Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌ക്രീനിലെ 'കുലപുരുഷന്മാര്‍'; ചിരഞ്ജീവിയുടെ പ്രസ്താവന സ്ത്രീവിരുദ്ധം; തെലുങ്കില്‍ വിവാദം കത്തുന്നു

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ പുതിയ പ്രസ്താവന ടോളിവുഡില്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളാണ് ഇതുമായി ബന്ധപ്പെട്ടു നടക്കുന്നത്. തെലുങ്ക് സിനിമയില്‍ 'കാസ്റ്റിംഗ് കൗച്ച്' ഇല്ലെന്ന അദ്ദേഹത്തിന്റെ അവകാശവാദമാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്. ആര്‍ക്കെങ്കിലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അവരുടെ തന്നെ തെറ്റാണെന്നു കൂടി മുതിര്‍ന്ന താരം പറഞ്ഞുവച്ചതോടെ സ്ത്രീകളടക്കം നിരവധി പേരാണ് ചിരഞ്ജീവിക്കെതിരേ തിരിഞ്ഞിരിക്കുന്നത്. ഗായിക ചിന്മയി ശ്രീപാദ രൂക്ഷമായ ഭാഷയിലാണ് ചിരഞ്ജീവിയുടെ പ്രസ്താവനയെ വിമര്‍ശിച്ചത്.

ഹൈദരാബാദില്‍ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ചിരഞ്ജീവിയുടെ ഈ വിവാദ പരാമര്‍ശം. തെലുങ്ക് സിനിമയെ ഒരു 'കണ്ണാടി'യോടാണ് ചിരഞ്ജീവി ഉപമിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:

'തെലുങ്ക് സിനിമാ വ്യവസായം ഒരു കണ്ണാടി പോലെയാണ്; നിങ്ങള്‍ എന്ത് നല്‍കുന്നുവോ അത് നിങ്ങള്‍ക്ക് തിരികെ ലഭിക്കും. അതുകൊണ്ട് ധൈര്യത്തോടെ സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ ഉറച്ച തീരുമാനത്തോടും കഠിനാധ്വാനത്തോടും കൂടി വരൂ. ഇതൊരു മികച്ച മേഖലയാണ്. ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും ഇവിടെ എല്ലാവര്‍ക്കും വളരാന്‍ സാധിക്കും.

chiranjeevi

സിനിമാ വ്യവസായത്തില്‍ കാസ്റ്റിംഗ് കൗച്ച് എന്നൊന്നില്ല. എല്ലാം നിങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കും. ആര്‍ക്കെങ്കിലും സിനിമാ മേഖലയില്‍ നിന്ന് കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അവരുടെ തന്നെ തെറ്റാണെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. നിങ്ങള്‍ ഗൗരവത്തോടെയും പ്രൊഫഷണലായും പെരുമാറിയാല്‍ ആരും നിങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കില്ല. ധൈര്യവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ആര്‍ക്കും ഇവിടെ വളരാം.

സിനിമയിലെ ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും ലോകമെമ്പാടും ചര്‍ച്ചയാകുമ്പോഴാണ് ആ ചര്‍ച്ചകളുടെ ഗൗരവം പോലും ചോര്‍ത്തുന്ന മട്ടിലുള്ള ചിരഞ്ജീവിയുടെ പ്രസ്താവന വന്നത്. ചൂഷണം ചെയ്യപ്പെടുന്നത് ഇരയുടെ തെറ്റാണ് എന്ന മട്ടിലാണ് ഈ മുതിര്‍ന്ന താരം പറഞ്ഞുവയ്ക്കാന്‍ ശ്രമിക്കുന്നത്. ചിരഞ്ജീവിയുടെ നിലപാട് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചു. ആക്രമിക്കപ്പെട്ടവരെ വീണ്ടും കുറ്റപ്പെടുത്തുന്ന രീതിയാണിതെന്ന് പലരും വിമര്‍ശിക്കുന്നു. ഒരു വിഭാഗം ഉപയോക്താക്കള്‍ ചിരഞ്ജീവിയുടേത് സ്ത്രീവിരുദ്ധമായ നിലപാടാണെന്ന് അഭിപ്രായപ്പെട്ടു

ചിരഞ്ജീവിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ഗായിക ചിന്മയി ശ്രീപാദയാണ് സെലിബ്രിറ്റികളില്‍ ആദ്യം രൂക്ഷമായ ഭാഷയില്‍ ഇതിനെ വിമര്‍ശിച്ചത്. 'കാസ്റ്റിംഗ് കൗച്ച് ഒരു യാഥാര്‍ത്ഥ്യമാണ്. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകാത്ത സ്ത്രീകള്‍ക്ക് വേഷങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ട്. പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതും ഒരു വ്യാപകമായ പ്രശ്‌നമാണ്. ചിരഞ്ജീവിയുടെ വാക്കുകള്‍ ഇരകളെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണെന്നും ചിന്മയി എക്‌സില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മലയാള സിനിമയിലെ ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവന്ന 'ഹേമ കമ്മിറ്റി' മാതൃകയിലുള്ള അന്വേഷണം തെലുങ്ക് സിനിമാ മേഖലയിലും വേണമെന്ന് ചിന്മയി നേരത്തെ മുതല്‍ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.

ചിരഞ്ജീവിയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. പലരും താരത്തിനെതിരെ രംഗത്തെത്തി. 'കാസ്റ്റിംഗ് കൗച്ച്' നിഷേധിക്കലും ഇരകളെ കുറ്റപ്പെടുത്തലും സിനിമാ വ്യവസായത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള സ്ത്രീവിരുദ്ധതയെ തുറന്നുകാട്ടുന്നതായി പലരും കമന്റുകളിലൂടെ അഭിപ്രായപ്പെട്ടു. അതിക്രമവും ചൂഷണവും നേരിട്ടവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ഒരു മുതിര്‍ന്ന താരത്തിന് ചേര്‍ന്നതല്ലെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു.

മുന്‍പ് പൊതുവേദികളില്‍ മറ്റ് നടിമാരോട് ചിരഞ്ജീവി പെരുമാറിയ രീതി ചൂണ്ടിക്കാട്ടിയും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. നടിമാരെ അനാവശ്യമായി സ്പര്‍ശിക്കുകയും അശ്ലീലച്ചുവയുള്ള തമാശകള്‍ പറയുകയും ചെയ്തിട്ടുണ്ടെന്ന് വിമര്‍ശകര്‍ അദ്ദേഹത്തിന്റെ തന്നെ വീഡിയോകള്‍ പങ്കുവെച്ച് ആരോപിക്കുന്നു. സ്‌ക്രീനില്‍ നായക വേഷങ്ങള്‍ ചെയ്യുന്നത് കൊണ്ട് ഒരാള്‍ നല്ല മനുഷ്യനാകില്ലെന്നും, ഇത്തരം ചിന്താഗതികള്‍ സിനിമയിലെ പുരുഷാധിപത്യത്തിന്റെ തെളിവാണെന്നും വിമര്‍ശകര്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+