ പോലെ ഒരു സെലിബ്രിറ്റിയുടെ ഇത്തരം ചടങ്ങ് രഹസ്യമായി നടത്താൻ കുറഞ്ഞത് ബന്ധുക്കളും ലാൽ ജോസ് അടക്കമുള്ള സുഹൃത്തുക്കളും എങ്കിലും ഉണ്ടാകില്ലേ? റോഷൻ ചിറ്റിയൂരും വ്യാസൻ ഇടവനക്കാടും എങ്കിലും അവിടെ ഉണ്ടാകേണ്ടതല്ലേ? ഇവരാരുമില്ല; കാഞ്ഞിരംകുളം മുത്തു മാത്രമാണ് വിവിഐപി ആയി അവിടെ ഉണ്ടായിരുന്നതത്രേ.
പിന്നെ പൾസർ വന്നതിനും കാശ് കൊടുത്തതിനും ചുവന്ന സ്വിഫ്റ്റിൽ കയറി പോയതിനും എന്തെങ്കിലും തെളിവുണ്ടോ എന്ന് കോടതി മുത്തുവിനോട് ചോദിച്ചപ്പോൾ, ഒരു തെളിവുമില്ല-വാമൊഴി മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു. ആഹാരം കഴിക്കുന്നത് വരെ ടാബിൽ റെക്കോർഡ് ചെയ്യുന്നവൻ പൾസറിന്റെ ഒരു 10 സെക്കൻഡ് ദൃശ്യവും എടുക്കാത്തത് എന്തുകൊണ്ടാണ്? അതാണ് നമ്മൾ ചോദിക്കേണ്ടത്.വീട് പാലുകാച്ചലിന് ആരെയൊക്കെ ക്ഷണിക്കണമെന്നത് ഗൃഹനാഥന്റെ തീരുമാനമാണ്; മുത്തുവിനെ മാത്രം ക്ഷണിച്ചാൽ മതിയെന്നാണ് ദിലീപിന്റെ തീരുമാനം എങ്കിൽ, അങ്ങനെ ഒരു തീരുമാനം എടുത്തതിന് തെറ്റ് പറയാൻ പറ്റില്ലല്ലോ എന്നാണ് കേസ് അന്വേഷിക്കുന്ന ബൈജു പൗലോസ് കോടതിയിൽ ഉന്നയിച്ച ന്യായം.
2016 ഡിസംബർ 26-ന് ദിലീപിന്റെ വീട്ടിൽ പാലുകാച്ചൽ നടന്നിട്ടില്ല; വീട് അപ്പോൾ പണി തീർന്നിട്ടില്ല. അപ്പോൾ മുത്തു പറയുന്നത് 25-നായിരുന്നു പാലുകാച്ചൽ, അന്ന് തനിക്ക് പോകാൻ പറ്റാത്തതിനാലാണ് 26-ന് പോയതെന്നാണ്. കാരണം ഭാര്യ ക്രിസ്ത്യാനിയാണ്, ഇയാൾ ഹിന്ദു നാടാർ. ക്രിസ്മസ് ഉള്ളപ്പോൾ എങ്ങനെ പോകും? അതുകൊണ്ട് ക്രിസ്മസ് ആഘോഷിച്ചിട്ട് പിറ്റേ ദിവസം പോയെന്നാണ് അദ്ദേഹം പറയുന്നത്.എല്ലാം ചേർത്തുനോക്കുമ്പോൾ, മുത്തുവിന്റെ ഫോണിൽ പാലുകാച്ചലിന്റെ ഒരു ഫോട്ടോയും വീഡിയോയും ഒന്നുമില്ല. എന്നാൽ മുത്തുവിന്റെ ഫോണിൽ നിന്ന് ദിലീപിന് 2016 ഡിസംബർ 26-ന് ഒരു മെസ്സേജ് അയച്ചിട്ടുണ്ട്. മുത്തു വിചാരിച്ചു ഇത് മാറ്റിക്കളഞ്ഞാൽ മാഞ്ഞുപോകുമല്ലോ എന്ന്. ഫോറൻസിക് പരിശോധനയിൽ ആ മെസ്സേജ് കണ്ടെത്തി-"ഞാൻ അങ്ങോട്ട് വന്നോട്ടേ?", "വന്നാൽ കാണാൻ സമയം ഉണ്ടാവുമോ?" എന്നൊക്കെയാണ് അയച്ചത്.
പാലുകാച്ചലിന് ക്ഷണിച്ചിട്ടുണ്ടെങ്കിൽ 'ഞാൻ ഒന്ന് വന്നോട്ടേ' എന്നോ 'കാണാൻ സമയം ഉണ്ടാവുമോ' എന്നോ ആരെങ്കിലും മെസ്സേജ് അയക്കുമോ എന്ന് കോടതി ചോദിച്ചു. ഇതിൽ നിന്നുതന്നെ പാലുകാച്ചൽ നടന്നിട്ടില്ലെന്നും മുത്തു ക്ഷണിക്കപ്പെട്ട് പോയതല്ലെന്നും, മറിച്ച് വന്നോ എന്ന് ചോദിച്ചതാണെന്നും മനസ്സിലാക്കാം. പോരാത്തതിന്, ബൈജു പൗലോസ് നൽകിയ മൊഴിയിൽ മുത്തുവിന്റെ പാലുകാച്ചൽ എന്നൊന്നുമില്ല; ഈ പറയുന്ന മൊഴിയല്ലാതെ ഒരു തെളിവും ഞങ്ങളുടെ കൈയിൽ കിട്ടിയിട്ടില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അപ്പോൾ അതും പൊളിഞ്ഞു'.












Click it and Unblock the Notifications