'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത്
മലയാള സിനിമയിലെ പകരം വെയ്ക്കാനാകാത്തെ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. അഭിനയ ജീവിതത്തിന്റെ നാലര പതിറ്റാണ്ടുകൾക്ക് ശേഷവും ഇവരുടെ സിംഹാസനങ്ങൾ അചഞ്ചലമാണ്. ഇവർക്ക് പരസ്പരം ഏക എതിരാളികളും ഇവരാണ്. എന്നാൽ ഈ അനൗദ്യോഗിക മത്സരം ബോക്സ് ഓഫീസ് കളക്ഷനുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല
ഇവരിൽ ആരാണ് മികച്ച നടൻ എന്ന ചോദ്യത്തിന് മലയാളിക്ക് ഇന്നും ഒരുത്തരമില്ല. ഒരുത്തരം കണ്ടെത്താൻ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും, ഈ ചോദ്യത്തിന് ഉത്തരം തേടാതിരിക്കുന്നതാണ് പല മലയാളികളും ഇഷ്ടപ്പെടുന്നത്.
മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുമ്പോഴും അവരുടെ കടുത്ത ആരാധകർക്കിടയിൽ പലപ്പോഴും ചൂടേറിയ വാദപ്രതിവാദങ്ങൾ പതിവാണ്. ഇരുവർക്കും ഒരുപോലെ സ്നേഹം നൽകുന്നവരുണ്ടെങ്കിലും, ഭൂരിഭാഗം പേരും ഒരാളെ മറ്റൊരാളേക്കാൾ ഇഷ്ടപ്പെടുന്നു. ചില സാംസ്കാരിക സംഘടനകളിലും ഈ പ്രവണത പ്രകടമായിരുന്നു. അവർക്ക് വ്യക്തമായ ഇഷ്ടതാരങ്ങൾ ഉണ്ടായിരുന്നു.

ബെംഗളൂരു ആസ്ഥാനമായുള്ള സാംസ്കാരിക സംഘടനയായ "ബാംഗ്ലൂർ കലാവേദി"യും മോഹൻലാലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ കൈരളക്ക് നൽകിയ അഭിമുഖത്തിൽ ഒരു കഥ പങ്കുവെച്ചിട്ടുണ്ട്. മികച്ച നടനുള്ള പുരസ്‌കാരം ആദ്യമായി ഈ സംഘടന നൽകിയത് മോഹൻലാലിനായിരുന്നു. അന്ന് ആരംഭിച്ച ആ ബന്ധം മോഹൻലാലിനെ പിന്നീട് ആ സംഘടനയിലെ അവാർഡ് നിർണയ സമിതിയിലെ പ്രധാന തീരുമാനമെടുക്കുന്നയാളാക്കി മാറ്റി. സംഘടനയുമായുള്ള അദ്ദേഹത്തിന്റെ ദൃഢബന്ധം കാരണം തുടർച്ചയായി പല തവണ മോഹൻലാലിന് മികച്ച നടനുള്ള അവാർഡ് ലഭിക്കുകയുണ്ടായി.
ഒരു വർഷം സംഘാടകരും മോഹൻലാലും ചേർന്ന് മറ്റൊരാൾക്ക് അവസരം നൽകാൻ തീരുമാനിക്കുകയും മമ്മൂട്ടിയെ പരിഗണിക്കുകയും ചെയ്തു. എന്നാൽ, ഈ സംഘടന വർഷങ്ങളോളം മോഹൻലാലിന് മുൻഗണന നൽകിയിരുന്നു എന്നതിനാൽ മമ്മൂട്ടി ആ പുരസ്കാരം നിരസിക്കുകയായിരുന്നു. മലയാള സിനിമാ ലോകത്തെ ഒരു മെഗാസ്റ്റാറിന് നേരിടേണ്ടി വന്ന ഈ അനുഭവം ഒരു പരിഹാസത്തോടെയാണ് ശ്രീനിവാസൻ അന്ന് ഈ കഥ വിവരിച്ചത്.
ബെംഗളൂരുവിലെ മലയാളികൾ രൂപീകരിച്ച ഈ സംഘടന വർഷങ്ങളായി ചലച്ചിത്രമേഖലയിലെ മികച്ച സംവിധാനം, ഛായാഗ്രഹണം, തിരക്കഥ, അഭിനയം തുടങ്ങിയ പ്രകടനങ്ങളെ ആദരിച്ച് അവാർഡുകൾ നൽകിയിരുന്നുവെന്ന് ശ്രീനിവാസൻ വെളിപ്പെടുത്തി. "തുടർച്ചയായി ആറ് വർഷം മോഹൻലാൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ അവാർഡ് ലഭിച്ചതിന് ശേഷം മോഹൻലാലും സംഘടനയിലെ അംഗങ്ങളും തമ്മിൽ അടുത്ത സൗഹൃദം വളർന്നു''.
"ഒടുവിൽ മറ്റാർക്കും അവാർഡ് നൽകാത്ത സ്ഥിതിയായി. അങ്ങനെ മോഹൻലാൽ അവരുടെ സ്ഥിരം 'മികച്ച നടനായി. ഒരു തവണ അദ്ദേഹം ഒരു മാറ്റം നിർദ്ദേശിക്കുകയും ഇത്തവണ മറ്റൊരാൾക്ക് അവാർഡ് നൽകണമെന്ന് സംഘാടകരോട് ആവശ്യപ്പെടുകയും ചെയ്തു."
സംഘാടകർ മോഹൻലാൽ നിർബന്ധിച്ചപ്പോൾ വഴങ്ങി. അങ്ങനെ ആ വർഷം മമ്മൂട്ടിക്ക് അവാർഡ് നൽകാൻ തീരുമാനിച്ചു. എന്നാൽ, വർഷങ്ങളായി ഈ സംഘടന മോഹൻലാലിനെ മാത്രം ആദരിക്കുന്ന കാര്യം മമ്മൂട്ടിക്ക് അറിയാമായിരുന്നു.
മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്ത വിവരം അറിയിക്കാനും അവാർഡ് ദാന ചടങ്ങിലേക്ക് ക്ഷണിക്കാനും സംഘടനയിലെ പ്രധാന അംഗങ്ങൾ ഒരു സിനിമാ സെറ്റിലെത്തി അദ്ദേഹത്തെ കണ്ടു. "അവർ സ്വയം പരിചയപ്പെടുത്തുകയും തങ്ങളുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യം അറിയിക്കുകയും ചെയ്തപ്പോൾ, മമ്മൂട്ടി അവരെ നോക്കി പറഞ്ഞു, 'നിങ്ങൾ വർഷങ്ങളായി ഒരേയാൾക്ക് തന്നെയല്ലേ ഇത് കൊടുത്തുകൊണ്ടിരിക്കുന്നത്? ഇത്തവണയും അയാൾക്ക് തന്നെ നൽകുന്നതാണ് നല്ലത്.'"
അവർ മമ്മൂട്ടിയെയാണ് ഇത്തവണ തങ്ങൾ തിരഞ്ഞെടുത്തതെന്ന് പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ അത് വേണ്ടെന്നും വർഷങ്ങളായി അവർ ആദരിക്കുന്നയാൾക്ക് തന്നെ അവാർഡ് നൽകുന്നതാണ് നല്ലതെന്ന് മമ്മൂട്ടി ഉറപ്പിച്ച് പറഞ്ഞു. മമ്മൂട്ടി പുരസ്‌കാരം സ്വീകരിച്ചില്ല"; ശ്രീനിവാസൻ പറഞ്ഞു.
എന്നിരുന്നാലും കഴിഞ്ഞ ദശാബ്ദങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് മമ്മൂട്ടി നേടിയപ്പോൾ, മോഹൻലാൽ ഇത് രണ്ട് തവണ കരസ്ഥമാക്കി. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡിന്റെയും ജേതാവാണ് മോഹൻലാൽ. പത്മഭൂഷൺ പുരസ്‌കാരവും ഇരുവരും നേടിയിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ഏഴ് തവണ നേടി മമ്മൂട്ടി റെക്കോർഡ് ഇട്ടപ്പോൾ, മോഹൻലാൽ ആറ് പുരസ്ക്കാരങ്ങളുമായി തൊട്ടുപിന്നിലുണ്ട്.












Click it and Unblock the Notifications