'കുഞ്ചാക്കോ ബോബനെ ദിലീപിനോടൊപ്പം അഭിനയിപ്പിക്കില്ലെന്നു വീട്ടുകാർ തറപ്പിച്ച് പറഞ്ഞു';സംവിധായകൻ
ദിലീപും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് തുളസീദാസ് ഒരുക്കിയ ദോസ്ത്. എന്നാൽ സിനിമയിൽ ആദ്യം ദിലീപിനൊപ്പം കുഞ്ചാക്കോ അഭിനയിക്കാൻ തയ്യാറായില്ലെന്ന് പറയുകയാണ് തുളസീദാസ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ

'ദിലീപിൻ്റെ അടുത്ത് കഥ പറയും മുൻപ് മറ്റൊരു കഥായുമായി ജയറാമിനെ സമീപിച്ചിരുന്നു. എന്നാൽ സിനിമയുടെ പ്രൊഡ്യൂസർ രവി കൊട്ടാരക്കരയാണെന്ന് അറിഞ്ഞതോടെ അദ്ദേഹം പിൻമാറി. ഇതോടെ രവി കൊട്ടാരക്കര പറഞ്ഞു എന്ത് തന്നെയായാലും നമ്മൾ ഒരു സിനിമ ചെയ്യുന്നു, ആരെയാണ് അഭിനയിപ്പിക്കേണ്ടതെന്ന് താങ്കൾക്ക് തീരുമാനിക്കാമെന്ന്. അങ്ങനെ ഡെവലപ്പ് ചെയ്തതാണ് ദോസ്തിൻ്റെ കഥ. അതോടെയാണ് കഥപറയാനായി ദിലീപിൻ്റെ ആലുവയിലെ വീട്ടിലേക്ക് പോകുന്നത്. ഞാനും രവിയേട്ടനും പ്രൊഡ്യൂസർ ഉദയനും ആയിട്ട് നേരെ അവിടെ പോകുന്നു. ദിലീപിനെ കുഞ്ചാക്കോയുടെ കഥാപാത്രമായതാണ് ആദ്യം ആലോചിച്ചത്. ഞങ്ങൾ വീട്ടിലെത്തി, മഞ്ജു ചായ കൊണ്ടുത്തന്നു. അതൊക്കെ കഴിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഈ ഒരു ത്രെഡ് ഇങ്ങനെ ആയിട്ട് പറഞ്ഞപ്പോൾ ദിലീപ് പറഞ്ഞു ആ ക്യാരക്ടർ എനിക്ക് വേണം എന്ന്. അതാണ് ദിലീപിന്റെ കഥ മനസിലാക്കാനുള്ള കഴിവ്. അപ്പോൾ മറ്റേ ക്യാരക്ടർ ആര് ചെയ്യും എന്ന് സംശയമായി. അങ്ങനെയാണെങ്കിൽ നമുക്ക് കുഞ്ചാക്കോ ബോബനെ ആലോചിക്കാം എന്ന് ഞാൻ പറഞ്ഞു.
എന്നാലും അദ്ദേഹം അത് ചെയ്യുമോയെന്ന് സംശയമായിരുന്നു. കാരണം അതിനു മുമ്പ് രാജസേനൻ്റെ ഡാർലിങ് ഡാർലിങ് എന്ന സിനിമയിൽ ദിലീപിന്റെ കൂടെ കുഞ്ചാക്കോ ബോബനെ വിളിച്ചിട്ട് അദ്ദേഹം ചെന്നില്ല.അതുപോലെ ലോഹിദാസന്റെ ജോക്കർ എന്ന പടത്തിൽ ദിലീപിന്റെ കൂടെ അഭിനയിക്കാൻ ചെന്നില്ല.അങ്ങനെ രണ്ടു വിഷയം നിൽക്കുകയാണ് . എന്തായാലും നേരെ പോയി സംസാരിക്കാൻ തീരുമാനിച്ചു. ഇതോടെ ആലുവയിൽ നിന്ന് നേരെ അതേ കാറിൽ ആലപ്പുഴക്ക് വിട്ടു. അവിടെ ചെന്നപ്പോൾ കുഞ്ചോക്കോയുടെ അച്ഛനുണ്ട്, അമ്മ, സഹോദരി എല്ലാരും കൂടെ ഇരിക്കുന്നു ,ഇ ഞാൻ ഈ കഥ അവതരിപ്പിക്കുന്നു, അപ്പോൾ പുള്ളിയുടെ അച്ഛന് നല്ല സുഖമില്ലാതെ ഇരിക്കുന്ന സമയമാണ്.
