'ഇത് വ്യക്തിഹത്യ,എന്നാലല്ലേ അവർക്ക് പണം ലഭിക്കൂ,അവരും ഇതുകൊണ്ടാണ് ജീവിക്കുന്നത്';തുറന്നടിച്ച് ദിലീപ്
സിനിമ റിവ്യൂകൾക്കെതിരെ തുറന്നടിച്ച് നടൻ ദിലീപ്. തൻ്റെ ഏറ്റവും പുതിയ സിനിമയായ 'ഭഭബ'യുമായി ബന്ധപ്പെട്ട നെഗറ്റീവ് റിവ്യൂകൾക്കെതിരെയാണ് ദിലീപിൻ്റെ പ്രതികരണം. ഇപ്പോൾ നടക്കുന്നത് വ്യക്തിഹത്യ ആണെന്നും അല്ലാതെ വിമർശനം അല്ലെന്നും ദിലീപ് പറഞ്ഞു. റിവ്യൂവർമാർ പലപ്പോഴും സിനിമയെ കൊല്ലുകയാണെന്നും ഇത് സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ് വരുത്തിവെയ്ക്കുന്നതെന്നും ദിലീപ് പറഞ്ഞു. നടൻ്റെ വാക്കുകളിലേക്ക്
'ഈ പരിപാടി തുടങ്ങിയിട്ട് കുറെ കാലമായി, ലാസ്റ്റ് ഇതിന് മുമ്പ് ഇറങ്ങിയ സിനിമ പ്രിൻസ് ആൻ്റ് ഫാമിലിയാണ്. ആ സിനിമയ്ക്ക് സംഭവിച്ചത് നിങ്ങളെല്ലാം കണ്ടതാണ്. പക്ഷെ ആ സിനിമ കണ്ട ആളുകളാണ് അവർക്കെതിരെ ഭയങ്കരമായിട്ട് രോഷാകുലരാവുകയും ഈ സിനിമയെ മോശമാക്കുന്നതിനെതിരെ പ്രതികരിച്ചതും. ഈ സിനിമ ഒരു ലോജിക്കും ഇല്ലാത്തതാണ് ഇത് വെറുതെ ആഘോഷിക്കാനുള്ളതാണ് ഇതിൽ മഹത്തരമായ കഥയില്ല എന്നെല്ലാം എല്ലാം നമ്മൾ പറഞ്ഞിട്ട് തന്നെയാണ് ഈ സിനിമ ഇറക്കിയിട്ടുള്ളത്. പിന്നെ അതിന്റെ റിവ്യൂ നെഗറ്റീവ് പറയുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. പിന്നെ അങ്ങനെ പറഞ്ഞാലാണ് അവർക്ക് പൈസ കിട്ടുള്ളൂ. അത് കാണാൻ അവർക്ക് ആളുകൾ ഉണ്ടാവും. ഓരോ ക്ലിക്കിലും അവർക്ക് കിട്ടുന്നത് ഡോളേഴ്സ് ആണ്. ഈ സിനിമ കൊണ്ട് തന്നെയാണ് അവരും ജീവിക്കുന്നത്.

പക്ഷേ നമ്മുടെ സിനിമകളെ സ്നേഹിക്കുന്ന ആൾക്കാര് അല്ലെങ്കിൽ നമ്മുടെ സിനിമയിൽ വിശ്വാസമുള്ള ആൾക്കാര് അതൊന്നും ശ്രദ്ധിക്കാതെ തിയേറ്ററിലേക്ക് വരുന്നുണ്ട്. ഞാൻ ഇതുവരെയും റേറ്റിംഗ് നോക്കിയിട്ടോ ഒരു അഭിപ്രായം കേട്ടിട്ടല്ല സിനിമക്ക് പോകുന്നത്. റിവ്യൂ പറയുന്ന ആൾക്കാർക്ക് അവരുടേതായ ഒരു അജണ്ട ഉണ്ടാവും. പല ആർട്ടിസ്റ്റുകളുടെ പല ഡയറക്ടേഴ്സിന്റെ സിനിമകളെ റിവ്യൂ പറഞ്ഞു കൊന്നിട്ട് ഇതിന്റെ ഒരു സ്ട്രെസ്സും സ്ട്രെയിനും ഇല്ലേ, ഒരു സംവിധായകൻ അയാൾക്ക് തോന്നുന്ന അയാള് കാണുന്ന അയാളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമ്പോൾ ഒരുപാട് ആളുകൾ അതിന്റെ കൂടെ നിന്ന് അത് സ്ക്രീനിലേക്ക് കൊണ്ടുവരുന്നു. സത്യമാണ് നമ്മൾ 150 കുടി കൊടുക്കുമ്പോൾ ആ സിനിമ ഇഷ്ടമായോ ഇല്ലയോ എന്ന് തീരുമാനിക്കാനുള്ള റൈറ്റ്സ് ഒക്കെ ഉണ്ട് .പക്ഷേ അത് അടിച്ചേൽപ്പിക്കുക എന്ന് പറയുമ്പോഴാണ് അതിന്റെ ഒരു സങ്കടം.
അത് ഒരുപാട് പേര് ബാധിക്കുന്നുണ്ട്. സർക്കാരിനെ ബാധിക്കുന്നില്ലേ.
എത്രയോ ആൾക്കാർക്ക് കിട്ടേണ്ട ഗുണങ്ങളെയാണ് ഒരു റിവ്യൂവിന്റെ പേരിൽ ഒരു സിനിമ പരാജയപ്പെട്ട് പോയിട്ടുണ്ടെങ്കിൽ സംഭവിക്കുക. ആ സിനിമയക്ക് റിവ്യൂ ഭയങ്കര കുറച്ചാട്ടോ അതിനാൽ ഞങ്ങൾ പോയില്ല എന്ന് പറയുമ്പോൾ ആ സിനിമയ്ക്ക് കളക്ഷൻ കുറയുന്നു ആ സിനിമ തിയേറ്ററിൽ നിന്ന് പോകുന്നു, എന്തിനാ നമ്മൾ ഇങ്ങനെ ഇത്ര നെഗറ്റീവ് ആയിട്ട് ചെയ്യുന്നത്. ക്രിട്ടിസിസം അല്ല വ്യക്തിഹത്യ ആണല്ലോ നടന്നുകൊണ്ടിരിക്കുന്നത്. ക്രിട്ടിസിസം നമുക്ക് കണ്ടാൽ മനസ്സിലാകും ഇത് അതല്ലല്ലോ' ദിലീപ് പറഞ്ഞു.
ദിലീപിനെ പ്രധാന കഥാപാത്രമാക്കി ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ഭഭബ. സിനിമയ്ക്കെതിരെ ഒരു വലിയ വിഭാഗം പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. സിനിമയിൽ റേപ്പ് ജോക്ക് പ്രോത്സാഹിപ്പിക്കുന്നവെന്നതടക്കമുള്ള വിമർശനങ്ങളാണ് ഉയർന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെടുത്തിയുള്ള പരാമർശങ്ങളും ചിത്രത്തിലുണ്ടെന്ന വിമർശനങ്ങളും ഉണ്ടായിരുന്നു. എന്നാൽ സിനിമ ആരേയും വ്യക്തിപരമായി വിമർശിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നാണ് സിനിമയുടെ കഥയൊരുക്കിയ ഫഹീമും നടിയും ഭാര്യയുമായനൂറിനും പ്രതികരിച്ചത്. ചിത്രം പൂർണമായി സ്പൂഫ് ആണെന്നും സിനിമയെ സിനിമയായി മാത്രം കാണണമെന്നും ഇരുവരും പറഞ്ഞു.












Click it and Unblock the Notifications