കൊട്ടാരക്ക സാറിനെ കണ്ടപ്പോൾ അവർക്ക് ഭയങ്കര ബഹുമാനം, കാരണം പഴയ പ്രൊഡ്യൂസർ അല്ലേ. ഈ കൊട്ടാരക്ക സാർ എന്ന് പറയുന്നത് തമിഴിലെ എത്രയോ വലിയ വലിയ തമിഴ് സിനിമകൾ പ്രൊഡ്യൂസ് ചെയ്ത ,കഥ എഴുതിയിട്ടുള്ള ആളുമാണ്. എന്തായാലും കഥ പറഞ്ഞു, ദിലീപാണ് കൂടെ അഭിനയിക്കുകയെന്ന് പറഞ്ഞപ്പോൾ കുഞ്ചാക്കോയുടെ അച്ഛൻ പറഞ്ഞു അത് ശരിയാവില്ലെന്ന്. ഞങ്ങൾ രണ്ടു പടം വിട്ടതാ എന്ന്.
രണ്ട് പേരും അഭിനയിച്ചാൽ ശരിയാവില്ല, അത് ഏറ്റകുറച്ചിൽ വരും, ആർക്കാണ് വലിപ്പം എന്നൊക്കെ ഉള്ള ചർച്ച വരും എന്നൊക്കെയായി അദ്ദേഹം. ഞാൻ അദ്ദേഹത്തോട് പറഞ്ഞു രണ്ടും ഈക്വൽ ക്യാരക്ടർ ആണ്, എന്നാലും ദിലീപിന് മുകളിൽ നിൽക്കുന്ന നായകൻ എന്ന് പറയുന്നത് കുഞ്ചാക്കോ ബോബനാണ്. പാട്ടുള്ളത് കുഞ്ചാക്കോ ബോബനാണ്. നായികയുള്ളത് കുഞ്ചാക്ക ബോബനാണ്. അപ്പോൾ പിന്നെ ചാക്കോച്ചനല്ലേ മുന്നിൽ നിൽക്കുള്ളൂ എന്ന് പറഞ്ഞു . ഒരു മണിക്കൂറിനു മേലെ ഞാൻ സംസാരിച്ചു. അവസാനം എന്നോട് പറഞ്ഞു എനിക്കൊരു ഗ്യാരന്റി തരണം ഡയറക്ടർ ,പടം കാണുമ്പോൾ എന്തെങ്കിലും തരത്തിൽ കുഞ്ചാക്കോയുടെ കഥാപാത്രം താഴ്ന് നിന്നാൽ ഞാൻ പ്രശ്നം ഉണ്ടാക്കും എന്ന്.ഞാൻ ഉറപ്പ് കൊടുത്തു,
ഒരു ലക്ഷം രൂപയുടെ ചെക്ക് അപ്പോൾ തന്നെ എഴുതി കൊടുക്കുന്നു.
തുടർന്ന് വൈകുന്നേരം ദിലീപിനോടും കുഞ്ചാക്കോ ബോബനോടും ബീച്ചിൽ വരാൻ പറയുന്നു, ഫോട്ടോയെടുക്കാം. നിങ്ങൾ രണ്ടും കൂടെ നിന്നിട്ട് ഒരു ഫോട്ടോ വേണം എനിക്ക് എന്ന് പറഞ്ഞു.വൈകുന്നേരം രണ്ടുപേരും എത്തി.ഉടൻ തന്നെ ഫോട്ടോ എടുത്തു. കാരണം അത് ചെയ്തില്ലായിരുന്നെങ്കിൽ അവർ പടം ചെയ്യേണ്ടെന്ന് പിന്നീട് തീരുമാനിച്ചാലോയെന്ന ആശങ്ക ഉണ്ടായിരുന്നു', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications